അതിരപ്പിള്ളി : ലോക്ഡൗൺ കാലത്ത് മാലിന്യമില്ലാതെ കിടന്നിരുന്ന മലയോര മേഖലയിൽ സഞ്ചാരികളെത്തിത്തുടങ്ങിയതോടെ മാലിന്യങ്ങൾ നിറഞ്ഞു. സംസ്ഥാനപാതയായ ആനമല റോഡിന്റെ വശങ്ങളിലും വനത്തിനുള്ളിലും പുഴയോരത്തും എണ്ണപ്പനത്തോട്ടത്തിലും മാലിന്യം കുന്നുകൂടുകയാണ്. കോവിഡ് ഭീഷണിയെത്തുടർന്ന് സഞ്ചാരികൾ ഹോട്ടൽ ഭക്ഷണം ഉപേക്ഷിച്ച് വീടുകളിൽനിന്നാണ് ഭക്ഷണം കൊണ്ടുവരുന്നത്. ഭക്ഷണം കഴിച്ചശേഷമുള്ള മാലിന്യങ്ങൾ ഇവിടങ്ങളിൽ അലക്ഷ്യമായി ഉപേക്ഷിച്ചുപോകുകയാണ്. ഇങ്ങനെ കുന്നുകൂടുന്ന മാലിന്യം നീക്കാൻ വനപാലകരും നടപടി സ്വീകരിക്കുന്നില്ല.
റോഡരികിൽ മാലിന്യമിടാൻ വെച്ചിട്ടുള്ള പെട്ടികൾ ഉപയോഗശൂന്യമായി. ചക്രവാണിയിൽ റോഡരികിലും തുമ്പൂർമുഴിയിൽ വനത്തിനുള്ളിലും ചിക്ലായി,വെറ്റിലപ്പാറ പാലം,വെറ്റിലപ്പാറ സ്കൂൾ പരിസരം എന്നീ ഭാഗങ്ങളിൽ പുഴയോരത്തും എണ്ണപ്പന തോട്ടത്തിലും പ്ലാസ്റ്റിക്ക് മാലിന്യക്കൂമ്പാരം കിടക്കുന്നുണ്ട്.
വിവിധ നിയമങ്ങൾ പ്രകാരം ഖരമാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞാൽ അഞ്ചുവർഷം തടവോ ഒരു ലക്ഷംരൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. എന്നാൽ, മാലിന്യം തള്ളുന്നതിനെതിരേ നടപടികളെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
എവിടെയും മാലിന്യക്കൂമ്പാരം
ചക്രവാണി,തുമ്പൂർമുഴി മേഖലകളിൽ കടക്കാരും വീട്ടുകാരും വൻതോതിൽ മാലിന്യം തള്ളുന്നുണ്ട്. ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും വനമേഖലയിൽ തള്ളുന്നതും പതിവാണ്.
തുമ്പൂർമുഴി മുതൽ കണ്ണൻകുഴിവരെ നീളുന്ന പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിന്റെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യക്കൂമ്പാരമുണ്ട്. ചില സെന്ററുകളിൽ കച്ചവടക്കാർ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും തള്ളുന്നത് പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിലും റോഡരികിലുമാണ്. വേനൽക്കാലമായതോടെ കാടിറങ്ങുന്ന മൃഗങ്ങൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തിന്നുന്നത് കാണാനാകും.
പലയിടത്തും പ്രത്യേകിച്ച് പുഴയോരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളുടെയും കൂമ്പാരങ്ങളുണ്ട്. പോലീസിന് കണ്ണെത്താത്ത കൊന്നക്കുഴി വിരിപ്പാറ,തുമ്പൂർമുഴി ഭാഗത്താണ് പുഴയിൽ മദ്യപശല്യം ഏറെയും.
ചുമതല വനംവകുപ്പിന്റേത്
അതിരപ്പിള്ളി പഞ്ചായത്തിലെ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമ സേനയുണ്ട്. എന്നാൽ, റോഡരികിലും വനത്തിലും വിനോദ സഞ്ചാരികൾ ഉപേക്ഷിക്കുന്ന മാലിന്യം ശേഖരിച്ച് സംസ്കരിക്കേണ്ടത് വനംവകുപ്പാണ്. വിനോദ സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും അരൂർമുഴി കമ്യൂണിറ്റി ഹാളിൽ ടേക്ക് എ ബ്രേക്ക് സംവിധാനം ഒരുക്കുന്നുണ്ട്. ഇതോടെ റോഡരികിലെയും എണ്ണപ്പനത്തോട്ടത്തിലെയും പുഴയോരത്തെയും മാലിന്യം കുറയുമെന്നാണ് പ്രതീക്ഷ.
കെ.കെ. റിജേഷ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്
ശക്തമായ നടപടി വേണം
വിനോദസഞ്ചാര മേഖലയിലേക്ക് കടക്കുന്നതിന് മുൻപ് വാഹനങ്ങൾ പരിശോധിക്കാൻ ഗ്രീൻ ചെക്‌പോസ്റ്റ് സ്ഥാപിക്കണം. പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങിവെക്കണം. പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കി പരിശോധന നടത്തി മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് പിഴയീടാക്കണം. മാലിന്യത്തിൽനിന്ന് വളവും മൂല്യവർധിത വസ്തുക്കളുമുണ്ടാക്കണം.
വി.കെ. ശ്രീധരൻ, ജില്ലാ ശുചിത്വമിഷൻ മുൻ അസി. കോ-ഓർഡിനേറ്റർ
മാലിന്യം നീക്കാതെ ചാലക്കുടി വനം ഡിവിഷൻ
കണ്ണൻകുഴി മുതൽ അതിരപ്പിള്ളി ഭാഗത്തേക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാൻ വനസംരക്ഷണസമിതി പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ചാലക്കുടി വനം ഡിവിഷനു കീഴിലുള്ള പരിയാരം റെയിഞ്ചിലെ ചക്രവാണി മുതൽ കണ്ണൻകുഴിവരെ വനസംരക്ഷണ സമിതികളുണ്ടെങ്കിലും മാലിന്യം ശേഖരിക്കുന്നത് കാര്യക്ഷമമല്ല. നേരത്തെ മാലിന്യസംസ്കരണത്തിന് വനസംരക്ഷണ സമിതി പ്രവർത്തകരെ നിയോഗിച്ചെങ്കിലും ഇപ്പോൾ ആരെയും നിയമിച്ചിട്ടില്ല. വനത്തിന്റെയും പുഴയുടെയും സംരക്ഷണത്തിനായുള്ള വനം-പുഴ സംരക്ഷണ ഫണ്ടിൽ കോടിക്കണക്കിന് രൂപയുണ്ടെങ്കിലും അത് വേണ്ടവിധം ചെലവഴിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
Content Highlights: Athirappilly Waterfalls, Thumboormuzhi, Waste Dumping, Travel News