പത്തനംതിട്ട അരുവിക്കുഴി വെള്ളച്ചാട്ടം | ഫോട്ടോ: മാതൃഭൂമി
കോഴഞ്ചേരി: കുറ്റാലം വെള്ളച്ചാട്ടത്തേക്കാൾ മനോഹാരിതയാണ് അരുവിക്കുഴി വെള്ളച്ചാട്ടത്തിന്. പെരുന്തേനരുവിയുടെയും അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെയും രൗദ്രഭാവവും മരണക്കെണിയും ഇതിനില്ല.
രണ്ട് തട്ടിലായി ഒഴുകിയിറങ്ങുന്ന ഈ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തിലേക്ക് സന്ദർശകർക്ക് ഇറങ്ങിച്ചെല്ലണമെങ്കിൽ ഇൻഷുർ ചെയ്യണമെന്ന പ്രത്യേകതയും വെള്ളച്ചാട്ടത്തിനുണ്ട്.
പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലി അരി കഴുകിയപ്പോൾ ഉണ്ടായ കുഴിയാണ് അരുവിക്കുഴി എന്ന് ഐതിഹ്യം.
ഇക്കോ ടൂറിസത്തിന് സാധ്യത
ഉത്തരവാദിത്വപ്പെട്ടവർ ആരും സ്ഥലത്തില്ലാത്തതിനാൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണ് ഇവിടമെന്ന് നാട്ടുകാർ പറയുന്നു. തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുന്നോക്കാലി, ചരൽക്കുന്ന് എന്നീ സ്ഥലങ്ങളുടെ മധ്യത്തിലൂടെ ഒഴുകി ഇറങ്ങിവരുന്ന മാതിരംപള്ളി തോട്ടിലെ അരുവിക്കുഴിയിലാണ് രണ്ട് തട്ടുകളിലായി 300 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം. ഇക്കോ ടൂറിസത്തിന് അനന്ത സാധ്യതകളുള്ള അരുവിക്കുഴിയിൽ 18.50 ലക്ഷം രൂപ െചലവഴിച്ച് ടൂറിസം അമിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്തിരുന്നു.
അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് 2006-ൽ ഇത് ഉദ്ഘാടനം ചെയ്തത്. കാര്യമായ പഠനമില്ലാതെ നിർമിച്ച ടൂറിസം അമിനിറ്റി സെന്റർ വേണ്ടത്ര പ്രയോജനപ്പെടുത്താൻ കഴിയാതെ പോയതും അനുബന്ധ വികസനത്തിന്റെ അഭാവവുംമൂലം വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം ദൂരെനിന്ന് ആസ്വദിക്കാനേ ഭൂരിപക്ഷം സന്ദർശകർക്കും കഴിയൂ. ഈ കെട്ടിടം ഇന്ന് നാട്ടുകാർക്ക് ബാധ്യതയായി മാറിയിരിക്കുന്നു. നോക്കാൻ ആളില്ലാത്തതിനാൽ രത്രി കാലങ്ങൾ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. പദ്ധതി ടൂറിസം വകുപ്പ് ഏറ്റെടുത്തപ്പോൾ തന്നെ റവന്യൂ വകുപ്പ് വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള സ്ഥലങ്ങൾ ടൂറിസം വകുപ്പിന് വിട്ടുനൽകിയിരുന്നു.
വെള്ളച്ചാട്ടത്തിന്റെ രണ്ടാം തട്ടിലേക്ക് ഇറങ്ങാനുള്ളിടത്തേക്ക് പടികൾ കെട്ടി കൈവരി സ്ഥാപിക്കണമെങ്കിൽ സ്വകാര്യ വ്യക്തിയുടെ അനുമതി വേണം. ഇവർ അനുമതി നൽകിയെങ്കിലും നിർമാണം നടന്നില്ല. ടൂറിസം കെട്ടിടത്തിൽനിന്ന് വെള്ളച്ചാട്ടത്തിന്റെ ഒന്നാം തട്ടിലേക്ക് ഇറങി പോകാനുള്ള 50 മീറ്ററിലധികം ദൂരം കുത്തനെയുള്ള വഴുക്കലുള്ള പാറയാണ്. ഇവിടെയും പടവുകൾ നിർമിച്ചാൽ സന്ദർശകർക്ക് സുഗമമായി ഇറങ്ങിപ്പോകാൻ കഴിയും. വർഷത്തിൽ ആറ് മാസത്തിൽ കൂടുതൽ ഈ വെള്ളച്ചാട്ടത്തിൽ ജലം ലഭ്യമല്ല. രണ്ടാം തട്ടിന് 100 മീറ്റർ താഴെ തടയണ നിർമിച്ച് ജലം സംഭരിച്ച് വെള്ളം മുകളിലേക്ക് പമ്പ് ചെയ്യാനും സാധിക്കും.
- ആർ.ശ്രീരാജ്, ഡി.ടി.പി.സി., സെക്രട്ടറി
നിയന്ത്രണം വേണം
സമൂഹിക മാധ്യമങ്ങളിൽ അരുവിക്കുഴിയുടെ സൗന്ദര്യം വർണിച്ചുള്ള വാർത്തകൾ കണ്ട് കേരളത്തിന്റെ വടക്കൻ ജില്ലകളിൽനിന്നുവരെ ആളുകൾ ഇവിടെ എത്തിച്ചേരുന്നുണ്ട്. കോവിഡ് വ്യാപനം ക്രമാതീതമായ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനും മറ്റുമുള്ള നിർദേശങ്ങൾ നൽകാൻ അധികാരപ്പെട്ടവർ ഇവിടെയില്ല എന്നത് പ്രധാന ന്യൂനതയാണ്. വെള്ളച്ചാട്ടത്തിൽ എത്തിച്ചേരുന്നവരെ നിയന്ത്രിക്കാനും മദ്യപാനം അടക്കമുള്ള കാര്യങൾ നിയന്ത്രിക്കാനും അധികാരതലത്തിൽ സംവിധാനം വേണം.
- ജോർജ് തോമസ്, സെക്രട്ടറി, കുറിയന്നൂർ അരുവിക്കുഴി ഗ്രാമോദ്ധാരണി ഗ്രന്ഥശാല
വേണ്ടത് അടിയന്തരനടപടി
അനന്തമായ ടൂറിസം സാധ്യതകളുള്ള ഗ്രാമപ്രദേശമാണ് അരുവിക്കുഴി. ഇത്രയും മനോഹരമായ വെള്ളച്ചാട്ടവും അതിന്റെ പരിസരവും സംരക്ഷിക്കാൻ അധികാരികൾ അടിയന്തരമായ നടപടികൾ സ്വീകരിക്കണം. മിനി റോപ്പ് വേ അടക്കമുള്ള വിനോദത്തിനുള്ള അവസരം ഇവിടെയുണ്ട്. വെള്ളച്ചാട്ടത്തിന്റെ അടിവാരത്തിൽനിന്ന് 500 മീറ്റർ ദൂരത്തിലുള്ള സ്ഥലത്ത് ചെക്ക് ഡാം നിർമിച്ച് ജലം സംരക്ഷിച്ച് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചാൽ പഴായിപ്പോകുന്ന ജലം സംഭരിച്ച് മൂന്ന് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും സാധിക്കും.
- പി.എസ്.നായർ, ചെയർമാൻ, തിരുവിതാംകൂർ വികസനസമിതി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..