
പ്രതീകാത്മകചിത്രം | ഫോട്ടോ: മധുരാജ് മാതൃഭൂമി
ആലപ്പുഴ: ഡിസംബർ മാസമെത്തിയിട്ടും കാര്യമായ അനക്കമില്ലാതെ ടൂറിസം മേഖല. ജില്ലയുടെ ടൂറിസത്തിന്റെ നട്ടെല്ലായ പുരവഞ്ചിമേഖല കാര്യമായ അനക്കമില്ലാതെയായിട്ടു മാസങ്ങളാകുന്നു. സർക്കാർ മാനദണ്ഡങ്ങൾപ്രകാരം ബീച്ച് ഒഴിച്ചുള്ള ടൂറിസം മേഖലകൾ തുറക്കുകയും പുരവഞ്ചിസഞ്ചാരം തുടങ്ങുകയും ചെയ്തിട്ടും കാര്യമായി സഞ്ചാരികൾ എത്തുന്നില്ല.
ക്രിസ്മസ്-പുതുവർഷത്തോടനുബന്ധിച്ച് ധാരാളം അന്വേഷണങ്ങളും ബുക്കിങ്ങും ഉണ്ടാകുന്നതാണ്. എന്നാൽ, ഇത്തവണ അതും ഉണ്ടായിട്ടില്ലായെന്നത് ടൂർ ഓപ്പറേറ്റർമാരെയും പുരവഞ്ചി ഉടമകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഡിസംബറിൽ വലിയതോതിൽ സഞ്ചാരികൾ ആലപ്പുഴയിലെത്താറുണ്ട്.
എന്നാൽ, കോവിഡുമൂലം സഞ്ചാരികൾ അധികമായി എത്തുന്നില്ല. ഇപ്പോൾ എത്തുന്നവരിലധികവും വടക്കൻ ജില്ലകളിൽ നിന്നുള്ളവരാണ്. മുൻപ് എത്തിയിരുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും വടക്കേ ഇന്ത്യയിൽനിന്നുള്ളവരായിരുന്നു.
കോവിഡും വിമാനയാത്ര പൂർവസ്ഥിതിയിലാകാത്തതും വടക്കേ ഇന്ത്യയിൽനിന്നുള്ളവരെ പിന്തിരിപ്പിക്കുന്നുണ്ട്. വിദേശസഞ്ചാരികൾ തീരെയില്ല. സർക്കാർ മാനദണ്ഡപ്രകാരം പത്തുപേർക്കേ ഇപ്പോൾ ഒരേ സമയം ഒരു പുരവഞ്ചിയിൽ സഞ്ചരിക്കാൻ സാധിക്കൂ. ഇതിനാൽ കുടുംബവുമായി വരുന്നവരും വരാൻ താത്പര്യം കാണിക്കുന്നില്ല.
മറ്റു ജില്ലകളിൽ ബീച്ചുകൾ തുറന്നുകൊടുത്തെങ്കിലും ഇതേവരെ ആലപ്പുഴ ബീച്ച് തുറന്നിട്ടില്ല. പുരവഞ്ചിസഞ്ചാരം കഴിഞ്ഞാൽ ആളുകൾ പോകാനാഗ്രഹിക്കുന്ന സ്ഥലം ആലപ്പുഴ ബീച്ചാണ്.
കോവിഡ് ഇളവുകൾ വന്നതിനെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങൾ ചെലവഴിച്ചാണ് പലരും പുരവഞ്ചികൾ വീണ്ടും നീറ്റിലിറക്കിയത്. എന്നാൽ, പലർക്കും മുടക്കിയ പൈസപോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ്.
ടൂറിസം മേഖലയിൽ സർക്കാർ ഗ്രാന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും അതു നൽകാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല ശിക്കാരബോട്ടുകൾ ഉൾപ്പെടെയുള്ള ചെറിയ ബോട്ടുകളുള്ളവർക്ക് അതും പ്രഖ്യാപിച്ചിട്ടില്ല. ഇവയും നാളുകളായി ഓട്ടമില്ലാതെ കിടപ്പാണ്.
Content Highlights: Alappuzha Tourism, House Boats in Alappuzha, Kerala Tourism, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..