ഫിൻലാൻഡിലെ നോർത്തേൺ ലൈറ്റ്‌സ് | Photo: AFP
ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട രാജ്യമാണ് ഫിന്‍ലന്‍ഡ്. എന്തായിരിക്കും ഈ നേട്ടത്തിന് കാരണമെന്ന് ആലോചിച്ചിട്ടുണ്ടോ? സന്തോഷത്തിന്റെ ഫിന്നിഷ് രഹസ്യം ഫിന്‍ലന്‍ഡില്‍ തന്നെ പോയി പഠിക്കാന്‍ സാധിച്ചാലോ. അതും തീര്‍ത്തും സൗജന്യമായി. ഈ വര്‍ഷം ഫിന്‍ലന്‍ഡില്‍ നടക്കുന്ന മാസ്റ്റര്‍ക്ലാസ് ഓഫ് ഹാപ്പിനസ് എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് പത്ത് പേര്‍ക്ക് സൗജന്യമായി അവസരം ലഭിക്കുക. സംതൃപ്തി നിറഞ്ഞ ജീവിതം എങ്ങനെ സാധ്യമാക്കാം എന്നതിനായുള്ള അന്വേഷണമായിരിക്കും പരിപാടിയുടെ മുഖ്യ അജണ്ട.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജൂണ്‍ 12 മുതല്‍ 15 വരെ നാല് ദിവസത്തെ സൗജന്യ യാത്രയാണ് ലഭിക്കുക. ഫിന്‍ലന്‍ഡിലേക്കും തിരിച്ചുമുള്ള യാത്ര ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഫിന്‍ലന്‍ഡിലെ ലേക്ക്‌ലാന്‍ഡിലാണ് പരിപാടി നടക്കുക. പങ്കെടുക്കുന്ന എല്ലാവര്‍ക്കും താമസിക്കാനായി സ്വകാര്യ വില്ലകള്‍ ലഭിക്കും. ഫിന്‍ലന്‍ഡിലെ അതിമനോഹരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടില്‍ ആഢംബര സൗകര്യങ്ങളായിരിക്കും ഒരുക്കിയിരിക്കുക. രാജ്യത്തെ ടൂറിസം ഏജന്‍സിയായ വിസിറ്റ് ഫിന്‍ലന്‍ഡ് ആണ് പരിപാടിയുടെ സംഘാടകര്‍.
മത്സരത്തില്‍ പങ്കെടുക്കാനായി visitfinland.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സൈന്‍ അപ്പ് ഫോം ഫില്‍ ചെയ്യുകയാണ് ആദ്യഘട്ടമായി ചെയ്യേണ്ടത്. തുടര്‍ന്ന് ഒരു സോഷ്യല്‍ മീഡിയ ചലഞ്ചിലും പങ്കാളിയാവണം. ഇന്‍സ്റ്റഗ്രാമില്‍ #Findyourfinn, @ourfinl-and എന്നിവ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് ഇടുകയാണ് വേണ്ടത്. മാസ്റ്റര്‍ക്ലാസ് ഓഫ് ഹാപ്പിനസില്‍ നിങ്ങള്‍ എന്തുകൊണ്ട് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു എന്നകാര്യമാണ് പോസ്റ്റില്‍ വ്യക്തമാക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യാശിലകളെ മെയ്മാസത്തില്‍ പ്രഖ്യാപിക്കും. ഏജന്‍സിയുടെ സോഷ്യല്‍ മീഡിയകളിലൂടെയായിരിക്കും പ്രഖ്യാപിക്കുക. തുടര്‍ന്ന് വിജയികള്‍ക്ക് ഇ-മെയിലിലൂടെ നിര്‍ദേശങ്ങള്‍ ലഭിക്കും. ഏപ്രില്‍ 2 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു.
Content Highlights: A free vacation and a chance to learn the art of happiness in Finland
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..