പോർട്ട് ബ്ലെയറിൽ വിമാനമിറങ്ങി ഹോട്ടലിലേക്കുള്ള യാത്രയിൽ എം.ജി. റോഡിലെ തട്ടുകടയിൽനിന്ന് കടുപ്പത്തിലൊരു ചായ കുടിക്കുമ്പോഴാണ് ഒരു കൗതുക കാഴ്ച. മുമ്പിലെ ബസ് സ്റ്റോപ്പിൽ ഒരു കാലിക്കറ്റ് (Calicut) ബസ് തീർന്നില്ല, തുടർന്നുള്ള ആൻഡമാൻ ദിവസങ്ങളിൽ വണ്ടൂർ, തിരൂർ, മഞ്ചേരി, നിലമ്പൂർ ജെട്ടി ബസ്സുകളും കണ്ടു.
ആൻഡമാൻ നമുക്കന്യമല്ല. ചരിത്രം പഠിക്കുന്നവർക്ക് ആൻഡമാൻ, സെല്ലുലാർ ജയിലിലൂടെ മുന്നിൽ വരും. ശിവാജി ഗണേശൻ തകർത്തഭിനയിച്ച മുക്താ ശ്രീനിവാസന്റെ "അന്തമാൻ കാതലി യും, മോഹൻലാലിന്റെ “കാലാപാനി'യും മറ്റും മനസ്സിലോടിയെത്തും. മാതൃഭൂമി യാത്രാചലഞ്ചിലെ ഒരു ചലഞ്ച് ആൻഡമാനായിരുന്നു. ഈ ദ്വീപസമൂഹങ്ങളിലേക്കുള്ള യാത്ര തീർച്ചയായും ഒരു ചലഞ്ച് തന്നെയാണ്.
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ മൊത്തം 572 ദ്വീപുകളിൽ മനുഷ്യവാസമുള്ളത് 37 ദ്വീപുകളിൽ എന്നാണ് ഔദ്യോഗിക വിവരം. അതിൽത്തന്നെ സഞ്ചാരികൾക്ക് അനുമതിയുള്ളത് വളരെ കുറച്ചുമാത്രം. ഗോത്രവർഗ ദ്വീപുകളിൽ യാതൊരുതരത്തിലും പ്രവേശനമില്ല. ഒരുവിധം കണ്ടുപോരണമെങ്കിൽ ഒരാഴ്ച വേണ്ടിവരും. ചെന്നെയിൽനിന്ന് പോർട്ട് ബ്ലെയറിലേക്ക് രണ്ടുമണിക്കൂർ വിമാനയാത്ര. പോർട്ട് ബ്ലെയറിലെ കാലാപാനിയെന്ന സെല്ലുലാർ ജയിൽ സന്ദർശനം വിവരണാതീതമായ നൊമ്പരമുണർത്തും. ഗാർഡ് റൂം ടവർ കേന്ദ്രമാക്കി, മൂന്നു നിലകളുള്ള ഏഴ് ബാരക്കുകളുടെ സമുച്ചയമാണ് കാലാപാനി.
ഏഴിൽ മൂന്നുമാത്രമേ ഇപ്പോൾ ഉള്ളൂ. ജയിലറകളുടെ നിർമാണരീതിതന്നെ ക്രൂരമാണ്. അതിലെ തടവുകാരന് ഒരു കാരണവശാലും പുറംലോകം കാണാനോ മറ്റൊരു ജീവിയെ കാണാനോ പറ്റില്ല. തടവുകാരെ പാർപ്പിച്ച രീതി, പീഡിപ്പിച്ചിരുന്ന വിധം, ചെയ്യിച്ചിരുന്ന ജോലികൾ ഒക്കെ നടന്നുകാണുന്നതിനു പുറമെ വൈകിട്ട് ദൃശ്യശ്രവണ പരിപാടിയിലൂടെയും അറിയാം. തടവുകാരെ തൂക്കിലേറ്റിയിരുന്ന മുറി കണ്ടിറങ്ങുമ്പോൾ, പീഡിപ്പിക്കുന്നതിന്റെ വിവിധ പ്രതിമകൾ ചിത്രങ്ങൾ ഒക്കെ വിങ്ങലോടെ മാത്രം പിന്നിടാം.

റോസ് ഐലൻഡിന് ഇപ്പോഴത്തെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നാണ്. ബ്രിട്ടീഷ് ഭരണത്തിൽ ഈ ദ്വീപായിരുന്നു ഭരണകേന്ദ്രം. സ്വാതന്ത്ര്യാനന്തരം തലസ്ഥാനം പോർട്ട് ബ്ലെയർ ആയതോടെ റോസ് ദ്വീപ് നാശോന്മുഖമായെങ്കിലും സംരക്ഷിക്കപ്പെടുന്നുണ്ട്. പഴയകാല സ്റ്റോർ, വാട്ടർപ്ലാന്റ്, പവർഹൗസ്, ക്ലബ്ബ്, ചർച്ച് തുടങ്ങി ഒരുപാട് കെട്ടിടങ്ങൾ മരങ്ങളും വള്ളിപ്പടർപ്പുകളും വളർന്ന് യാത്രികർക്ക് കൗതുകമാകുന്നു. കഴിഞ്ഞ സുനാമി ദ്വീപിനെ ഒട്ടൊന്നുലച്ചിട്ടുണ്ട്. നോർത്ത് ബേ ഐലൻഡ്, നേതാജി ദ്വീപിനടുത്താണ്. സ്കൂബാ ഡൈവിങ്ങിന് പ്രസിദ്ധം.
മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് വണ്ടൂരിലാണ്. ഇന്ത്യയിലെ അഞ്ച് മറൈൻ പാർക്കുകളിൽ ഒന്നാമത്തേത്. സൗത്ത് ആൻഡമാനിലെ വണ്ടൂർ ജെട്ടിയിൽനിന്ന് വലിയ ബോട്ടുകളിലാണ് മറൈൻ പാർക്ക് യാത്ര. ജോളി ബോയ്സ് ദ്വീപിലേക്കും കടൽജീവികളെ കാണാനും ചെ റുബോട്ടിലേക്ക് മാറിക്കയറണം. കണ്ടൽക്കാടുകളും കടൽ ജീവികളും ദൃശ്യവിസ്മയമാണ്. കർശന പ്ലാസ്റ്റിക് നിയന്ത്രണമുണ്ട്. കടുത്ത പിഴശിക്ഷയുമുണ്ട്. സ്വരാജ് ദ്വീപ് (ഹാവ്ലോക് ഐലൻഡ്) യാത്ര കപ്പലിലാണ്. എല്ലാ സൗകര്യങ്ങളോടെയുമുള്ള ഒന്നാംതരം യാനപാത്രങ്ങളാണിവ. മൂന്ന് മണിക്കൂറാണ് യാത്രാ സമയം. രണ്ടുദിവസം താമസിച്ചുവേണം സ്വരാജ് കാണാൻ.
ബെസ്റ്റ് ബീച്ച് ഇൻ ഏഷ്യ പട്ടം കിട്ടിയ രാധാനഗർ ബീച്ച്, കാലാ പത്ഥർ ബീച്ച്, എലിഫന്റ് ബീച്ച്, വിജയനഗർ ബീച്ച് എന്നിവ യാത്രക്കാർക്കായി കാത്തിരിക്കുന്നു. രാധാനഗർ ബീച്ചിലെ കടൽക്കുളി മിസ് ചെയ്യരുത്. ഷാഹിദ് ദ്വീപി (നീൽ ഐ ലന്റ്)ലാണ് ഭരത്പുർ ബീച്ചും ലക്ഷ്മൺപുർ ഒന്ന്, രണ്ട് ബീച്ചുകളും. നല്ല തണലും തണുപ്പുമുള്ള വിശാലമായ ബീച്ചാണ് ഭരത്പുർ. ലക്ഷ്മൺപുർ ഒന്നിലെ സൂര്യാസ്തമന ദൃശ്യം മനോഹരമാണ്. പക്ഷേ, മേഘങ്ങൾ ചതിച്ചു. ലക്ഷ്മൺപുർ രണ്ടിലാണ് ലോകപ്രശസ്ത നാച്വറൽ ബ്രിഡ്ജ്. വേലിയിറക്ക സമയമാണെങ്കിലേ കാണാൻ പറ്റുകയുള്ളൂ.
മുന്നൂറ് കിലോമീറ്റർ ദൈർഘ്യമുള്ള പോർട്ട്ബ്ലെയർ- മായാബന്ദർ-ദിഗ്ലിപൂർ എൻ.എച്ച്. നാലിൽ കൂടിയാണ് ബറാത്താങ്ങിലേക്കുള്ള യാത്ര. ജറാവ ഗോത്രവർഗക്കാർ പാർക്കുന്ന കാടിനുള്ളിലൂടെയുള്ള യാത്രയ്ക്ക് ഫീസും സമയക്ലിപ്തതയുമുണ്ട്. ഭാഗ്യമുണ്ടെങ്കിലേ ഇവരെ കാണാൻ കഴിയൂ. രാവിലെ ഏഴിനും ഒൻപതിനും കടത്തി വിടും. ഇതിനായി ജിർഖാതാങ് ചെക്ക്പോസ്റ്റിൽ ക്യൂ ഉണ്ടാകും. സെക്യൂരിറ്റിയോടെ കോൺവോയ് രീതിയിലാണ് വാഹനങ്ങൾ വിടുക. ഓവർടേക്കിങ്, സ്റ്റോപ്പിങ്, ജറാവകൾക്ക് സാധനങ്ങൾ സമ്മാനിക്കൽ മുതലായവ കർശനമായി നിരോധിച്ചിട്ടുണ്ട്. കറുകറുത്ത നിറമുള്ള ജറാവകൾ സുന്ദരീസുന്ദരന്മാരാണ്. കൊച്ചുകുട്ടികൾ പ്രത്യേകിച്ചും. ഞങ്ങൾ ഭാഗ്യമുള്ളവരായിരുന്നു. ഫോട്ടോ നിരോധനത്തിൽപെടുന്നതിനാൽ ചിത്രീകരണം നടന്നില്ല.
ബറാത്താങ്ങിലെ നിലമ്പൂർ ജെട്ടി ജങ്കാറിൽ മറുവശത്ത ജെട്ടിയിലെത്തി. അവിടെ സ്പീഡ് ബോട്ടിലാണ് കണ്ടൽകാടകത്തെ ലൈം സ്റ്റോൺ കേവ് സന്ദർശനം. മാൻഗ്രോവിലൂടെയുള്ള സ്പീഡ് ബോട്ട് യാത്ര ത്രില്ലടിപ്പിക്കും. ഇടയ്ക്ക് പറയട്ടെ, ഈ ജെട്ടിയിൽ പ്രവർത്തിക്കുന്ന ജങ്കാർ 1979-ൽ കൊച്ചി മേയ്ക്ക് ആണ്. ബറാത്താങ്ങിൽ മഡ്ൾ വൊൾക്കാനോയുണ്ട്. പക്ഷേ, അടച്ചിട്ടിരിക്കുകയായിരുന്നു. തിരിച്ച് പോർട്ട് ബ്ലയറിൽ വന്ന് അക്വാമ്യൂസിയം, ആന്ത്രപ്പോളജിക്കൽ മ്യൂസിയം, രാജീവ്ഗാന്ധി വാട്ടർ സ്പോർട്സ് കോംപ്ലക്സ്, കോർവയിൻകോവ് ബീച്ച് മുതലായവവും കണ്ടുതീരുമ്പോൾ കഴിഞ്ഞില്ലല്ലോ എന്നൊരു നിരാശമാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ കാലാവസ്ഥ പ്രവചനാതീതമാണ്. മഴ സമയമാണെങ്കിൽ ഒറ്റപ്പെട്ട ദ്വീപുകളിലെ യാത്രയും താമസവും വളരെ ബുദ്ധിമുട്ടാണ്. വൈദ്യുതിയും ചിലസമയം പ്രശ്നമാണ്. വാർത്താവിനിമയ സംവിധാനവും പരിമിതമാണ്. നെറ്റ് വർക്ക് കവറേജ് ശരാശരിക്കും താഴെയാണ്. ഇതൊക്കെയാണെങ്കിലും ആൻഡമാൻ യാത്രയൊരു ആവേശമാണ്.
കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് രണ്ട് മൂന്ന് മണിക്കൂർ കൊണ്ട് വിമാനത്തിലെത്താം. എന്നാൽ കപ്പലാണെങ്കിൽ, കടൽ ശാന്ത മെങ്കിൽ, നാലുദിവസമെടുക്കും. കൊൽക്കത്ത, വിശാഖപട്ടണം, ചെന്നെ പോർട്ടുകളിൽനിന്ന് കപ്പൽ സർവീസുണ്ട്.
Andaman & Nicobar
Andaman and Nicobar are a large group of nearly 600 islands in the Bay of Bengal.
Getting There By Air: The Veer Savarkar Airport, an International Airport is located in Port Blair. Port Blair is connected with Chennai, Kolkata, New Delhi and Bhubaneshwar by air. By Ship: Regular passenger ship services are available to Port Blair from Chennai, Kolkata and Visakhapatnam and back. There are three to four sailings every month from Kolkata and Chennai to Port Blair and vice-versa.

Sights Around : Havelock Island Rutland Island Neil Island, Wandoor Mahatma Gandhi Marine National Park Barren Island Little Andaman Jolly Buoy Island Cellular Jail
Contact: Directorate of Tourism ✆ 03192-232694 / 232747. Email: accomodation6@gmail.com
Content Highlights: Andaman and Nicobar Islands, Andaman Travelogue, Kalapani, Port blair Travel