കാരവനില്‍ യാത്രപോകാം ഗ്രാമങ്ങളില്‍ രാപാര്‍ക്കാം


By അഡ്വ.പി.എ മുഹമ്മദ് റിയാസ്‌

3 min read
Read later
Print
Share

സഞ്ചാരികളുടെ കാണാമറയത്ത് മറഞ്ഞു കിടക്കുന്ന പ്രദേശങ്ങളെ അവര്‍ക്ക് മുമ്പാകെ അവതരിപ്പിക്കുകയാണ് കാരവന്‍ വിനോദസഞ്ചാര പദ്ധതിയുടെ പ്രധാന ഉദേശ്യം.

പ്രതീകാത്മക ചിത്രം | ഫോട്ടോ; മാതൃഭൂമി

ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ് കേരളത്തിന്റെ ആഗോള പ്രശസ്തി. പ്രകൃതി അതിസുന്ദരം. ആ സൗന്ദര്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നതാകട്ടെ ഗ്രാമങ്ങളിലാണ്. പക്ഷേ, പ്രകൃതിരമണീയമായ എത്രയെത്ര പ്രദേശങ്ങളാണ് ഇപ്പോഴും സഞ്ചാരികളുടെ പാദസ്പര്‍ശമേല്‍ക്കാതെ കഴിയുന്നത്! മതിയായ യാത്രാസൗകര്യമോ താമസസൗകര്യമോ ഇല്ലാത്തതാണ് അത്തരം സ്ഥലങ്ങള്‍ സഞ്ചാരികളുടെ കാഴ്ചവട്ടത്തുനിന്ന് അകന്നു നില്‍ക്കാന്‍ കാരണം. സഞ്ചാരികളുടെയും അതത് പ്രദേശങ്ങളുടെയും വലിയ നഷ്ടം. അതിനുള്ള പരിഹാരമാണ് സംസ്ഥാന ടൂറിസംവകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്ന കാരവന്‍ വിനോദസഞ്ചാര പദ്ധതി.

ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് വിനോദസഞ്ചാര വകുപ്പ് ശേഖരിച്ചിട്ടുണ്ട്. പ്രകൃതി രമണീയവും ചരിത്രപരവും സാംസ്‌കാരികവുമായി പ്രധാന്യമുള്ളതുമായ പ്രദേശങ്ങളാണ് ഇവയെല്ലാം. ആഗോള സഞ്ചാരികളുടെ കാഴ്ചയില്‍നിന്ന് മറച്ചുവെക്കേണ്ട സ്ഥലങ്ങളല്ല ഇവയൊന്നും. സഞ്ചാരികളുടെ മുമ്പാകെ ഈ പ്രദേശങ്ങളെ അവതരിപ്പിക്കുകയാണ് കാരവന്‍ വിനോദസഞ്ചാര പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

നാട്ടുകാഴ്ചകളുടെ കുളിരിലേക്ക്

നാട്ടുമ്പുറങ്ങളായതുകൊണ്ടുതന്നെ ഈ കേന്ദ്രങ്ങളില്‍ നല്ല റിസോര്‍ട്ടുകളോ ഹോട്ടലുകളോ ഇല്ല. ഗ്രാമീണ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ക്ക് വലിയ പരിമിതിയും മാര്‍ഗതടസ്സവുമായി നില്‍ക്കുന്ന പ്രധാന സംഗതിയാണിത്. ഗ്രാമീണജനതയ്ക്ക് ഈ പദ്ധതി തങ്ങളുടെ സ്വന്തമാണെന്ന കാഴ്ചപ്പാടുണ്ടാകണം. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഗ്രാമങ്ങളുടെ ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാകും. അത് വ്യക്തികളുടെ ജീവിതത്തിലും മാറ്റമുണ്ടാക്കും. വിനോദ സഞ്ചാരത്തെ കുറേക്കൂടി മണ്ണിലേക്കും മനുഷ്യരിലേക്കും അടുപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇത് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ ഒട്ടേറെയാണ്. വിനോദ സഞ്ചാരപ്രദേശത്തെ വരുമാനം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.

തടസ്സങ്ങളില്ലാത്ത, മാലിന്യവിമുക്തമായ വിനോദസഞ്ചാരത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കോവിഡ് കാലത്ത് നടപ്പാക്കിയ നവീന ആശയങ്ങള്‍കൊണ്ട് കേരളം ആഗോളശ്രദ്ധ പിടിച്ചുപറ്റി. വിനോദ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 100 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചു. വയനാട്ടിലെ വൈത്തിരിയിലും മേപ്പാടിയിലും ആരംഭിച്ച പരിപാടി പിന്നീട് കേരളത്തിലാകെ വ്യാപിപ്പിക്കുകയായിരുന്നു.

കോവിഡനന്തര സാഹചര്യത്തില്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഇനിയും ഒരുപടികൂടി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവങ്ങളും അനുഭൂതികളുമുണ്ടാകണം. ഈ ലക്ഷ്യത്തോടെയാണ് നവീനമായ ഒരു വിനോദസഞ്ചാര ഉത്പന്നം എന്ന നിലയില്‍ കാരവന്‍നയം ആവിഷ്‌കരിച്ചത്. എണ്‍പതുകളുടെ ഒടുവില്‍ കേരളത്തില്‍ കൊണ്ടുവന്ന വിനോദസഞ്ചാര ഉത്പന്നമാണ് കെട്ടുവള്ളം. ഇന്നും സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കെട്ടുവള്ളവും കായല്‍ ടൂറിസവും. മാറിയ സാഹചര്യത്തില്‍ കാലോചിതമായ മറ്റൊരു ഉത്പന്നമെന്ന നിലയിലാണ് കാരവന്‍ കൊണ്ടുവരുന്നത്. കേരളത്തിന്റെ മനോഹാരിതകളിലേക്ക് കാരവന്‍ പദ്ധതി സഞ്ചാരികളെ ആനയിക്കുമെന്ന് തീര്‍ച്ച.

സിനിമാതാരങ്ങള്‍ ഉപയോഗിക്കുന്ന ആഡംബരവാഹനമെന്ന നിലയിലാണ് നമുക്ക് കാരവന്‍ പരിചയം. ഇതുവരെ യാത്രാ ലക്ഷ്യമല്ലാതിരുന്ന കേന്ദ്രങ്ങളിലേക്കുകൂടി വിനോദസഞ്ചാരികള്‍ക്ക് യാത്രചെയ്യാനും രാപാര്‍ക്കാനും പറ്റുന്നവിധം തയ്യാറാക്കുന്ന വാഹനങ്ങളാണ് വിനോദസഞ്ചാരവകുപ്പ് ഏര്‍പ്പെടുത്തുന്ന കാരവന്‍. സഞ്ചാരികളെ ലക്ഷ്യംവെച്ച് ഇവ റോഡില്‍ ഇറങ്ങുമ്പോള്‍ ടൂറിസം മേഖലയുടെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തനം രണ്ടുമേഖലകളില്‍

രണ്ടുമേഖലകളിലായാണ് കാരവന്‍ ടൂറിസം പ്രവര്‍ത്തിക്കുക. കാരവന്‍ വാഹനവും കാരവന്‍ പാര്‍ക്കിങ്ങും. പകല്‍ സമയത്ത് കാരവനില്‍ കാഴ്ചകള്‍ കണ്ട് സഞ്ചാരം. സുരക്ഷിതകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുന്ന പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ രാത്രിതാമസം. ഒരു റിസോര്‍ട്ടിലോ ഹോട്ടലിലോ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും കാരവനിലുണ്ടാകും.

സ്വകാര്യസംരംഭകരുടെ ഉടമസ്ഥതയിലാണ് കാരവനുകള്‍ നിരത്തിലിറങ്ങാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതിനകംതന്നെ നടത്തിയിട്ടുണ്ട്. രണ്ടുതരം കാരവനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ഒന്ന്. നാലുപേര്‍ അടങ്ങുന്ന കുടുംബത്തിനും മറ്റും സഞ്ചരിക്കാവുന്നതാണ് രണ്ടാമത്തേത്. ഇന്റര്‍നെറ്റ് സൗകര്യമുള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും കാരവനിലുണ്ടാകും. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളുമുണ്ടാകും. മോട്ടോര്‍ വാഹന നിയമത്തിനനുസൃതമായാണ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തുക. ഓട്ടോമേറ്റഡ് റിസര്‍ച്ച് അസോ. ഇന്ത്യയുടെ അംഗീകാരത്തിനു വിധേയമായാണ് കാരവന്‍ നിരത്തിലിറങ്ങുക.

നിക്ഷേപകര്‍ക്ക് അവസരം

കാരവന്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഏര്‍പ്പെടുത്തും പി.പി.പി. മാതൃകയിലും സ്ഥാപിക്കാം. ഭക്ഷണം, വെള്ളം, മറ്റ് സൗകര്യങ്ങള്‍ എന്നിവയൊക്കെ പാര്‍ക്കിങ് കേന്ദ്രത്തിലുണ്ടാകും. ക്ലീനിങ് ഉള്‍പ്പെടെ ധാരാളം പേര്‍ക്ക് തൊഴിലവസരവുമുണ്ടാകും. മതിയായ സൗകര്യമുണ്ടെങ്കില്‍ സ്വകാര്യവ്യക്തികള്‍ക്കും വീട്ടുവളപ്പില്‍ കാരവന്‍ പാര്‍ക്കിങ് ആരംഭിക്കാം. അരയേക്കറെങ്കിലും സ്ഥലമുള്ളവര്‍ക്കാണ് കാരവന്‍ പാര്‍ക്കിങ്ങിന് അനുമതി നല്‍കുക. നിര്‍മാണം 100 ശതമാനം പരിസ്ഥിതിസൗഹൃദമാകണം. ആധുനികമായ അടിസ്ഥാന സൗകര്യങ്ങള്‍, കാരവന്റെയും സഞ്ചാരികളുടെയും സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. പ്രാദേശിക ജീവിതത്തെ അലോസരപ്പെടുത്താതെ, കഴിയുന്നത്ര പ്രാദേശിക ഉത്പന്നങ്ങളെയും സൗകര്യങ്ങളെയും പ്രയോജനപ്പെടുത്തണം. നിക്ഷേപകര്‍ക്ക് ഇന്‍?െസന്റീവ് നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ വിനോദസഞ്ചാര വകുപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും.

താമസസൗകര്യങ്ങള്‍ കുറഞ്ഞ സ്ഥലങ്ങളില്‍ സഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നതോടെ വിവിധ തലങ്ങളിലുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യംെവക്കുന്നത്. ടൂറിസം മേഖലയുടെ സമഗ്ര വികസനവും സാധ്യമാകും. തദ്ദേശവാസികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുക, ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക, ടൂറിസം മേഖലപരിസ്ഥിതി സൗഹാര്‍ദമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

കോവിഡ് വന്നതോടെ ലോകമെമ്പാടും കാരവനുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലും ഇത് സാധ്യമാണ്. കാരവന്റെ ഡിമാന്‍ഡ് മൂന്നിരട്ടിയായതായി പ്രമുഖ കാരവന്‍ നിര്‍മാണ കമ്പനിയുടെ ഉടമ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കോവിഡ് മഹാമാരിയുടെ കാലത്ത് പൊതുജന സമ്പര്‍ക്കം കുറച്ചുകൊണ്ടുള്ള വിനോദ സഞ്ചാരത്തിന് കാരവന്‍ ടൂറിസം മികച്ച മാര്‍ഗമാണ്. ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ കാരവന്‍ ടൂറിസം ഏറെ ജനപ്രിയമാണ്. യു.എസില്‍ 1950-ല്‍ തന്നെ ഇതുണ്ട്. ഓസ്ട്രേലിയയില്‍ മികച്ച വരുമാനസ്രോതസ്സാണ് ഇത്. ഇന്ത്യയില്‍ 2009 -2010 കാലത്തു ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ ആലോചന നടന്നിരുന്നു. പക്ഷേ, കാരവന് അനൂകൂലമായ അടിസ്ഥാന സൗകര്യങ്ങളുണ്ടായിരുന്നില്ല.

Content Highlights: tourism minister p.a muhamad riyas on caravan tourism

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding-honeymoon destination

6 min

വിവാഹം സ്വര്‍ഗത്തില്‍ തന്നെയാവട്ടെ; 'ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്‌' -ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

May 31, 2023


Chitra Sunil

3 min

ഖലീല്‍ ജിബ്രാന്റെ നാട്ടില്‍ സമാധാന ദൗത്യവുമായി മലയാളി യുവതി

Apr 23, 2023


biennale

3 min

മൂന്നുമാസംകൊണ്ട് പത്തുലക്ഷത്തോളം സഞ്ചാരികള്‍; ഇന്ത്യയുടെ അഭിമാനമായി കൊച്ചി ബിനാലെ

Dec 12, 2022

Most Commented