ജബൽ ജെയ്സ് മലയിൽ ഇന്ത്യയുടെ പതാകയുമായി
സാഹസിക പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കുമുള്ളതല്ല, എളുപ്പം ചെയ്തുതീര്‍ക്കാവുന്നതുമല്ല അത്. കാഠിന്യവും കഷ്ടപ്പാടും നിറഞ്ഞ സാഹസിക പ്രവര്‍ത്തനം ജീവിതത്തിലെ ഒരു വിനോദമായി കൊണ്ടുനടക്കുന്ന ഒരുകൂട്ടം മലയാളി യുവാക്കളുണ്ട് യു.എ.ഇ.യില്‍. ഉയരം കൂടുംതോറും സാഹസികതയ്ക്ക് വീര്യം കൂടുമെന്ന റൊമാനിയന്‍ കാഴ്ചപ്പാടാണ് ഈ യുവാക്കള്‍ക്ക്.
മരുഭൂമിയിലെ കൂറ്റന്‍ മലനിരകള്‍ അനായാസം ചവുട്ടിക്കയറുന്ന ഇവര്‍ അടയാളപ്പെടുത്തുന്നത് വേറിട്ട പ്രവാസ അനുഭവങ്ങളാണ്. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളില്‍ ജോലിചെയ്യുന്ന 33 അംഗ സംഘമാണ് അവധിദിവസങ്ങളില്‍ പലവിധ യാത്രകളിലൂടെ സാഹസികതയുടെ 'മലകയറ്റം' നടത്തുന്നത്. സമാനചിന്തകളുള്ള യുവാക്കള്‍ ഫെയ്സ് ബുക്കിലൂടെയും മറ്റുമാണ് പരിചിതരായത്. പിന്നീട് ഏറ്റവും അടുത്ത കൂട്ടുകാരാവുകയും സാഹസികതയെക്കുറിച്ച് ആശയങ്ങള്‍ കൈമാറുകയും ചെയ്തു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും യു.എ.ഇ.യിലെത്തിയ 33 പേരും ഒരുമിച്ച് ഇതിനകം നിരവധി സാഹസികതകളില്‍ തങ്ങളുടെ പേര് അടയാളപ്പെടുത്തിക്കഴിഞ്ഞു.
ഏറ്റവുമൊടുവിലായി റാസല്‍ഖൈമ ജബല്‍ജെയ്സ് മലയില്‍ എട്ടു കിലോമീറ്റര്‍ ദൂരം കയറി ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ചതും അവരുടെ ജീവിതത്തിലെ വലിയ അനുഭവമായി. കൂട്ടത്തിലുള്ള 20 പേരായിരുന്നു ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പതാക മലയുടെ മുകളില്‍ ഉയര്‍ത്തിയത്. സംഘത്തിലുള്‍പ്പെട്ട മലപ്പുറം സ്വദേശി നാസര്‍ ജബല്‍ജെയിസ് മലയുടെ 22 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടത്തിലൂടെ കീഴടക്കിയതും 33 പേരുടേയും അഭിമാനവും സന്തോഷവുമായി. കൊച്ചി സ്വദേശി ജേക്കബ് അടുത്തിടെ ജബല്‍ജെയ്സ് മല രണ്ടുപ്രാവശ്യം (70 കിലോമീറ്റര്‍ ദൂരം) നടന്നുകയറുന്നതിന് പ്രചോദനമായതും യുവാക്കളുടെ സംഘംതന്നെ. വിഷമകരമായ യാത്രകള്‍ പൂപോലെ നേരിടണമെന്നും അനായാസം കീഴടക്കാന്‍ സാധിക്കുന്നതുമാണ് ഇഷ്ടമെന്നും യുവാക്കള്‍ പറയുന്നു. പര്‍വതാരോഹണം കൂടാതെ മാരത്തണ്‍ ഓട്ടവും സാഹസികത നിറഞ്ഞ സൈക്കിള്‍ സഞ്ചാരവും മഞ്ഞിലൂടെയുള്ള യാത്രയും പര്‍വതങ്ങളുടെ ഇടയിലൂടെയുള്ള ഓഫ് റോഡേഴ്സ് സഞ്ചാരം, ഏറെ ശ്രമകരമായ രക്ഷാദൗത്യം തുടങ്ങിയവയാണ് യുവാക്കള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നത്.

അല്‍ഐന്‍ മുതല്‍ ലിവ വരെ നടത്തിയ ഓഫ് റോഡ്സ് സഞ്ചാരം 'എംടി കോര്‍ട്ടര്‍ ട്രയാംഗിള്‍' എന്നപേരില്‍ സംഘം പൂര്‍ത്തിയാക്കി. 'സ്റ്റെയര്‍ വേ ടു ഹെവന്‍' എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജെബല്‍ ജെയ്സ് മലയിലൂടെ ഒമാന്‍ മലനിരകളിലേക്ക് സാഹസികത നിറഞ്ഞ സഞ്ചാരം പൂര്‍ത്തിയാക്കി. അങ്ങനെ ഒമാന്‍ താഴ് വരകളിലെ ചെറുഗ്രാമങ്ങളിലേക്ക് യുവാക്കള്‍ യാത്രചെയ്തു. 25 മണിക്കൂര്‍ കൊണ്ട് 19 കിലോമീറ്റര്‍ മലയിലൂടെയുള്ള യാത്രയായിരുന്നു അത്. യു.എ.ഇ.യിലെ മിക്ക പര്‍വതങ്ങളിലും സാഹസിക യാത്രാസംഘം എത്തിക്കഴിഞ്ഞു, പുതിയ 'കീഴടക്കലുകള്‍'ക്കായി അന്വേഷണവും തുടരുന്നുണ്ടെന്ന് യുവാക്കള്‍ പറഞ്ഞു.
യാത്രയില്‍ വിഭിന്ന കാലാവസ്ഥകള്‍ അതിജീവിക്കാനായി ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നു. യാത്രകളില്‍ കൂടുതലും വെള്ളവും ലഘുഭക്ഷണവും മാത്രമാണ് കഴിക്കുന്നത്. സംഘത്തിലെ ഓരോ ആളും പരമാവധി 15 കിലോ തൂക്കം വരുന്ന ബാഗുകളാണ് കരുതുന്നത്. ജീവിക്കാനാണ് ഗള്‍ഫിലെത്തിയതെങ്കിലും ഉള്ളിലുറങ്ങുന്ന സാഹസികതകൂടി പ്രകാശിപ്പിക്കുകയാണ് ഈ പ്രവാസി യുവസംഘം. യു.എ.ഇ.യിലെ വിവിധ സ്ഥാപനങ്ങളില്‍ വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന യുവാക്കള്‍ യൂട്യൂബ് വഴിയും മറ്റും കൂടുതല്‍ സാഹസിക പ്രയാണങ്ങള്‍ക്കുള്ള വഴികള്‍ തേടുകയാണ്. നൗഷാദ്, ജെസ്ലിന്‍, നാസര്‍, സമീല്‍, ഖലീല്‍, ഹംസ (മലപ്പുറം), ഇബ്രാഹിം (കൊച്ചി), ആസിഫ്, സജിന്‍ (തൃശ്ശൂര്‍), യൂനിസ് (കോട്ടയം), റിയാസ് (കണ്ണൂര്‍), സാനിസ് (തിരുവനന്തപുരം) തുടങ്ങിയവരാണ് സംഘത്തിലെ നേതൃനിരയിലുള്ളവര്‍.
Content Highlights: Sharjah, Adventure Travellers, Jebel Jais, Ras Al Khaimah Travel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..