-
മലക്കപ്പാറയിലേക്കുള്ള ആളൊഴിഞ്ഞ വഴിയിൽ നിറയെ ഇപ്പോൾ ആനക്കൂട്ടങ്ങളാണ്. മ്ലാവുകളും കാട്ടുപോത്തുകളും വഴിയിലുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ജോലിക്ക് പോകുന്നവർ പുലിയെയും കരടിയെയും വരെ കാണുന്നു. കാട്ടിൽ വേനലെത്തിയതോടെ ഡാമിൽ വെള്ളം കുടിക്കാനിറങ്ങുന്നവയാണേറെയും. വല്ലപ്പോഴും വന്നുപോകുന്ന വനംവകുപ്പിന്റെയോ കെ.എസ്.ഇ.ബി.യുടെയോ ജീപ്പുകൾ മാത്രമാണ് ഇന്ന് ഈ വഴിയിലൂടെയെത്തുന്നത്.
അതിരപ്പിള്ളിയിൽ നിന്ന് കാട്ടിലൂടെ അമ്പത്തിമൂന്ന് കിലോമീറ്റർ പോകണം മലക്കപ്പാറയിലെത്താൻ. കേരളത്തിനും തമിഴ്നാടിനുമിടയ്‍ക്കുള്ള 'സാൻഡ്വിച്ചാണ്' മലക്കപ്പാറ. വേനലവധിയിൽ വിനോദസഞ്ചാരികളെ കൊണ്ട് വീർപ്പുമുട്ടേണ്ടിയിരുന്നു ഈ കൊച്ചുഗ്രാമം.
കാട് കടന്നെത്തിയാൽ പിന്നെ തേയിലത്തോട്ടങ്ങളാണ് മലക്കപ്പാറയിലും തോളോടുതോൾ ചേർന്നു കിടക്കുന്ന വാൽപ്പാറയിലും. വിനോദസഞ്ചാരികൾക്കായി 25 ഹോംസ്റ്റേകൾ മലക്കപ്പാറയിൽതന്നെയുണ്ട്. വാൽപ്പാറയിൽ അറുപതിലേറെയും. അതിലേറെയും പാട്ടത്തിനെടുത്തുവരെ നടത്തുന്നതും മലയാളികൾതന്നെ.

ലോക്ഡൗൺ വന്നതോടെ മലക്കപ്പാറയുമായുള്ള അതിർത്തി തമിഴ്നാട് പൂർണമായി അടച്ചു. വാൽപ്പാറയിൽനിന്നുള്ളവരെ തിരിച്ചും കടത്തിവിടുന്നില്ല. എന്തിനും ഏതിനും മലക്കപ്പാറക്കാർക്ക് വാൽപ്പാറയാണാശ്രയം. അല്ലെങ്കിൽ 80 കിലോമീറ്റർ ദൂരെയുള്ള ചാലക്കുടിക്ക് പോകണം. ആരൊക്കെയോ ഇടപെട്ടതോടെ പച്ചക്കറി വണ്ടികൾ കടത്തിവിടാൻ തമിഴ്നാട് സമ്മതിച്ചു. അതും രണ്ടു ദിവസം മുമ്പ് മാത്രം.
തേയിലത്തൊഴിലാളികളും വറുതിയിലാണ്. ദിവസത്തിൽ ഒന്നോ രണ്ടു മണിക്കൂർ മാത്രമേ കേരളത്തിന്റെ ഈ അവസാന ടൗണിലെ കടകൾ തുറക്കുന്നുള്ളൂ. അത്യാവശ്യസാധനങ്ങളൊക്കെ വളരെ കുറച്ചു മാത്രം.
നിരീക്ഷണത്തിലാളുണ്ട്
ആദിവാസികളും തോട്ടംതൊഴിലാളികളുമെല്ലാമായി മലക്കപ്പാറയിൽ കഷ്ടിച്ചൊരു 3,500 ആളുണ്ടാകും. അതിൽതന്നെ 173 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവിടെനിന്ന് തിരുപ്പൂരും കോയമ്പത്തൂരുമൊക്കെ പോയി പഠിക്കുന്ന കുട്ടികളുണ്ട്. ജോലിക്ക് പോയവരുണ്ട്. അങ്ങനെ തിരിച്ചുവന്നവരാണ് നിരീക്ഷണത്തിൽ. അതിരപ്പിള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെയും പോലീസിന്റെയും കർശന നിരീക്ഷണത്തിലാണ് ഇവർ.
അതിഥി തൊഴിലാളികൾ ഇവിടെയുമുണ്ട്
ഇവിടെയുമുണ്ട് അതിഥി തൊഴിലാളികൾ. തേയിലത്തോട്ടങ്ങളിൽ പണിയെടുക്കാൻ ജാർഖണ്ഡ്, അസം എന്നിവിടങ്ങളിൽനിന്നെത്തിയവരാണവർ. ഭൂരിഭാഗം അവിടെനിന്നുള്ള പട്ടികവർഗക്കാരാണ്. മയിലാടുംപാറ, റോപ്പാമട്ടം, കീഴ്പരട്ട് എന്നിവിടങ്ങളിൽ പണിയെടുക്കുന്നവരാണ് അവർ. ഇവരും വറുതിയിലാണ്.
മലക്കപ്പാറയിൽ ശരിക്കും ‘ ലോക്ക്’ ആയിപ്പോയത് ആദിവാസികളാണ്. അടിച്ചിൽത്തൊട്ടി മുതുവാൻ കോളനിയിലെ നൂറോളം കുടുംബങ്ങളിലുള്ളവർക്ക് 15 കിലോമീറ്ററെങ്കിലും മലകയറിയാലേ മലക്കപ്പാറ ടൗണിലെത്താനാകൂ. വാഹനമുണ്ടായിരുന്നപ്പോൾ മൂന്ന് കിലോമീറ്റർ നടന്നാൽമതിയായിരുന്നു. ക്ഷേമപെൻഷൻ ഇവരുടെ കുടികളിൽ എത്തിച്ചുനൽകിയിട്ടുണ്ട്.
മന്നാൻമാരുടെ അരയ്‍ക്കാപ്പ് കോളനിയിൽ അമ്പതോളം കുടുംബങ്ങളുണ്ട്. പ്രാക്തന ഗോത്രവർഗമായ കാടർ താമസിക്കുന്ന പെരുമ്പാറ കോളനിയിലുമുണ്ട് 55 കുടുംബങ്ങൾ.
വെട്ടിച്ചുട്ടകാട്, വീരാൻകുടി കോളനികളിലായി മുപ്പതോളം മുതുവാൻ കുടുംബങ്ങളും. ഇവർക്കും മൂന്നും നാലും കിലോമീറ്റർ മലകയറിവേണം മലക്കപ്പാറ ടൗണിലെത്താൻ.

റേഷനും തികയുന്നില്ല
എല്ലാവരും കുടികളിലുള്ളതിനാൽ റേഷനൊന്നും ഇവർക്ക് തികയാത്ത അവസ്ഥയാണ്. വിനോദസഞ്ചാരികൾ എത്തിയിരുന്നപ്പോൾ ഇവർ കാട്ടിൽനിന്ന് കൊണ്ടുവന്നിരുന്ന തേനും തെള്ളിയും കസ്തൂരിമഞ്ഞളുമെല്ലാം നല്ല വിലയ്‍ക്ക് വിറ്റുപോയിരുന്നു. ഇപ്പോഴതെല്ലാം കെട്ടിക്കിടക്കുന്നു. അല്ലെങ്കിൽ ചില ഇടനിലക്കാർ നിസ്സാരവിലയ്‍ക്ക് കൈക്കലാക്കുന്നു.
ലിറ്ററിന് 470 രൂപവരെ ഉണ്ടായിരുന്ന തേൻ ഇപ്പോൾ 300-350 രൂപയ്‍ക്ക് ഇവരിൽനിന്ന് വാങ്ങി മറിച്ചുവിൽക്കുന്ന സംഘംതന്നെ ഇവിടെയുണ്ട്. വനവിഭവങ്ങൾ സംഭരിച്ച് നല്ല വില നൽകാൻ സർക്കാർ സംവിധാനങ്ങളൊക്കെ പ്രഖ്യാപിച്ചെങ്കിലും എല്ലാം മന്ദഗതിയിലാണ്.
Content Highlights: Malakkappara Route, Corona Virus Threat, Wild Animals in Road, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..