ഫോട്ടോ: സിദ്ദീഖുൽ അക്ബർ
കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍നിന്ന് ലോകത്തിലെ എല്ലാ മേഖലയും ഉണര്‍ന്നുവരുമ്പോള്‍ പൂര്‍വാധികം ശക്തിയോടെ കേരളവും അതിനൊപ്പം സഞ്ചരിക്കുകയാണ്. രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന ഒട്ടേറെ പരിപാടികള്‍ ഇന്ന് കേരളത്തിലുണ്ട്. കായലോരങ്ങളുടെയും മലമ്പ്രദേശങ്ങളുടെയും ഏതാനും ബീച്ചുകളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും അന്തരീക്ഷമൊരുക്കുന്ന വിനോദസഞ്ചാരസാധ്യതകളില്‍നിന്ന് കലയുടെയും സംസ്‌കാരത്തിന്റെയും പുതിയതലത്തിലേക്ക് കേരളം സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കേരളത്തിലെ കലാവിനോദസഞ്ചാരത്തെ വള്ളംകളിയും കഥകളിയും തെയ്യവുമൊക്കെ മാത്രമായി ഒതുക്കാതെ അതിനെ കൂടുതല്‍ വിശാലമാക്കാനാണ് കേരള ടൂറിസം ശ്രമിക്കുന്നത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊച്ചി-മുസിരിസ് ബിനാലെ. കോവിഡ് പ്രതിസന്ധിക്കുശേഷം മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിങ്കളാഴ്ച ബിനാലെയ്ക്ക് തുടക്കമാകും. ബിനാലെ എന്ന സങ്കല്പം 2011-ലെ ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്താണ് മുന്നോട്ടുെവച്ചത്. കലാരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത്തിനും കേരളത്തെ സമകാലകലയുമായി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തിനുമപ്പുറം വിശാലമായ ടൂറിസം സാധ്യതകള്‍കൂടി ഉന്നമിട്ടായിരുന്നു ഇത്. ഹെറിറ്റേജ് ടൂറിസത്തിന് ഏറെ സാധ്യതകളുള്ള മുസിരിസ് പദ്ധതി പ്രദേശവും ഫോര്‍ട്ട് കൊച്ചിയും ബിനാലെയുടെ കേന്ദ്രസ്ഥാനമായി തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനവും അതുതന്നെ. ബിനാലെ അതിന്റെ അഞ്ചാമത്തെ പതിപ്പിലെത്തുമ്പോള്‍ അക്കാര്യത്തില്‍ നാം ഏറെ മുന്നേറിയിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയാനാകും.
കലാരംഗത്ത് സമാനതകളില്ലാതെ
ബിനാലെ കലാലോകത്ത് സൃഷ്ടിക്കുന്ന ചലനങ്ങള്‍ സമാനതകളില്ലാത്തതാണ്. ഇന്ത്യയില്‍ അത്തരമൊരു കലാപ്രദര്‍ശനം മറ്റൊരിടത്തും നടക്കുന്നില്ല. രണ്ടുവര്‍ഷം കൂടുമ്പോള്‍ ഡിസംബര്‍ 12-ന് ആരംഭിക്കുന്ന ബിനാലെയിലേക്കുമാത്രമായി മൂന്നുമാസംകൊണ്ട് എത്തിച്ചേരുന്ന വിദേശ-ആഭ്യന്തര സഞ്ചാരികള്‍ പത്തുലക്ഷത്തോളമാണ്. ഫോര്‍ട്ട് കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും ടൂറിസംമേഖല ഇതിന് കൃത്യമായ സാക്ഷ്യം പറയും. ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേകള്‍ ഉള്‍പ്പെടെയുള്ള താമസസ്ഥലങ്ങള്‍ മിക്കവാറും ദിവസങ്ങളില്‍ പൂര്‍ണമായും ബുക്ക് ചെയ്യപ്പെടുന്നു. ഇവിടത്തെ ഓട്ടോറിക്ഷാത്തൊഴിലാളികളും തട്ടുകടക്കാരുംമുതല്‍ വന്‍കിട ഹോട്ടലുകള്‍ക്കുവരെ ഒരുപോലെ ഈ പരിപാടി നേട്ടമുണ്ടാക്കുന്നുണ്ട്. ബിനാലെയിലെ കലാപ്രദര്‍ശനംതന്നെ ഒന്നിലേറെ ദിവസങ്ങള്‍കൊണ്ടുമാത്രമേ കണ്ടുതീര്‍ക്കാനാകൂ. അത് കണക്കുകൂട്ടിയെത്തുന്നവര്‍ കേരളത്തിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെക്കൂടി ബന്ധപ്പെടുത്തിയാണ് യാത്രാപദ്ധതി തയ്യാറാക്കുന്നത്.
മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുംപോലുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലെ പതിവ് വിനോദസഞ്ചാര ആകര്‍ഷണങ്ങളിലേക്ക് ഈ സമയത്ത് കൂടുതലായി ആളുകളെത്തുന്നു. ഫോര്‍ട്ട് കൊച്ചി തീരത്തെ ചീനവലമുതല്‍ സെയ്ന്റ് ഫ്രാന്‍സിസ് പള്ളിയും മട്ടാഞ്ചേരിയിലെ സിനഗോഗും കൊട്ടാരവുമൊക്കെ എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളാണ്. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിക്കുപുറത്തുള്ളവരും ഈ ചരിത്രസ്മാരകങ്ങളെപ്പറ്റി പഠിക്കാനും അവ കാണാനും വന്നുതുടങ്ങിയതിനുപിന്നില്‍ ബിനാലെയ്ക്ക് വലിയ പങ്കുണ്ട്.
കോവിഡിനുമുമ്പ് മട്ടാഞ്ചേരി മ്യൂസിയം കാണാന്‍ പ്രതിവര്‍ഷം 24 ലക്ഷത്തോളം പേര്‍ എത്തിയിരുന്നുവെന്നാണ് കണക്ക്. മഹാമാരി അതിലുണ്ടാക്കിയ ഇടിവുനികത്താന്‍ ഈ ബിനാലെക്കാലത്തിന് സാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല. ഫോര്‍ട്ട് കൊച്ചി തീരത്തുനിന്ന് വാങ്ങി അവിടെത്തന്നെ പാകംചെയ്തുകഴിക്കുന്ന മത്സ്യവിഭവങ്ങള്‍മുതല്‍ മട്ടാഞ്ചേരിയിലെ കായിക്കായുടെ ബിരിയാണിവരെ ഇന്ന് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്‍ക്ക് സുപരിചിതമായിട്ടുണ്ടെങ്കില്‍ അതില്‍ ബിനാലെയുടെ പങ്ക് ഒട്ടും ചെറുതല്ല. പതിവുകാഴ്ചകളില്‍നിന്ന് വ്യത്യസ്തമായി, സഞ്ചരിക്കുന്ന ഓരോയിടത്തും അതിഥികള്‍ക്ക് കാഴ്ചയുടെ പുതിയ അനുഭവങ്ങളൊരുക്കുകയാണ് കേരള ടൂറിസത്തിന്റെ ലക്ഷ്യം.

കലകള്‍ക്കും മറ്റുകാഴ്ചകള്‍ക്കുമൊപ്പം നമ്മുടെ തെരുവുകളെയുംമറ്റും വൃത്തിയായി സൂക്ഷിക്കുന്നതിനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. നയനമനോഹരമായ ഒരു കാഴ്ചകണ്ട് അപ്പുറത്തേക്ക് മാറുമ്പോള്‍ വൃത്തിഹീനതയുടെ മനംമടുപ്പിക്കുന്ന മറ്റൊരു കാഴ്ചയിലേക്ക് സഞ്ചാരികള്‍ പതിക്കാന്‍പാടില്ല. ചുമരുകള്‍ ചിത്രംവരച്ച് മനോഹരമാക്കുമ്പോള്‍ അത്തരം പ്രശ്‌നങ്ങള്‍കൂടി ഇല്ലാതാകുന്നുണ്ട്.
കേരളത്തിലെത്തുന്നതില്‍ 65-70 ശതമാനവും ആഭ്യന്തരവിനോദസഞ്ചാരികളാണ്. കോവിഡിനെത്തുടര്‍ന്ന് വിദേശവിനോദസഞ്ചാരികളുടെ വരവിലുണ്ടായ കുറവ് നികത്താന്‍ ബിനാലെ ഉള്‍പ്പെടെയുള്ള പരിപാടികളിലൂടെ സാധിക്കും. അതിനുള്ള നടപടികള്‍ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കിവരുകയാണ്. ഇവിടെ െചലവഴിക്കുന്ന സമയം സഞ്ചാരികള്‍ക്ക് നല്ല അനുഭവംകൂടിയായി മാറിയാല്‍ കൂടുതല്‍ ആളുകള്‍ കൂടുതല്‍ തവണ കേരളത്തിലേക്കെത്താനും അങ്ങനെ ടൂറിസത്തിലൂടെ വിവിധ മേഖലകളില്‍ ചെലവഴിക്കപ്പെടുന്ന പണത്തിന്റെ തോതും മൂല്യവും വര്‍ധിപ്പിക്കാനും സാധിക്കും.
പുതുകാലകലകളെ ജനകീയമാക്കി
കണ്ടാല്‍ മനസ്സിലാകില്ലെന്നും സാധാരണക്കാര്‍ക്ക് ദഹിക്കില്ലെന്നുമൊക്കെ കരുതിയിരുന്ന പുതുകാലകലകളെ ജനകീയമാക്കുന്നതില്‍ കേരള ടൂറിസം അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 'ആര്‍ട്ടീരിയ' എന്ന പേരില്‍ പകലും രാത്രിയിലും വര്‍ഷത്തില്‍ എല്ലാ ദിവസവും സഞ്ചാരികള്‍ക്ക് കാണാനാകുന്ന ചുമര്‍ചിത്രങ്ങളുടെ ഓപ്പണ്‍ ചിത്രകലാഗാലറി ഒരുക്കിയത് കേരള ടൂറിസമാണ്. തിരുവനന്തപുരത്തിനപ്പുറത്തേക്ക് ചുമരുകളില്‍ കലയുടെ പുതിയ ലോകം തീര്‍ക്കാന്‍ ആര്‍ട്ടീരിയ കാരണമായിട്ടുണ്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയുമെല്ലാം ചുമരുകള്‍ പല മേഖലകളിലുള്ള ചിത്രപ്രതിഭകളാല്‍ വര്‍ണാഭമാക്കുന്നത്, ഇക്കാര്യത്തില്‍ കേരളം പുലര്‍ത്തുന്ന അവധാനതയെന്തെന്ന് വിനോദസഞ്ചാരികളെ ബോധ്യപ്പെടുത്തുന്ന വിഭവംകൂടിയാണ്. കേരളത്തിന്റെ വടക്കേ അറ്റത്ത് കാസര്‍കോട് ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ലളിതകലാ അക്കാദമിയുമായി ചേര്‍ന്ന് ഇപ്പോള്‍ മറ്റൊരു ചിത്രച്ചുമര് തീര്‍ത്തുകൊണ്ടിരിക്കയാണ്.
Content Highlights: kochi muziris biennale 2022 pa muhammed riyas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..