വരയാട്ടുമുടിയിലെ കാഴ്ച | ഫോട്ടോ: മാതൃഭൂമി
കാടു മനസ്സിനു നൽകുന്ന ആനന്ദം പകരംവയ്ക്കാനില്ലാത്തതാണ്. കാടിന്റെ സൗന്ദര്യം പരമാവധി ഉപയോഗപ്പെടുത്തി വനംവകുപ്പ് ഒരുക്കുന്ന ഏറ്റവും പുതിയ ട്രെക്കിങ് ടൂറിസമാണ് വരയാട്ടുമുടിയിലേത്. കാട്ടരുവിയുടെ വെള്ളിയരഞ്ഞാൺ കിലുക്കവും കാട്ടാറിന്റെ മഞ്ഞുതുള്ളിപോലെ ചിതറുന്ന തെളിനീർ കാഴ്ചയും സമ്മാനിക്കുന്നതാണ് വരയാട്ടുമുടി അഥവാ പഴമക്കാരന്റെ വരയാട്ടുമൊട്ടയിലേക്കുള്ള യാത്ര.
കേരളത്തിൽ മൂന്നാറിലെക്കാളും ഏറ്റവുമധികം വരയാടുകളുള്ള സങ്കേതമാണ് സംരക്ഷിത വനമായ വരയാട്ടുമുടി. വനംവകുപ്പിന്റെ പ്രാഥമിക കണക്കുകളനുസരിച്ച് 300 ലധികം വരയാടുകൾ ഈ മലനിരകളിൽ അധിവസിക്കുന്നുണ്ട്.

ബ്രൈമൂർ മണച്ചാലിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. അവശ്യംവേണ്ട ആഹാരം കരുതണം. ഒരു സംഘത്തിൽ അഞ്ചുപേർ വരെയാകാം. 3500 രൂപയാണ് ട്രെക്കിങ് ഫീസ്. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കണം. പുലർച്ചെ ആറുമണിയോടെ യാത്ര ആരംഭിക്കും. വനംവകുപ്പിന്റെ ഗൈഡ് ഒപ്പം ഉണ്ടാകും. മൂന്നു കിലോമീറ്റർ കാൽനടയായി മലമുകളിലെത്താം. ഈ യാത്രയിൽ വരയാടുകളെ മാത്രമല്ല നിരുപദ്രവകാരികളായ ധാരാളം വന്യമൃഗങ്ങളെയും പക്ഷികളെയും കാണാൻ അവസരമുണ്ട്. മൂന്നാറിലെപ്പോലെ വരയാടുകളെ തഴുകാനും തലോടാനും കിട്ടില്ല. മലമുകളിലെത്തിയാൽ ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളും കൺവെട്ടത്തിനു താഴെയാകുന്ന അനുഭവം. വെള്ളിപ്പൊട്ടുകൾ പോലെ നഗരപ്രദേശത്തെ ഉയർന്ന കെട്ടിടങ്ങൾ. നിശ്ശബ്ദതയെ കീറിമുറിക്കാൻ തണുത്തകാറ്റുതന്നെ മലമുകളിൽ ധാരാളം. തിരികെയുള്ള മലയിറക്കത്തിൽ അത്യാവശ്യം വേണ്ട ആഹാരം വനംവകുപ്പ് നൽകും. പ്രകൃതിമനോഹരമായ മങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തിലാണ് തിരിച്ചെത്തുന്നത്. യാത്രാക്ഷീണമകറ്റാൻ ചെമ്മുഞ്ചിയാറിലെ മീൻമുട്ടിയിൽ ഒരു നല്ലകുളി കൂടിയായാൽ മനസ്സും ശരീരവും തണുക്കുമ്പോൾ ആരും പറയും സഫലമീയാത്ര...

വള്ളിക്കുടിലുകൾക്കുള്ളിൽ ഒരു വെള്ളച്ചാട്ടം
മങ്കയം ഇക്കോ ടൂറിസം കാടിന്റെ പെട്ടന്നാസ്വദിക്കാവുന്ന ബ്യൂട്ടി സ്‌പോട്ടാണ്. കാട്ടാനയുടെ ചിന്നം വിളിയും ചീവീടിന്റെ ചിലമ്പൊച്ചയും പേരറിയാത്ത അനേകം കിളികളുടെ പാട്ടും കേട്ടുകൊണ്ടുള്ള വിശ്രമം. അതാണ് മങ്കയം നമുക്കു നൽകുന്നത്.
ലഘുഭക്ഷണവും അൽപ്പവിശ്രമവും തെളിഞ്ഞ വെള്ളത്തിലെ സുഖസ്‌നാനവും കഴിഞ്ഞ് യാത്ര അവസാനിപ്പിക്കാം. വനഭംഗിയുള്ള ചിത്രശലഭക്കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നൂറ്റാണ്ട് പഴക്കമാർന്ന വള്ളിക്കുടിലുകൾ, അതിനിടയിൽ കാടിന് പാദസരം ചാർത്തിയപോലൊരു വെള്ളച്ചാട്ടം. 60 അടിപൊക്കത്തിൽനിന്നു അഞ്ച് തട്ടുകളായി പതഞ്ഞൊഴുകുന്ന ജലധാര. അതാണ് മങ്കയത്തെ മീൻമുട്ടി വെള്ളച്ചാട്ടം. യാത്രയുടെ എല്ലാക്ഷീണവുമകറ്റാൻ ഈ വെള്ളച്ചാട്ടത്തിലെ ഒരു കുളി തന്നെ ധാരാളം. കുടുംബസമേതം ഒരു ദിവസം ചെലവഴിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഇടമാണ് ഇടിഞ്ഞാർ മങ്കയം ഇക്കോടൂറിസം സെന്റർ.

കാടുകാണാം കരുതലോടെ
- നിറമുള്ള വസ്ത്രങ്ങൾ ധരിക്കരുത്
- സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കരുത്
- തീപ്പട്ടി കൈയിൽ കരുതരുത്
- മദ്യം, പ്ലാസ്റ്റിക് എന്നിവ പൂർണമായും ഒഴിവാക്കണം
- തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ (46-കീ.മീറ്റർ) മങ്കയം ചെക്പോസ്റ്റിൽ വാഹനപരിശോധനയുണ്ട്. ഇവിടെ പ്രവേശന ഫീസ് ഒടുക്കണം.
- ട്രെക്കിങ്ങിന് വരുന്നവർ മുൻകൂട്ടി അനുവാദം വാങ്ങണം.
- ബി.അജിത്കുമാർ, റേഞ്ച് ഓഫീസർ, പാലോട്
മനോഹരമാണ് വരയാട്ടുമുടിയിലേക്കുള്ള വനംവകുപ്പിന്റെ ട്രെക്കിങ്. വളരെ നേരത്തെ വനംവകുപ്പ് ആരംഭിക്കേണ്ടിയിരുന്ന പ്രോജക്ടായിരുന്നു ഇത്. പ്രകൃതിയെ അടുത്തു കണ്ട്, കാടിന്റെ സുഖമറിഞ്ഞുള്ള യാത്ര ആരിലും കൗതുകമുണർത്തും.
- ജിജോതോമസ് വഴുതനപ്പള്ളി
വിളിപ്പാടകലെ ഇത്ര മനോഹരമായൊരു വനയാത്ര. അതും കുറഞ്ഞ ചെലവിൽ വനംവകുപ്പിന്റെ കരുതലിൽ. മനോഹരമാണ് വനംവകുപ്പ് പുതുതായി ആരംഭിച്ച വരയാട്ടുമുടിയിലെ ട്രെക്കിങ്. മങ്കയത്ത് കുടുംബസമേതം എത്തിയാലും അതും ഒട്ടും കുറവാകില്ല. കാടുകാത്ത സൗന്ദര്യം ഉണ്ടിവിടെ.
- ബി.എസ്.കിരൺ, പരിസ്ഥിതി പ്രവർത്തകൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..