വരയാട്ടുമൊട്ടയിൽനിന്നുള്ള വിദൂരക്കാഴ്ച
കാട് മനസ്സിനു നല്‍കുന്ന ആനന്ദം പകരംവയ്ക്കാനില്ലാത്തതാണ്. കാടിന്റെ സൗന്ദര്യം പരമാവധി ഉപയോഗപ്പെടുത്തി വനംവകുപ്പ് ഒരുക്കുന്ന പുതിയ ട്രക്കിങ് ടൂറിസമാണ് തിരുവനന്തപുരം നെടുമങ്ങാട്ടെ വരയാട്ടുമുടിയിലേത്. വെള്ളിച്ചില്ലും വിതറുന്ന കാട്ടരുവിയുടെ കിലുക്കവും മഞ്ഞുതുള്ളിപോലെ പതഞ്ഞൊഴുകുന്ന കാട്ടാറിന്റെ തെളിനീര്‍ക്കാഴ്ചയും സമ്മാനിക്കുന്നതാണ് വരയാട്ടുമുടി അഥവാ പഴമക്കാരന്റെ വരയാട്ടുമൊട്ടയിലേക്കുള്ള യാത്ര.
കേരളത്തില്‍ മൂന്നാറിലേക്കാളും ഏറ്റവുമധികം വരയാടുകളുള്ള സങ്കേതമാണ് സംരക്ഷിത വനമായ വരയാട്ടുമുടി. വനംവകുപ്പിന്റെ പ്രാഥമിക കണക്കുകളനുസരിച്ച് 400ലധികം വരയാടുകള്‍ ഈ മലനിരകളില്‍ പാര്‍ക്കുന്നുണ്ട്.
വനനിബിഡമായ ബ്രൈമൂര്‍ മണച്ചാലില്‍നിന്നുമാണ് വരയാട്ടുമുടിയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. അവശ്യംവേണ്ട ആഹാരം കരുതണം. ഒരു സംഘത്തില്‍ അഞ്ചുപേര്‍ വരെയാകാം. 3500രൂപയാണ് ട്രക്കിങ് ഫീസ്. പുലര്‍ച്ചെ ആറുമണിയോടെ യാത്ര ആരംഭിക്കും. വനംവകുപ്പിന്റെ ഗൈഡുമാര്‍ ഒപ്പമുണ്ടാകും. അഞ്ച് കിലോമീറ്റര്‍ വനത്തിനുള്ളിലൂടെ നടന്ന് മലമുകളിലെത്താം. ഈ യാത്രയില്‍ വരയാടുകളെ മാത്രമല്ല കാട്ടാന, കാട്ടുപോത്ത്, മ്‌ളാവ്, മലയണ്ണാന്‍ തുടങ്ങി ധാരാളം വന്യമൃഗങ്ങളെയും പക്ഷികളെയും കാണാന്‍ അവസരമുണ്ട്.
മലമുകളിലെത്തിയാല്‍ ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളും കണ്‍വെട്ടത്തിനു താഴെയാകുന്ന അനുഭവം. വെള്ളിപ്പൊട്ടുകള്‍ പോലെ നഗരപ്രദേശത്തെ ഉയര്‍ന്ന കെട്ടിടങ്ങള്‍.
മുന്നില്‍ തലസ്ഥാന നഗരവും, പിന്നില്‍ കുളത്തൂപ്പുഴ വരെയുള്ള ദൃശ്യങ്ങളും കാഴ്ചകളെ മനോഹരമാക്കും. നിശ്ശബ്ദതയെ തണുപ്പിക്കാന്‍ മലമുകളിലെ കാറ്റുതന്നെ ധാരാളം. തിരികെയുള്ള മലയിറക്കത്തില്‍ അത്യാവശ്യം വേണ്ട ആഹാരം വനംവകുപ്പ് നല്‍കും.
പ്രകൃതിമനോഹരമായ മങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കാണ് തിരിച്ചെത്തുന്നത്. ചെമ്മുഞ്ചിയാറിലെ മീന്‍മുട്ടി വെള്ളച്ചാട്ടത്തിലെ തണുത്ത വെള്ളത്തില്‍ ഒന്നു കുളിച്ചുകഴിയുമ്പോള്‍ ആരും പറയും സഫലമീയാത്ര.
വള്ളിക്കുടിലുകള്‍ക്കുള്ളില്‍ ഒരു വെള്ളച്ചാട്ടം
.jpg?$p=3e21511&&q=0.8)
ട്രക്കിങ്ങിലെ ബ്യൂട്ടി സ്‌പോട്ടാണ് മങ്കയം ഇക്കോ ടൂറിസ്റ്റ് കേന്ദ്രം. കാട്ടാനയുടെ ചിന്നം വിളിയും ചീവീടിന്റെ ചിലമ്പൊച്ചയും പേരറിയാത്ത അനേകം കിളികളുടെ പാട്ടും കേട്ടുകൊണ്ടുള്ള വിശ്രമം. ലഘുഭക്ഷണവും തെളിഞ്ഞ വെള്ളത്തിലെ സുഖസ്‌നാനവും കഴിഞ്ഞ് യാത്ര അവസാനിപ്പിക്കാം. നൂറ്റാണ്ട് പഴക്കമാര്‍ന്ന വള്ളിക്കുടിലുകള്‍. അതിനിടയില്‍ കാടിനു പാദസരം ചാര്‍ത്തിയപോലൊരു വെള്ളച്ചാട്ടം.
60അടി പൊക്കത്തില്‍നിന്ന് അഞ്ച് തട്ടുകളായി പതഞ്ഞൊഴുകുന്ന ജലധാര. അതാണ് മങ്കയത്തെ മീന്‍മുട്ടി വെള്ളച്ചാട്ടം. കുടുംബത്തോടൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ പറ്റിയ മനോഹരമായ ഇടംകൂടിയാണ് മങ്കയം ഇക്കോടൂറിസം കേന്ദ്രം.
എങ്ങനെയെത്താം
തിരുവനന്തപുരം പാലോട് ഇടിഞ്ഞാര്‍ (46 കി.മീറ്റര്‍) മങ്കയം ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയുണ്ട്. ഇവിടെ പ്രവേശന ഫീസ് ഒടുക്കണം. ട്രക്കിങിനു വനംവകുപ്പിന്റെ അനുമതി മുന്‍കൂട്ടി വാങ്ങണം.
ഇവ അറിയാം
• നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്
• സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കരുത്
• മദ്യം, പ്ലാസ്റ്റിക് എന്നിവ പൂര്‍ണമായും ഒഴിവാക്കണം
Content Highlights: Varayattumotta Trek Ponmudi Nedumangad Thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..