മാലദ്വീപിലെ സ്വിമ്മിങ് വിത്ത് ഷാർക്ക് | ഫോട്ടോ: മാതൃഭൂമി ന്യൂസ്
മാലദ്വീപ് ടൂർ പാക്കേജുകളിൽ ഏറ്റവും പ്രധാനമാണ് സ്വിമ്മിങ് വിത്ത് ഷാർക്ക്. വിദേശരാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇവിടേക്കെത്തിക്കുന്നതിൽ സ്രാവുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ഭക്ഷണപാക്കറ്റുകൾ ബോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നുണ്ടായിരുന്നു. സ്രാവുകളെ ആകർഷിക്കാനുള്ള തീറ്റയാണ് ആ പാക്കറ്റുകളിൽ.
ഇടയ്ക്ക് ബോട്ടുകളെല്ലാം വട്ടത്തിൽ നിർത്തിയിട്ടു. പരസ്പരം കയറുകൾ കൊണ്ട് ബന്ധിപ്പിച്ചു. തീറ്റയെറിഞ്ഞശേഷം എല്ലാവരും അതിഥികളുടെ വരവിനായി കാത്തിരുന്നു. ആ ഇടവേളയിൽ ട്രെയിനർക്കൊപ്പമെത്തിയവരുടെ വക ബോട്ടിൽ നൃത്തം ചെയ്യാനാരംഭിച്ചു. കടൽനീലയിലേക്ക് നോക്കി നിൽക്കുകയാണ് സഞ്ചാരികളെല്ലാവരും. മാതൃഭൂമി യാത്രയും ആദ്യമായാണ് ഇത്തരമൊരനുഭവത്തിലേക്ക് കണ്ണുംനട്ടിരിക്കുന്നത്.

അധികനേരം ആവുന്നതിന് മുമ്പ് അവർ തെളിഞ്ഞ വെള്ളത്തിന് മുകളിലേക്ക് എത്തിത്തുടങ്ങി. ബോട്ടിന് ചുറ്റും സ്രാവുകൾ. കുഞ്ഞൻ സ്രാവുകൾ കൂട്ടംകൂട്ടമായി എത്തുകയാണ്. കാഴ്ചയിലെ കൗതുകമുണ്ട്, അത് പകർത്തുന്നതിലെ രസവും. ഒപ്പം അല്പം ഭയവും തോന്നാതില്ല. നടുക്കടലായതുതന്നെ അതിന് കാരണം.

ബോട്ടിൽ നിന്നും ഓരോരുത്തരായി സ്നോർക്കലിങ് ഉപകരണങ്ങളെല്ലാം ധരിച്ച് കടലിലേക്കിറങ്ങി. പരിശീലകർ എല്ലാത്തിനും നേതൃത്വം നൽകി. അണ്ടർവാട്ടർ ക്യാമറയുമായി ആഴങ്ങളിലേക്ക് ഊളിയിട്ടപ്പോൾ മറ്റൊരു ലോകമായിത്തോന്നി അത്. സ്രാവുകൾ നീന്തുകയാണ്. അവർക്കൊപ്പം നമ്മളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കടലാഴങ്ങളിൽ സ്നോർക്കലിങ്ങും സ്കൂബാ ഡൈവിങ്ങുമൊക്കെ ആസ്വദിച്ചവരായിരുന്നു ഒപ്പമുള്ള വിദേശസഞ്ചാരികൾ. സ്രാവുകളെ തൊടാനുള്ള അവസരവും ഇടയ്ക്ക് ലഭിക്കും. അല്പം കട്ടികൂടിയ തൊലിയാണെന്ന് പറയാം.
മാലദ്വീപിലെ സ്രാവുകളുടെ സാന്നിധ്യത്തേക്കുറിച്ച് പറയാം. ഏതാണ്ട് 25 ഇനം സ്രാവുകളുണ്ട് ഇവിടെ. ബേബി ഷാർക്കുകൾ പൊതുവേ അപകടകാരികളല്ല. സ്രാവുകൾക്കൊപ്പം നീന്താനുള്ള അവസരം മാലദ്വീപിലെ റിസോർട്ടുകൾ അവരുടെ ടൂർ പാക്കേജുകളിൽ ഉൾപ്പെടുത്താറുണ്ട്. കടലിന്റെ വിവിധയിടങ്ങളിൽ ഇത്തരം സ്പോട്ടുകളുമുണ്ട്.

വിനോദസഞ്ചാര സീസണുകളിലൊക്കെ വലിയ തിരക്കാണിവിടെ. വെള്ളത്തിനടിയിലെ കൗതുകങ്ങൾ അനുഭവിക്കാൻ മാത്രം മാലദ്വീപിലേക്കെത്തുന്നവരുമുണ്ട്. മാലദ്വീപ് യാത്രയിൽ ഒരിക്കലും മിസ് ചെയ്യരുത് എന്ന് പറയാവുന്ന വിനോദമാണ് സ്രാവുകൾക്കൊപ്പമുള്ള ഈ നിമിഷങ്ങൾ.
(ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച് മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്)
Content Highlights: swimming with sharks in maldives, maldives travel, maldives tour packages
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..