ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തപാൽ ഓഫീസ്
3301 കിലോമീറ്റർ താണ്ടിയെത്തിയ കത്ത് എന്റെ കയ്യിൽ ഒരു കൗതുകവസ്തുവെന്നപോലെ വിശ്രമിച്ചു. സമുദ്രനിരപ്പിൽനിന്ന് 4440മീറ്റർ ഉയരത്തിൽനിന്നെത്തിയ ആ കത്തിന് മഞ്ഞിന്റെ തണുപ്പുണ്ടെന്ന് തോന്നി. അതിനുള്ളിൽനിന്ന് ബൗദ്ധസൂക്തങ്ങളുടെ നിമന്ത്രണമുയരുന്നുണ്ടെന്നും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തപാൽ ഓഫീസായ ഹിമാചൽപ്രദേശിലെ ഹിക്കിമിൽ നിന്ന് പോസ്റ്റ് മാസറ്റർ റിഞ്ചെൻ ചെറിങ് അയച്ച മടക്കത്തപാലായിരുന്നു അത്. വാക്കുകളൊന്നുമില്ല അതിൽ, ഞാനിവിടെത്തന്നെയുണ്ട് എന്നറിയിക്കുന്ന ഒപ്പും സീലും മാത്രം.
ഭൂമിയിലെതന്നെ മനുഷ്യവാസമുള്ള ഏറ്റവും ഉയരമുള്ള പ്രദേശമായ സ്പിതി താഴ്‌വരയിലാണ് തപാൽ ഓഫീസ് സ്ഥിതിചെയ്യുന്നത്. സ്പിതി എന്നതിന് മധ്യപ്രദേശം എന്നാണർഥം. തിബറ്റിനും ഇന്ത്യയ്ക്കുമിടയിലായതുകൊണ്ടാകാം അങ്ങനെയൊരു പേര് വന്നത്. ദുർഘടമായ പാതകളും അതിശൈത്യമാർന്ന കാലാവസ്ഥയുമുള്ള ഇവിടെ 1983ലാണ് തപാലാഫീസ് പ്രവർത്തനമാരംഭിച്ചത്. അന്നുമുതൽ പോസ്റ്റ് മാസ്റ്ററായി റിഞ്ചെൻ ചെറിങ്ങിമുണ്ട്. ഇദ്ദേഹത്തെക്കൂടാതെ രണ്ട് പോസ്റ്റ്മാന്മാരും ഇവിടെയുണ്ട്. കാൽനടയായാണ് ഇവർ കത്ത് വിതരണം ചെയ്യാൻ പോകുന്നത്. അഞ്ചോളം ഗ്രാമങ്ങൾക്കായി സ്ഥാപിച്ച പോസ്റ്റ് ഓഫീസിന്റെ വിതരണപരിധി ഏതാണ്ട് 46 കിലോ മീറ്റർ ചുറ്റളവാണ്. ലോകത്തൊരിടത്തും ഇത്രയും ദൂരം താണ്ടുന്ന പോസ്റ്റ്മാൻമാരുണ്ടാവില്ല.

വർഷത്തിൽ ആറുമാസത്തോളം മഞ്ഞുവീഴ്ചയാൽ ഒറ്റപ്പെട്ടുകിടക്കുന്ന സ്പിതി താഴ്‌വര ബുദ്ധമതക്കാരുടെ കേന്ദ്രമാണ്. 1000 വർഷത്തോളം പഴക്കമുള്ള ബുദ്ധവിഹാരങ്ങൾ ഇവിടെയുണ്ട്. ബുദ്ധഭിക്ഷുക്കളുടെ പാസ് പോർട്ട് സേവനങ്ങളടക്കം നിർവഹിക്കുന്നത് ഹിക്കിം പോസ്റ്റ് ഓഫീസിലാണ്. മൊബൈൽ ഫോണിന് റേഞ്ച് കുറവുള്ള ഇവിടെ ഇന്റർനെറ്റ് എത്തിയിട്ടേയില്ല. ഇക്കാരണത്താൽതന്നെ പുറംലോകവുമായുള്ള പ്രദേശക്കാരുടെ വാർത്താവിനിമയം മുഖ്യമായും ഈ തപാലാഫീസ് വഴിയാണ്. പ്രദേശവാസികളുടെ ബാങ്കായും പ്രവർത്തിക്കുന്നത് തപാലാപ്പീസ് തന്നെ. എന്നാൽ മഞ്ഞ് വീഴ്ചയുള്ള ആറുമാസത്തോളം പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം നിലയ്ക്കും.
തപാൽ ഓഫീസ് തുടങ്ങിയ 1983 നവംബർ അഞ്ചുമുതൽ റിഞ്ചെൻ ഛെറിങ്ങാണ് ഇവിടത്തെ പോസ്റ്റ് മാസ്റ്റർ. വേഗത്തിൽ ഓടാനറിയാമെന്നതും സ്വന്തമായി സൈക്കിൾ ഉണ്ടായിരുന്നതുമാണ് 22ാം വയസ്സിൽ അദ്ദേഹത്തെ ഇവിടെ നിയമിക്കാൻ കാരണമായത്. സ്പിതി താഴ് വരയുടെ കേന്ദ്രം കാസയാണ്. ഇവിടെനിന്ന് 14 കിലോമീറ്റർ അകലെയാണ് ഹിക്കിം എന്ന ഗ്രാമം. കാസയിൽനിന്ന് ഗ്രാമത്തിലേക്ക് ഹിമാചൽ റോഡ്ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുണ്ടെന്ന് ട്രാവൽ സൈറ്റുകൾ പറയുന്നു. ഒന്നരമണിക്കൂറാണ് യാത്രാസമയം. ടാക്‌സിയും ലഭ്യമാണ്. ഹിമാലയത്തിന്റെ ആവിർഭാവത്തിന് മുൻപ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശമെന്ന് പുരാതന ജീവിതന്ത്രശാസ്ത്രജ്ഞർ (palaeontologists) പറയുന്നു. ഇവിടെ ധാരാളമായി കണ്ടെത്തിയിട്ടുള്ള സമുദ്രജീവികളുടെ ഫോസിലുകൾ ഇതിന് തെളിവാണ്.

ഒഴുകുന്ന തപാലാപ്പീസ്
സ്വർഗത്തിൽ പോസ്റ്റ് ഓഫീസുണ്ടാകുമോ? ആർക്കുമറിയില്ല. പക്ഷെ ഭൂമിയിലെ സ്വർഗമെന്ന് ജവഹർലാൽ നെഹ്‌റു വിളിച്ച കശ്മീരിലെ മനോഹരമായ ദാൽ തടാകത്തിൽ ഒഴുകുന്ന ഒരു പോസ്റ്റ് ഓഫീസുണ്ട്. ലോകത്തിലെതന്നെ ഒഴുകുന്ന ഒരേയൊരു തപാൽ കേന്ദ്രം. ഒറ്റക്കാഴ്ചയിൽ വലിയൊരു ഹൗസ് ബോട്ടാണെന്ന് തോന്നിക്കുന്ന ഈ ജലയാനത്തിൽ പോസ്റ്റൽ വകുപ്പിന്റെ ചുവപ്പും വെള്ളയും ചായും ഔദ്യോഗിക മുദ്രയും കാണാം, നെഹ്‌റു പാർക്ക് പോസ്റ്റ് ഓഫീസ്, ദാൽ തടാകം എന്ന ബോർഡും. ഒരുവശത്ത് മഞ്ഞണിഞ്ഞ മനോഹരമായ ഹിമാലയൻ മലനിരകൾ ചുറ്റും നീലത്തടാകം. പ്രകൃതിമനോഹാരിതയിലും ഫ്‌ളോട്ടിങ് പോസ്‌റ്റോഫീസ് വേറിട്ടുനിൽക്കുന്നു.

കേവലമൊരു പോസ്റ്റ് ഓഫീസുമാത്രമായല്ല ഇത് പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുളള വിനോദ സഞ്ചാരികൾക്ക് ഇതൊരു സന്ദർശനകേന്ദ്രമാണ്. ഇവിടെനിന്ന് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കുന്ന കത്തുകൾ അവർക്കുള്ള സവിശേഷ സമ്മാനമാണെന്ന് അവർ കരുതുന്നു. ആ കത്തുകളിൽ ദാൽതടാകത്തിന്റെ മനോഹാരിതയിൽ ശിക്കാര തുഴയുന്ന തോണിക്കാരന്റെ ചിത്രമാണ് അലേഖനം ചെയ്യുന്നത്. ഓർമകളിൽ സൂക്ഷിക്കാൻ ഇതിലും മികച്ച മറ്റേതൊരു മുദ്രയാവും ഉണ്ടാവുക.
2011ൽ അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റും ചേർന്നാണ് പോസ്റ്റ് ഓഫീസ് കം മ്യൂസിയം ഉദ്ഘാടനം ചെയ്തത്. രണ്ട് ചെറിയ മുറികളാണ് ഇവിടെയുള്ളത്. ഒന്ന് പോസ്റ്റ് ഓഫീസും മറ്റൊന്ന് മ്യൂസിയവും ആയി ഉപയോഗിക്കുന്നു. അപൂർവ സ്റ്റാമ്പുകളുള്ളതാണ് മ്യൂസിയം. തപാൽ സേവനത്തിനു പുറമേ ഇന്റർനാഷണൽ ഫോൺകോളുകൾ വിളിക്കാനുള്ള സൗകര്യവും ഇന്റർനെറ്റ് ബൂത്തും ഇവിടെയുണ്ട്. പ്രദേശവാസികൾക്ക് ബാങ്കിങ് സേവനവും ഇവിടെനിന്ന് ലഭിക്കും. പ്രതിമാസം ശരാശരി ഒരു കോടിയിലേറെ രൂപ ഇവിടെ നിക്ഷേപമായി ലഭിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. ഹൗസ്‌ബോട്ടുകളിൽ തങ്ങുന്നവർ ഇവിടെവന്ന് പ്രിയപ്പെട്ടവർക്ക് കത്തുകൾ അയക്കുന്നതും പതിവാണ്.

1854ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഡൽഹൗസി പ്രഭുവാണ് ഇന്ത്യയിൽ പോസ്റ്റൽ ശൃംഖല സ്ഥാപിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ തപാൽ ശൃംഖലയാണ് ഇന്ത്യയിലേത്. ഒന്നരലക്ഷത്തിലധികം (2017ലെ കണക്കുപ്രകാരം 1,54,965) തപാൽ ഓഫീസുകളും 4.33 ലക്ഷത്തോളം ജീവനക്കാരുമുള്ള വിവരവിനിമയസംവിധാനം. ഇതിൽ ലോകത്തുതന്നെ വേറിട്ടുനിൽക്കുന്ന രണ്ട് തപാൽ ഓഫീസുകളും ഇന്ത്യയിലാണെന്നതും ശ്രദ്ധേയം.
Content Highlights: Spiti Post Office, Floating Post Office, Dal Lake, Kashmir Travel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..