Photo: Screengrab Mathrubhumi News
തിളയ്ക്കുന്ന കരിങ്കടലിന്റെ തീരം കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ് യുക്രൈനിലെ ബീച്ച് സിറ്റിയായ ഒഡേസയിൽ. തീരത്തോട് ചേർന്നുള്ള കുന്നിൻ മുകളിലാണ് നഗരക്കാഴ്ചകൾ. റിസോർട്ടുകളും മറ്റുമാണ് ഇവിടെ കാണാനാവുക. അർക്കേഡിയ ബീച്ച് റോഡിന് തൊട്ടപ്പുറത്താണ് ഭക്ഷണശാലകളും മറ്റുമുള്ളത്. കടൽക്കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിലാണ് എല്ലാ റിസോർട്ടുകളും.
ബീച്ച് റോഡിൽ നിന്ന് പടികളിറങ്ങിവേണം തീരത്തേക്കെത്താൻ. ഓരോ റിസോർട്ടിനുമായി അവരവരുടെ മുൻവശത്തെ തീരം അനുവദിച്ചുകൊടുത്തിരിക്കുന്നു. അവിടെയവർ സൺബാത്തിനടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കടലിൽ ഇറങ്ങി കുളിക്കാനും അവസരമുണ്ട്. മണൽപ്പരപ്പ് സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്വകാര്യ റിസോർട്ടുകൾക്കായി തീരം നൽകിയിട്ടുണ്ടെങ്കിലും സർക്കാർ തലത്തിലുള്ള നിയന്ത്രണങ്ങളുമുണ്ട്. കടലിലേക്കിറങ്ങാനും കുളിക്കാനുമെല്ലാം അവസരം നൽകുമ്പോൾ വേണ്ട നിർദേശങ്ങളുമായി കോസ്റ്റ് ഗാർഡുകളുമുണ്ട്. അപകട സാധ്യതകളുള്ള ഇടങ്ങളേക്കുറിച്ച് കൃത്യമായ സൂചനകൾ നൽകിയിരിക്കുന്നു.
തൊട്ടുമുകളിലായുള്ള ഭക്ഷണശാലയിൽ നിന്നും കടൽക്കാറ്റുകൊണ്ട് ഈ നാടിന്റെ രുചികൾ ആസ്വദിച്ച് കഴിക്കുകയും ചെയ്യാം. കടൽമത്സ്യങ്ങളുപയോഗിച്ച് തയ്യാറാക്കുന്ന ഒഡേസ സ്പെഷൽ മെനു പരീക്ഷിക്കാം. അർക്കേഡിയ ബീച്ച് വെയിൽ വിരിച്ച് തീരഭംഗിയാസ്വദിക്കാൻ നമ്മെ ക്ഷണിക്കും.

ഓരോ റിസോർട്ടുകളേയും പരസ്പരം വേർതിരിച്ചറിയാനായി വെവ്വേറെ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ദൂരക്കാഴ്ചയിൽ അതും ഒരു കൗതുകം തന്നെ. വീണ്ടും മുകളിലേക്ക് വന്നാൽ റോഡിനോടു ചേർന്ന് നടപ്പാതയിൽ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത് കാണാം. റിസോർട്ടുകളിലേക്കുള്ള വഴിയാണിത്. കടൽക്കാറ്റേറ്റ് ഇരിക്കാനാഗ്രഹിക്കുന്നവർക്ക് അങ്ങനെയുമാകാം. അതല്ല കാഴ്ചകൾക്കൊപ്പം നടക്കാനാണ് താത്പര്യമെങ്കിൽ അതുമാവാം. സൂര്യാസ്തമ കാഴ്ചകൾ ആസ്വദിക്കാനായി സഞ്ചാരികൾ ഇവിടേക്കെത്താറുണ്ട്. റിസോർട്ടുകൾക്കായി ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും നേരിട്ടെത്തി തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. സൂര്യസ്നാനവും ബോട്ടിങ്ങുമെല്ലാം ചേരുമ്പോൾ അധികതുക അടയ്ക്കേണ്ടിവരുമെന്ന് മാത്രം.
താരതമ്യേന ചെറിയ ബീച്ചാണിത്. നമ്മുടെ നാട്ടിലെല്ലാം കാണുന്നതുപോലുള്ള വിശാലമായ ഒരു തീരം ഇവിടെയില്ലെന്നുതന്നെ പറയാം. എന്നാലും കൃത്യമായി പദ്ധതിയൊരുക്കി എല്ലാ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ടൂർ പാക്കേജുകളുടെ ഭാഗാമായാണ് വിദേശ സഞ്ചാരികൾ അധികവും ഇവിടേക്കെത്തുന്നത്. ഒരു ബീച്ച് സിറ്റിയെന്ന നിലയിൽ ഒഡേസ യുക്രൈൻ യാത്രകളിൽ ഒഴിച്ചുകൂടാനാവാത്തതാണ്. രണ്ടാഴ്ചയൊക്കെ നീണ്ടുനിൽക്കുന്ന യാത്രയിൽ ഒരു പകൽ തീർച്ചയായും ഇവിടെ ചിലവിടാം.
ബീച്ച് വാട്ടർ സ്പോർട്സിനും ഇവിടെ പ്രാധാന്യം നൽകിയിട്ടുണ്ട്. റിസോർട്ടുകളും റസ്റ്റോറന്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവയാണ് ഇതിൽ അധികവും. വാട്ടർ സ്പോർട്സ് അടക്കമുള്ള വിനോദങ്ങളാണ് അർക്കേഡിയ ബീച്ചിനെ യുക്രൈനിലെ ഒന്നാം നമ്പർ ബീച്ചാക്കുന്നത്. വലിയ ടിക്കറ്റ് നിരക്കൊന്നുമില്ല. കുടുംബമായി വരുന്നവർക്ക് ബോട്ട് യാത്രകൾക്ക് ബുക്ക് ചെയ്യാം. സീസണാകുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം. കരിങ്കടലിന്റെ ഓളങ്ങൾക്കൊപ്പം ഒരു യാത്ര. അതൊരു വേറിട്ട അനുഭവം തന്നെയാണ്.

കരിങ്കടലിന്റെ തീരമെന്ന ഖ്യാതി തന്നെയാണ് ഒഡേസയെ സഞ്ചാരികളുടെ സുവർണ തീരമാക്കുന്നത്. യുക്രൈനിലെ മറ്റ് നഗരങ്ങളിൽ നിന്നും കാഴ്ചയിലെല്ലാം പ്രകടമായ മാറ്റങ്ങൾ തന്നെ ഒഡേസയ്ക്കുണ്ട്. തുറമുഖ നഗരമെന്ന നിലയിൽ ഇവിടത്തെ ജീവിതരീതികളിലും വ്യത്യാസമുണ്ട്. സഞ്ചാരികൾക്കായി വിവിധ വിനോദങ്ങൾക്കായി കാത്തിരിക്കുന്ന ലോകോത്തര നിലവാരമുള്ളതെന്ന് പറയാവുന്ന പത്തോളം ബീച്ചുകൾ ഒഡേസയിലുണ്ട്. അർക്കേഡിയ ഒഡേസയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചുകളിലൊന്നാണെന്ന് നിസ്സംശയം പറയാം. സീസണുകളിൽ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കോവിഡ് കാലത്തിൽ നിന്നുള്ള തിരിച്ചുവരവിലാണ് ലോകം. നിയന്ത്രണങ്ങളിൽ അയവുവന്നതോടെ പതിയെപ്പതിയെ പഴയകാലത്തിലേക്ക് തിരിച്ചുപോവുകയാണ് അർക്കേഡിയയും ഒഡേസയും.
വർഷത്തിൽ ഏതാണ്ട് പതിനഞ്ച് ലക്ഷം സഞ്ചാരികൾ ഒഡേസയിലേക്ക് വരുന്നു എന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൾ പറയുന്നത്. കരിങ്കടലിന്റെ തീരം നിങ്ങളെ ഒട്ടും നിരാശപ്പെടുത്തില്ല.
(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)
Content Highlights: Mathrubhumi Yathra, Ukraine Travel, Arcadia Beach, Odessa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..