അച്ചൻകോവിലിൽ ബോർഡിലോൺ താമസിച്ച ബംഗ്ലാവ് (ഫയൽ ചിത്രം)
തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ പ്രകൃതിയെ സ്‌നേഹിച്ച ബ്രിട്ടീഷുകാരനായ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബോര്‍ഡിലോണിന്റെ സ്മരണകള്‍ക്ക് മരണമില്ല. തിരുവിതാംകൂറിലെ പുഴയും കാടും മരങ്ങളുമെല്ലാം വ്യക്തമായി രേഖപ്പെടുത്തിയതിനൊപ്പം കിഴക്കന്‍മേഖലയ്ക്ക് അതീവ പ്രാധാന്യം നല്‍കിയ ബോര്‍ഡിലോണ്‍ അച്ചന്‍കോവിലില്‍ താമസിച്ചതും മറ്റൊരു ചരിത്രമാണ്. 1891-ല്‍ ആര്യങ്കാവില്‍ തേക്കിന്‍തൈകള്‍ക്കുപകരം കമ്പ് നട്ടുപിടിപ്പിച്ച് ഒരുതോട്ടംതന്നെ ഉണ്ടാക്കിയെടുത്ത് മാറ്റം സൃഷ്ടിച്ചപ്പോള്‍ അച്ചന്‍കോവിലെന്ന കൊച്ചുഗ്രാമത്തിന്റെ ഭംഗി തൊട്ടറിയാനും തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല.
ബോര്‍ഡിലോണ്‍ അച്ചന്‍കോവിലില്‍ താമസിച്ച 'ബംഗ്ലാവ് മുരുപ്പേല്‍' എന്ന തടിപാകിയ കെട്ടിടം ഇപ്പോഴുമുണ്ട്. ആര്യങ്കാവില്‍നിന്ന് അച്ചന്‍കോവിലിലേക്ക് അദ്ദേഹം നിരവധിതവണ കുതിരപ്പുറത്തു യാത്രചെയ്ത് എത്തിയതായി മുന്‍തലമുറകളില്‍നിന്ന് കേട്ടറിഞ്ഞ ഓര്‍മകളും പ്രദേശത്തുള്ളവര്‍ക്കുണ്ട്. ആസമയത്ത് ബംഗ്ലാവ് മുരുപ്പേല്‍ ഭാഗം റവന്യൂ വകുപ്പാണ് നോക്കിയിരുന്നത്. ബംഗ്ലാവ് നോക്കാനായി പ്രത്യേക ജീവനക്കാരുമുണ്ടായിരുന്നു.
അച്ചന്‍കോവിലില്‍ തേക്ക്, ഈട്ടി, കമ്പകം, ഏലം, തേന്‍, മെഴുക് എന്നിവ ധാരാളമുണ്ടായിരുന്നു. പലപ്പോഴും ഇത്തരം സാധനങ്ങള്‍ മോഷണംപോകുന്നതും പതിവായിരുന്നു. അതിനാല്‍ കോട്ടവാസലില്‍ ചെക്പോസ്റ്റ് സ്ഥാപിച്ചിരുന്നു. ബംഗ്ലാവിനു സമീപത്തായി നിരവധി ബീഡിമരങ്ങളുള്ളത് മറ്റൊരു കൗതുകമാണ്. ഇത് ബ്രട്ടീഷുകാര്‍ വെച്ചുപിടിപ്പിച്ചതാണെന്ന് പഴമക്കാര്‍ പറയുന്നു. വളര്‍ന്നുവലുതായ ബീഡിമരങ്ങളില്‍നിന്ന് തൈയും വളര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഇലകളിട്ട് തിളപ്പിച്ചവെള്ളം ശരീരവേദനയ്ക്ക് പലരും പണ്ട് ഉപയോഗിക്കുമായിരുന്നെന്നും പറയുന്നു.
സംരക്ഷിതസ്മാരകമാക്കി ഉയര്‍ത്തണം
.jpg?$p=246738b&&q=0.8)
ബംഗ്ലാവ് മുരുപ്പേല്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണിചെയ്‌തെടുക്കാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. പഴയകെട്ടിടം അതേപടി നിലനിര്‍ത്തി, ചുറ്റോടുചുറ്റ് പാകിയ പലകകള്‍ ചായം പൂശുകയും മേല്‍ക്കൂരയുള്‍പ്പെടെ നവീകരിക്കുകയും ചെയ്യുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ്. പൂര്‍ണമായും തേക്കുകൊണ്ടുള്ള പലക ഉപയോഗിച്ചിരിക്കുന്നതിനാല്‍ അധികം കേടുപാടുണ്ടായിട്ടില്ല. പഴക്കം വ്യക്തമല്ലെങ്കിലും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാറിന്റെ നിര്‍ദേശപ്രകാരം അച്ചന്‍കോവില്‍ ഡി.എഫ്.ഒ. സുനില്‍ സഹദേവന്‍, റേഞ്ച് ഓഫീസര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് നവീകരണം നടക്കുന്നത്. അതേസമയം ചരിത്രം കണക്കിലെടുത്ത് കെട്ടിടവും ബീഡിമരങ്ങളും സംരക്ഷിതസ്മാരകമാക്കി ഉയര്‍ത്തിയാല്‍ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനാകും. ഇതിനു സമീപത്താണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം.
ബംഗ്‌ളാവ് നിര്‍മിച്ചതിന്റെ രേഖയുണ്ട്
1835-ല്‍ ബംഗ്‌ളാവ് നിര്‍മിച്ചതിന്റെയും 1880-ല്‍ അറ്റകുറ്റപ്പണി നടത്തിയതിന്റെയും രേഖകള്‍ കണ്ടതായി ഓര്‍മയുണ്ട്. ആ കാലയളവില്‍ അച്ചന്‍കോവില്‍ പ്രദേശം ചെങ്കോട്ട തഹസില്‍ദാരുടെ കീഴിലായിരുന്നു. 1887-ല്‍ ബോര്‍ഡിലോണ്‍ ബംഗ്‌ളാവില്‍ താമസിച്ചിട്ടുള്ളതായാണ് മനസ്സിലാക്കുന്നത്.
-രാഘവന്‍ നായര്‍,
റിട്ട. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്
(അച്ചന്‍കോവില്‍ സ്വദേശിയായ ഇദ്ദേഹം 25 വര്‍ഷംമുമ്പ് സര്‍വീസില്‍നിന്നു വിരമിച്ചു).
Content Highlights: british forest conservator bourdillon, achankovil village kollam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..