തിരുവനന്തപുരം : വിമാനത്താവള വികസനത്തിന് സ്വകാര്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
ലേലത്തിൽ പങ്കെടുത്തശേഷം കൈമാറ്റം ശരിയല്ലെന്ന വിചിത്രവാദമാണ് മുഖ്യമന്ത്രിയുടേത്.
വിമാനത്താവളം നടത്തി പരിചയമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന പ്രധാന കമ്പനിയായ സിയാലിനെ ലേലത്തിൽ പങ്കെടുപ്പിക്കാതെ പ്രത്യേകം കമ്പനി രൂപവത്‌കരിച്ചത് ആരുടെ താത്പര്യമായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
അനാവശ്യമായി കേന്ദ്രത്തെ പഴിചാരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയല്ല വേണ്ടത്.
പൊതുഗതാഗത സംവിധാനംപോലും ശരിയായ രീതിയിൽ നടപ്പാക്കാൻ കഴിയാത്ത കേരള സർക്കാർ വിമാനത്താവള നടത്തിപ്പിൽ കേന്ദ്രത്തിനെതിരേ വിമർശനം ഉന്നയിക്കുന്നത് തീർത്തും അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.