AI നാട്ടിലിറങ്ങുമ്പോള്‍ മനുഷ്യന് സംഭവിക്കുന്നത്‌


By ബി.എസ്. ബിമിനിത്

7 min read
Read later
Print
Share

..

നിര്‍മ്മിത ബുദ്ധിയെ എത്രത്തോളം സ്വതന്ത്രമാക്കാമെന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്. എഐയുടെ തലതൊട്ടപ്പന്‍ ജഫ്രി ഹിന്റണ്‍ ഗൂഗിളില്‍ നിന്ന് രാജിവെച്ച് അതിനെതിരേ രംഗത്തിറങ്ങിയപ്പോള്‍ ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളില്‍ പ്രധാനി സാം ആള്‍ട്ട്മാന്‍ തന്നെ പറയുന്നത് നിര്‍മിത ബുദ്ധി വഴിതെറ്റിപ്പോകാന്‍ സാധ്യതയുണ്ടെന്നും നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ്. ചാറ്റ് ജിപിടി തരംഗം സെര്‍ച്ചിലും ബ്രൗസറുകളിലും ചേക്കേറി സമൂഹത്തിലേക്കിറങ്ങുമ്പോള്‍ നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഗൗരവമേറുകയാണ്.

നുഷ്യന്റെ ബൗദ്ധികമണ്ഡലവും നിർമിതബുദ്ധിയും (Artificial Intelligence) തമ്മിലുള്ള അകലം കുറഞ്ഞുവെന്ന് തോന്നിത്തുടങ്ങിയത്, നമ്മളോട് നമ്മളെപ്പോലെ നമ്മുടെ ഭാഷയിൽ സംസാരിക്കാൻ ശേഷിയുള്ള ചാറ്റ് ജി.പി.ടി.യുടെ വരവോടെയാണ്. ഒരു പടികൂടി കടന്ന്, ചിത്രങ്ങൾ മനസ്സിലാക്കാൻവരെ കഴിവുനേടിയ പുതിയ ചാറ്റ് ജി.പി.ടി., മനുഷ്യനെപ്പോലെ ചിന്താശേഷിയുള്ള ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) എന്ന ‘ഫാന്റസി’ യാഥാർഥ്യമാക്കിയേക്കുമെന്ന എന്ന വിമർശനവും മറുഭാഗത്ത് ഉയരുന്നുണ്ട്. പുതിയ സാഹചര്യത്തിൽ മനുഷ്യബുദ്ധിക്കുമേൽ നിർമിതബുദ്ധി ആധിപത്യം സ്ഥാപിക്കുമെന്ന ഭീതിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ തലതൊട്ടപ്പൻ എന്നറിയപ്പെടുന്ന ജഫ്രി ഹിന്റണെ ഗൂഗിളിൽനിന്ന് രാജിവെക്കാനും എ.ഐ.ക്കെതിരേ പൊരുതാനിറങ്ങാനും പ്രേരിപ്പിച്ചത്.

ആശങ്കയുണർത്തുന്ന കിടമത്സരം
ജി.പി.ടി. 4 എന്ന ലാർജ് ലാംഗ്വേജ് മോഡൽ അടിസ്ഥാനമാക്കിയ പുതിയ ചാറ്റ് ജി.പി.ടി. മെഡിക്കൽ പരീക്ഷയിലും പ്രതിഭ ആവശ്യമായ ജോലികളിലും മികവ് പുലർത്തിയെന്നു സൂചിപ്പിക്കുന്ന വാർത്തകൾ ഈ ചിന്തകളെയെല്ലാം സാധൂകരിക്കുന്നു. ചാറ്റ് ജി.പി.ടി. സാങ്കേതിക വിദ്യയുടെ പിന്തുണയോടെ വെബ്‌സെർച്ചുമായി കൂട്ടിയിണക്കി കൂടുതൽ കരുത്തുള്ള ചാറ്റ് ബോട്ട് സൈബർ ലോകത്തേക്കിറക്കിവിട്ടത് കംപ്യൂട്ടർ സാങ്കേതികമേഖലയെ കൈപ്പിടിയിലൊതുക്കിയ മൈക്രോസോഫ്റ്റാണ്. അതേ ജനുസിൽപ്പെട്ട ‘ബാർഡു’മായി (BARD) ഐ.ടി. ഭീമനായ ഗൂഗിളും (ആൽഫബെറ്റ്) രംഗത്തുവന്നതോടെ വിപണി പിടിക്കാനുള്ള മത്സരം ഒരു ടെക് യുദ്ധത്തോളം (Technology War) വളർന്നുകഴിഞ്ഞു. ആ കിടമത്സരം സൃഷ്ടിക്കുന്നത് ചെറിയ ആശങ്കയൊന്നുമല്ല.

ചിന്താശേഷി കുറയും
വിവരങ്ങളൊന്നും ഓർത്തുവെക്കുന്നതിൽ വലിയ കാര്യമില്ലെന്ന ധാരണ വളർത്തിയത് സ്മാർട്ട്‌ഫോൺ വഴി നമ്മുടെ പോക്കറ്റിൽ വരെ സദാസമയവും കൂടെയുണ്ടാകുന്ന ഗൂഗിളാണ്. ആവശ്യം അറിയിച്ചാൽ വേണ്ടത് എന്തും തരുന്ന സെർച്ച് സംവിധാനങ്ങൾ പരന്ന വായനശീലവും അതിലൂടെ ആർജിച്ചെടുക്കാവുന്ന വിശാലമായ അറിവും ഇല്ലാതാക്കുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. ചാറ്റ് ജി.പി.ടി. സെർച്ച് രംഗത്തെത്തുമ്പോൾ സംഭവിക്കുന്നത് അതിലും വലിയ പ്രത്യാഘാതങ്ങളാണ്. മനുഷ്യമസ്തിഷ്കത്തിലെ പ്രവർത്തനങ്ങളെയും അവന്റെ ചിന്താമണ്ഡലങ്ങളെയും അനുകരിച്ച് തയ്യാറാക്കിയ ന്യൂറൽ ലാംഗ്വേജ് മോഡലുകളുടെ പിൻബലത്തിലാണ് ചാറ്റ് ജി.പി.ടി.യും ഗൂഗിളിന്റെ ബാർഡും പ്രവർത്തിക്കുന്നത്. മാനസികമായി അടുപ്പം തോന്നുന്ന തരത്തിൽ ലളിതമായ ഭാഷയിൽ മനുഷ്യനെപ്പോലെ സംസാരിക്കാൻ കഴിവുള്ള ചാറ്റ്ജി.പി.ടി.യും ബാർഡും (Binary Automatic Relay Device) സെർച്ച് സംവിധാനങ്ങളിലേക്ക് എത്തുമ്പോൾ വിവരാന്വേഷണവും വായനയും കൂടുതൽ യാന്ത്രികമാകും. സാധാരണ സെർച്ച് സംവിധാനങ്ങൾ വെബ് പേജുകളിലേക്കുള്ള ലിങ്കുകൾ ലിസ്റ്റ് ചെയ്ത് തരുകയാണെങ്കിൽ ഒരു പടികൂടി കടന്ന് ആ ലിങ്കുകളിലെ വിവരങ്ങൾ പഠിച്ച് ലളിതമായ ഭാഷയിൽ പറഞ്ഞുതരുകയാണ് ചാറ്റ് ജി.പി.ടി.യും കൂട്ടരും ചെയ്യുന്നത്. മനുഷ്യൻ ചെയ്യേണ്ട ജോലികൂടി ഏറ്റെടുത്ത് ചെയ്യുന്നതുകൊണ്ടുതന്നെയാണ് അത് ഒരു മഹാവിപ്ലവമായി കണക്കാക്കുന്നത്.

സെർച്ചിലെ എ.ഐ.
പുതിയ ബിങ് സെർച്ച് എൻജിനിലെ (Bing New) ചാറ്റ്‌ബോട്ട് നമ്മൾ ചോദിക്കുന്ന ചോദ്യത്തിന് ഇന്റർനെറ്റിൽനിന്ന്‌ വിവരങ്ങൾ സ്വയം പരതിയെടുത്ത് ഉത്തരം നൽകും. കൂടുതൽ അറിയേണ്ടവർക്ക് ആ വിവരം ലഭിച്ച പേജിലേക്ക് ലിങ്കും തരും. ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യണോ എന്ന മറുചോദ്യവും ചാറ്റ്‌ബോട്ടിൽനിന്ന് ലഭിക്കും. സംഭാഷണങ്ങൾ അടിസ്ഥാനമായ പുതിയ തലത്തിലേക്ക് സെർച്ച് രംഗം മാറുമോ എന്ന ആശങ്കയാണ് തിരക്കുപിടിച്ച് ബാർഡിനെ രംഗത്തിറക്കാൻ ഗൂഗിളിനെ പ്രേരിപ്പിച്ചത്. ജി.പി.ടി. 3.5 എന്ന ലാംഗ്വേജ് മോഡലിൽ പ്രവർത്തിക്കുന്ന ഓപ്പൺ എ.ഐ. യുടെ സൗജന്യ ചാറ്റ് ജി.പി.ടി. അതിനെ പറഞ്ഞുപഠിപ്പിച്ച 20 കോടി വാക്കുകൾ (2021 വരെയുള്ള) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണെങ്കിൽ അതിനെക്കാൾ ‘ബുദ്ധി’യുള്ളതാണ് ജി.പി.ടി.-4-ൽ പ്രവർത്തിക്കുന്ന ചാറ്റ് ജി.പി.ടി. പ്ലസ്. പുതിയ ബിങ് സെർച്ചിൽ ലഭിക്കുന്നതും ഈ പുതിയ പതിപ്പാണ്.

Bing New

ഫ്രിഡ്ജിൽ സൂക്ഷിച്ച സാധനങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്ത ശേഷം അതുകൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങൾ പറഞ്ഞുതരാൻ ആവശ്യപ്പെട്ടാൽ കൃത്യമായി ഉത്തരം നൽകാൻ പുതിയ ചാറ്റ് ജി.പി.ടി.ക്കാകും. ഡോക്ടർമാർക്ക് വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഉപദേശം നൽകിയ പുതിയ ചാറ്റ് ജി.പി.ടി.യെ വാഴ്ത്തുന്ന വാർത്തകൾ ഒട്ടേറെയാണ്. (അതേസമയം മുൻപതിപ്പിനുമുന്നിൽ തോറ്റുപോയ സന്ദർഭങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്). ചാറ്റ് ജി.പി.ടി. എഴുത്തുഭാഷയോട് കൂടുതൽ അടുത്തു നിൽക്കുന്നുവെങ്കിൽ ബാർഡ് സംസാര ഭാഷയോടാണ് കൂടുതൽ ആഭിമുഖ്യം പുലർത്തുന്നത്. തമാശ പറഞ്ഞും അനുകമ്പ പ്രകടിപ്പിച്ചുമൊക്കെ ആളെ കൈയിലെടുക്കാനുള്ള തന്ത്രങ്ങളൊക്കെ ബാർഡിന്റെ കൈവശമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. തമാശയടക്കം വൈകാരികമായ തലത്തിൽനിന്ന് സംസാരിക്കാൻ പുതിയ ചാറ്റ് ജി.പി.ടി.ക്കും കഴിവുണ്ട്. വിവരസാങ്കേതികവിദ്യ ആദ്യം നമ്മുടെ ശീലങ്ങളിൽ മാറ്റംവരുത്തുമെന്നും പിന്നെ അത് വിപണി സമവാക്യങ്ങളെവരെ സ്വാധീനിക്കുമെന്നും സ്ഥാപിക്കാൻ നമുക്കുമുന്നിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഗൂഗിളിന്റെ വളർച്ചതന്നെയാണ് അതിൽ പ്രധാനം.

ഗൂഗിൾ കുത്തക
പരസ്പരം സംസാരിക്കാവുന്ന സെർച്ച് എൻജിൻ പുതിയ ചിന്തയൊന്നുമായിരുന്നില്ല. 1996-ൽ രംഗത്തുവന്ന ആസ്‌ക് ജിവസ് (ask.com) ‘ചാറ്റ്’ സ്വഭാവമുള്ള സെർച്ച് എൻജിനായിരുന്നു. ഇന്റർനെറ്റ് വികാസത്തിന്റെ ആദ്യഘട്ടത്തിൽ വളരെ നേരത്തേ വന്ന് ഗൂഗിളിന്റെ പ്രഭാവത്തിൽ തളർന്നുപോയവരിൽ പ്രധാനിയാണ് അത്. സെർച്ച് എന്നാൽ, യാഹുവും (Yahoo.com) ആൾട്ടാവിസ്റ്റ (Altavista.com)യും ആയിരുന്ന കാലത്ത്, 1998-ൽ രംഗത്തെത്തിയ ഗൂഗിൾ സവിശേഷ അൽഗൊരിതത്തിന്റെ പിൻബലത്തിൽ ആ മേഖലയിലെ കുത്തകയായി മാറുകയായിരുന്നു. സെർച്ച് ചെയ്യുന്ന ആളുകളുടെ സ്വഭാവവും വെബ്‌സൈറ്റിന്റെ വായനക്കാരുടെ എണ്ണവും സ്ഥല കാലങ്ങളുമെല്ലാം അടിസ്ഥാനമാക്കി സെർച്ച് റിസൾട്ട് അടുക്കിവെച്ചുകൊടുക്കാൻ കഴിവുള്ള ‘പേജ് റാങ്കിങ്’ സംവിധാനം വന്നതോടെയാണ് ഗൂഗിളിന് എതിരാളികളില്ലാതായത്.

2011 മുതൽ വർഷാവർഷം ശരാശരി 20 ശതമാനമായിരുന്നു ഗൂഗിളിന്റെ വളർച്ച. സേവനങ്ങൾ സൗജന്യമായി നൽകി ഉപയോക്താക്കളെ കൈയിലെടുത്ത ഗൂഗിൾ, വിപണിക്കും ഉപയോക്താക്കൾക്കുമിടയിലുള്ള (ഗൂഗിൾ ആഡ്‌സെൻസ് etc.) ഇടനിലക്കാരനായി. ഫലങ്ങൾ സത്യമാണോ, ആഴമേറിയതാണോ എന്നതിനെക്കാൾ ഗൂഗിളിന്റെ പേജ് റാങ്കിങ് സമവാക്യങ്ങൾക്ക് അനുയോജ്യമാണോ എന്നതായി വലിയ യോഗ്യത. ആ യോഗ്യതയ്ക്കനുസരിച്ച് ഉള്ളടക്കം നിർമിക്കാൻ വെബ്‌സൈറ്റുകൾ ശ്രമം തുടങ്ങി. നാനാ മേഖലയിലും ആധിപത്യം പുലർത്തിയ ഗൂഗിൾ ‘മനുഷ്യത്വ’ത്തിലേക്ക് കടന്നുകയറ്റം തുടങ്ങിയതോടെ ഇന്ത്യയും അമേരിക്കയും യൂറോപ്യൻ യൂണിയനുമടക്കം ഒട്ടേറെയിടങ്ങളിൽ അവർക്ക് കോടതി കയറേണ്ടിവന്നു. നമ്മളറിയാതെ നമ്മുടെ മനസ്സിലേക്ക് ഒളിഞ്ഞുനോക്കി പരസ്യങ്ങളെറിഞ്ഞ് ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന ഗൂഗിളിന് ആദ്യമായി ലക്ഷണമൊത്ത ഒരു പ്രതിയോഗിയെത്തിയത് ഇപ്പോഴാണ്. ചാറ്റ് ജി.പി.ടി. ഗൂഗിളിന്റെ ‘തായ് വേരി’ന് ഏൽപ്പിച്ചത് ചില്ലറ ആഘാതമൊന്നുമല്ല.

ഇമെയില്‍ മുതല്‍ സ്മാര്‍ട്‌ഫോണ്‍ വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങളും അഭിരുചിയുമെല്ലാം അറിഞ്ഞാണ് ഗൂഗിള്‍ അവരുടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നത്. സ്വന്തമായി രൂപപ്പെടുത്തിയ അല്‍ഗോരിതം അവരെ കരുത്തരാക്കിയെങ്കില്‍ ഏതാണ് അതുപോലൊരു ആയുധമാണ് മൈക്രോസോഫ്റ്റിന്റെ കൈയില്‍ ഇപ്പോള്‍ ചാറ്റ് ജിപിടി. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒരു പോലെ ഉപയോഗിക്കാവുന്ന 'ഇന്റലിജെന്റ് വെപ്പണ്‍'.

സ്രഷ്ടാവ് എതിരാകുമ്പോൾ
മനുഷ്യ ബുദ്ധിയുപയോഗിച്ച് ചെയ്യാവുന്ന എന്തുകാര്യവും അതുപോലെ ചെയ്യാൻകഴിയുന്ന സാങ്കേതികവിദ്യ എന്ന സങ്കല്പമാണ് ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI). സയൻസ് ഫിക്‌ഷനുകളിലെ ആ സാങ്കല്പിക ലോകത്തേക്കുള്ള ദൂരം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന ചിന്തയാണ് നിർമിതബുദ്ധിയുടെ ഗോഡ്ഫാദർ ജഫ്രി ഹിന്റണെപ്പോലും മാറ്റിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകളുടെ ലോകത്തേക്ക് സാങ്കേതിക ലോകത്തെ കൈപിടിച്ചുയർത്തിയ അദ്ദേഹത്തിന്റെ സേവനം ഇനിമുതൽ നിർമിത ബുദ്ധിക്കെതിരേയുള്ള പോരാട്ട രംഗത്തായിരിക്കും.

ഗൂഗിൾ ഉപയോഗിക്കുന്നവരാണ് സെർച്ച് ഉപയോക്താക്കളിൽ 93 ശതമാനവും. ആ ഗൂഗിളിന് വെറും മൂന്നുശതമാനം പേർ മാത്രം ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് ബിങ് സെർച്ച് വെച്ച വലിയ ‘ചെക്കാ’യിരുന്നു ചാറ്റ് ജി.പി.ടി. സാങ്കേതികവിദ്യയോടുകൂടിയ പുതിയ ബിങ് ചാറ്റ് സംവിധാനം. അവിടെ ഗൂഗിൾ പതറിപ്പോയത് ആദ്യം അമേരിക്കൻ ഓഹരി വിപണിയിലും പിന്നെ സൈബർ സ്‌പെയ്‌സിലും പ്രതിഫലിച്ചു. അന്ന് ആൽഫബെറ്റിന്റെ ഓഹരി 12 ശതമാനം വരെയാണ് ഇടിഞ്ഞത്. പിന്നാലെ ഗൂഗിൾ ബാർഡ് തിടുക്കപ്പെട്ട് അവതരിപ്പിക്കുന്നതിനിടെ കടന്നുകൂടിയ വലിയ തെറ്റ് അവർക്ക് വീണ്ടും തിരിച്ചടിയാകുകയും ചെയ്തു.

സിമിലർവെബ് പുറത്തുവിട്ട കണക്കുപ്രകാരം ചാറ്റ് ജി.പി.ടി. വിപ്ലവത്തിനുശേഷം ബിങ് സെർച്ച് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ (പേജ് വിസിറ്റ്) 15.8 ശതമാനം വർധനയാണുണ്ടായത്. ഗൂഗിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഒരു ശതമാനം പേരുടെ കുറവുണ്ടാകുകയും ചെയ്തു. ബിങ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ എട്ടിരട്ടി വർധനയുണ്ടായപ്പോൾ ഗൂഗിൾ സെർച്ച് ആപ്പിന് രണ്ടുശതമാനം ഇടിവ് സംഭവിച്ചു. 500 ബില്യൺ ഡോളിറനപ്പുറം വരുന്ന, ലോകത്താകമാനമുള്ള ഡിജിറ്റൽ മാർക്കറ്റിന്റെ 40 ശതമാനവും സെർച്ച് സംവിധാനങ്ങളുമായി ബന്ധപ്പെട്ട പരസ്യവരുമാനമാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 200 ബില്യൺ ഡോളറോളം വരുന്ന സെർച്ച് അഡ്വർട്ടൈസിങ് വരുമാനത്തിൽ 163 ബില്യൺ ഡോളറും ലഭിച്ചത് ഗൂഗിളിന് മാത്രമാണ്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ ആകെ വരുമാനത്തിന്റെ 60 ശതമാനവും ഇങ്ങനെ സെർച്ച് മേഖലയിലെ പരസ്യവരുമാനമാണ്. അതുകൊണ്ടുതന്നെ ഗൂഗിൾ സെർച്ച് എൻജിന് നേരിടുന്ന ഒരു ചെറിയ തിരിച്ചടിപോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക.

AI ലോകത്തെ പുതിയ തന്ത്രങ്ങൾ
സ്വന്തമായി ഉള്ളടക്കം നിർമിക്കുന്ന ജനറേറ്റീവ് എ.ഐ. (Generative AI) ചാറ്റ്‌ബോട്ടുകൾക്ക് കൂടുതൽ കംപ്യൂട്ടർ കരുത്തും അനുബന്ധ സംവിധാനങ്ങളും ആവശ്യമാണ് എന്നതുകൊണ്ടുതന്നെ ചെലവും കൂടുതലാണ്. ചാറ്റ് ജി.പി.ടി. ആവിഷ്കരിച്ചപ്പോൾ അത് വലിയ ചർച്ചയാകുകയും പുതിയ ഡേറ്റ ഉപയോഗിച്ചുള്ള ചാറ്റ് ജി.പി.ടി. പ്ലസിന് ഓപ്പൺ എ.ഐ. പ്രതിമാസം 20 ഡോളർ ഫീസ് ഏർപ്പെടുത്തുകയും ചെയ്തത് അതുകൊണ്ടാണ്. അതേ സംവിധാനമാണ് ബിങ്ങും ഗൂഗിളും സൗജന്യമായി നൽകുന്നത് എന്നോർക്കണം. ഗൂഗിൾ നിലവിലെ സെർച്ചിൽ നിന്നും നാച്വറൽ ലാംഗ്വേജ് ഉപയോഗിക്കുന്ന പുതിയ തലത്തിലേക്ക് മാറുമ്പോൾ അഞ്ചിരട്ടി ചെലവു വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതനുസരിച്ച് നിലവിലുള്ള പത്തുശതമാനം പേർ പുതിയ രീതി തിരഞ്ഞെടുത്താൽ അധികച്ചെലവ് 1.2 ബില്യൺ ഡോളറും പകുതിപ്പേരാകുമ്പോൾ അത് ആറ് ബില്യൺ ഡോളറും വരുമെന്നാണ് മോർഗൻ സ്റ്റാൻലി അനലിസ്റ്റുകൾ നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. ഉപയോക്താക്കൾ ചാറ്റിന് പിന്നാലെ പോകുമ്പോൾ വെബ്‌പേജുകളിൽ ഉപയോക്താക്കൾ നേരിട്ട പോകുന്നത് കുറയുന്നതോടെ പരസ്യവരുമാനത്തിലും ഇടിവുണ്ടാകും. ചെലവു കൂടുന്നതും വരുമാനത്തിൽ നഷ്ടം സംഭവിക്കുന്നതും ആൽഫബെറ്റിനെ പുതിയ തന്ത്രങ്ങൾ മെനയാൻ നിർബന്ധിതരാക്കും.

Photo: Gettyimages

മേൽക്കൈ മൈക്രോസോഫ്റ്റിന്
ചാറ്റ് ജി.പി.ടി.യുടെ നിർമാതാക്കളായ ഓപ്പൺ എ.ഐ. സ്റ്റാർട്ടപ്പിന് വളരാൻ ആദ്യം 100 കോടി ഡോളറും വളർന്നു എന്നുറപ്പായപ്പോൾ 1000 കോടി ഡോളറും നൽകിയ മൈക്രോസോഫ്റ്റിന്റെ കൈപ്പിടിയിലാണ് ഇന്ന് ചാറ്റ് ജി.പി.ടി.

ചാറ്റ് ജി.പി.ടി. ബഹുദൂരം മുന്നേറുമ്പോൾ ഗൂഗിൾ ബാർഡ് ഇപ്പോഴും പരീക്ഷണഘട്ടം പിന്നിട്ട് പൂർണമായും രംഗത്തിറങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ വിപണിയിൽ ആദ്യത്തേതെന്ന ഗുണം മൈക്രോസോഫ്റ്റിന്റെ ബിങ്ങിന്റെ ചാറ്റ് ജി.പി.ടി. പതിപ്പിനുണ്ട്. ലോകത്തെ പേഴ്‌സണൽ കംപ്യൂട്ടർ ഉപയോക്താക്കളിൽ ബഹുഭൂരിപക്ഷവും ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് വിൻഡോസിന്റെ ഭാഗമായ എഡ്ജ് (EDGE) ബ്രൗസറിലും പുതിയ പതിപ്പിൽ ചാറ്റ് ജി.പി.ടി. (Discover) ചാറ്റ്‌ബോട്ട് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും അവർക്ക് വലിയ മുൻതൂക്കം നൽകുന്നു. വലിയ കംപ്യൂട്ടിങ് പവറും സ്റ്റോറേജ് സിസ്റ്റങ്ങളും വെബ്‌ക്രോളിങ്പോലെ ഇന്റർനെറ്റ് ടെക്‌നോളജിയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കൈമുതലായുള്ള മൈക്രോസോഫ്റ്റിന് ചാറ്റ് ജി.പി.ടി.യുടെ ശക്തികൂടി കൈയിൽ ലഭിക്കുമ്പോൾ കരുത്തു കൂടുന്നത് സ്വാഭാവികം. പേഴ്‌സണൽ കംപ്യൂട്ടറും ഇന്റർനെറ്റുംപോലെ ലോകത്തെ സുപ്രധാനമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് ചാറ്റ് ജി.പി.ടി. എന്നു പറഞ്ഞത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സാണ്. എല്ലാ സോഫ്‌റ്റ്‌വേർ മേഖലയെയും ചാറ്റ് ജി.പി.ടി. അടിമുടി മാറ്റിക്കളയുമെന്ന് അതേ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. സത്യ നാദല്ലെയും പറഞ്ഞതും ഇവിടെ ചേർത്തുവായിക്കണം.

അസത്യപ്രചാരണ കേന്ദ്രങ്ങൾ
ചാറ്റ് ജി.പി.ടി.യും ബാർഡുമെല്ലാം വ്യാജവാർത്താ നിർമാതാക്കളായി പരിണമിക്കുമെന്നും അമേരിക്ക നയിക്കുന്ന ആഗോള കുത്തകകളുടെ ആശയപ്രചാരണ വേദിയായി തീരുമെന്നും വാദിക്കുന്ന ഒട്ടേറെ രാജ്യങ്ങളുണ്ട് (ഡീപ്പ് ഫെയ്ക്ക് എന്ന എ.ഐ. പ്രോഗ്രാം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വ്യാജ വീഡിയോവരെ സൃഷ്ടിച്ച് വിവാദപ്രസ്താവന നടത്തിയ സംഭവം ഇവിടെ ഓർക്കണം). ഈ കാരണം പറഞ്ഞ് ചാറ്റ് ജി.പി.ടി.ക്ക് നിരോധനം ഏർപ്പെടുത്തിയ ചൈന സ്വന്തം സെർച്ച് എൻജിനായ ബൈഡുവിൽ പുതിയ എ.ഐ. ചാറ്റ് സംവിധാനം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. റഷ്യയും ഉത്തരകൊറിയയും അതേ ആക്ഷേപം ഉന്നയിച്ച് ചാറ്റ് ജി.പി.ടി. നിരോധിച്ചുകഴിഞ്ഞു. ഇന്റർനെറ്റ് സെൻസർഷിപ്പ് ശക്തമായ ഇറാനും ക്യൂബയും സിറിയയുമാണ് ചാറ്റ് ജി.പി.ടി.ക്കെതിരേ വന്ന മറ്റ് പ്രധാന രാജ്യങ്ങൾ.

Photo: Canva

മനുഷ്യൻ സ്വന്തം ബുദ്ധിശക്തിയും യുക്തിയും അനുഭവജ്ഞാനവും ഉപയോഗിച്ച് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്ന വിവരങ്ങളുടെ വിശ്വാസ്യത നിർമിതബുദ്ധി കേന്ദ്രങ്ങൾ തരുന്ന ഉള്ളടക്കത്തിന് ഉണ്ടാവണമെന്ന് നമുക്ക് വാശിപിടിക്കാനാവില്ല. ചാറ്റ് ജി.പി.ടി.ക്ക് സത്യാവസ്ഥയോട് ഒരു പ്രതിബദ്ധതയുമുണ്ടാവേണ്ട കാര്യവുമില്ല. അതുകൊണ്ടാണ് ഇത്തരം ചാറ്റ്‌ബോട്ടുകൾ അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും പ്രചാരണത്തിന്റെ സ്രോതസ്സായി തീരുമെന്ന് പറയുന്നത്. 2016-ൽ ഏതാണ്ട് ഇതേ വഴി സഞ്ചരിച്ച മൈക്രോസോഫ്റ്റിന്റെ തന്നെ ടേയ് (tay) എന്ന നിർമിതബുദ്ധി സേവനംതന്നെ അതിന് വലിയ ഉദാഹരണമാണ്. ഹിറ്റ്‌ലറാണ് ശരിയെന്നും ജൂതന്മാരാണ് സെപ്റ്റംബർ 11 ഭീകരാക്രമണം നടത്തിയതെന്നും മറ്റും ട്വീറ്റ് ചെയ്തതോടെ മണിക്കൂറുകൾക്കുള്ളിലാണ് പിൻവലിക്കേണ്ടിവന്നത്. മെറ്റയുടെ എ.ഐ. ചാറ്റ്‌ബോട്ടായ ബ്ലണ്ടർബോട്ട്-3-ക്കും ഇതേ ഗതി വന്നതാണ്. അതുകൊണ്ടൊക്കെയാവണം ചാറ്റ് ജി.പി.ടി.യും ബാർഡും പുറത്തിറക്കിയപ്പോൾ ഇരുവരും ഉള്ളടക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

ചെറുതല്ല ഭീഷണികൾ
മനുഷ്യന് ബുദ്ധിയുപയോഗിച്ച് ചെയ്യാവുന്ന എന്തുകാര്യവും അതുപോലെ ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യ എന്ന സങ്കല്പമാണ് ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) എന്നറിയപ്പെടുന്നത്. ജി.പി.ടി.-4 പതിപ്പുകൂടി പുറത്തുവന്നതോടെ മനുഷ്യവംശത്തിന് തന്നെ ഭീഷണിയാകുന്ന തരത്തിലേക്കാണ് ഗവേഷണങ്ങൾ പോകുന്നത് എന്ന ചിന്ത വ്യാപകമാണ്. ഈ ആശയം മുൻനിർത്തിയാണ് ഇത്തരം ഗവേഷണവും വികസനവും സമൂഹത്തിനും മനുഷ്യത്വത്തിനും എതിരാണെന്നുകാണിച്ച് ശതകോടീശ്വരൻ ഇലോൺ മസ്കും സ്റ്റബിലിറ്റി എ.ഐ. സി.ഇ.ഒ. എമാദ് മോസ്താഖും ആപ്പിൾ കോ-ഫൗണ്ടർ സ്റ്റീവ് വോസ്‌നിക്കും അടക്കം ആയിരത്തിലധികംപേർ പൊതുഹർജിയുമായി രംഗത്തുവന്നത്. മനുഷ്യന്റെ നൈസർഗികമായ കഴിവിനുമേൽ സാങ്കേതികവിദ്യ ആധിപത്യം സ്ഥാപിക്കാൻ സാധ്യതയുള്ള മേഖലയായതുകൊണ്ടുതന്നെ ബന്ധപ്പെട്ട എല്ലാ പുതിയ ഗവേഷണങ്ങളും വലിയ ചർച്ചകൾക്കുശേഷം മാത്രമേ നിർവഹിക്കാവൂ എന്നാണ് അവരുടെ വാദം. കാലാവസ്ഥാ വ്യതിയാനത്തെക്കാൾ വലുതാണ് നിർമിത ബുദ്ധി സൃഷ്ടിക്കുന്ന ഭീഷണി എന്ന എ.ഐ. ഗോഡ്ഫാദർ ജഫ്രി ഹിന്റണിന്റെ അഭിപ്രായം ഇതോട് ചേർത്തുവായിക്കണം.

Content Highlights: Artificial Intelligence, Chat GPT, Open Ai, Sam Altman, Google, Bard, Microsoft, Generative AI

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MiG-21
Premium

8 min

60 വര്‍ഷം, മുന്നൂറോളം അപകടങ്ങള്‍, 170 മരണം; വിവാദത്തിൽ ഉലഞ്ഞ് 'പറക്കും ശവപ്പെട്ടി'

May 31, 2023


iPhone 14 series satellite connectivity what is it and how to use

2 min

ഐഫോണ്‍ 14-ലെ സാറ്റലൈറ്റ് കണക്റ്റിവിറ്റി കൊണ്ടുള്ള ഉപയോഗം എന്ത്?

Sep 10, 2022


Smartphones

9 min

20,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്‌ഫോണുകള്‍; ഒരു താത്വിക അവലോകനം

Nov 26, 2021


Starlink
Premium

7 min

ലോകത്തിൻ്റെ എത് കോണിലും ഇന്റർനെറ്റ് എന്ന മസ്കിന്റെ സ്വപ്നം; സ്റ്റാർലിങ്ക് യാഥാർഥ്യമാകുമ്പോൾ

Apr 11, 2023

Most Commented