ടിക് ടോക്ക് നിരോധനമാണ് സംസാരവിഷയം. സാധാരണക്കാരായ യുവാക്കളെ വളരെ എളുപ്പം താരപദവിയിലേക്കും പ്രശസ്തിയിലേക്കും വളര്‍ത്തിയ ടിക് ടോക്ക് അക്കാരണം കൊണ്ടുതന്നെയാണ് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധപിടിച്ചുപറ്റിയത്. ഫുക്രുവും, ഹെലന് ഓഫ് സ്പാര്‍ട്ടയും, ഡെവിള്‍ കുഞ്ചുവും തുടങ്ങി ടിക് ടോക്കിലൂടെ ശ്രദ്ധേയരായ നിരവധി മലയാളികളുണ്ട്. പാട്ടും ഡാന്‍സും കളിയും തമാശയും കോമാളിത്തരവും തെറിവിളികളും ട്രോളുകളും റോസ്റ്റിങും അങ്ങനെ സംഭവ ബഹുലമായ പുതിയൊരു വിര്‍ച്വല്‍ വിനോദ കേന്ദ്രമായി മാറിയിരുന്നു ടിക് ടോക്ക്.
ടിക് ടോക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു. നേരത്തേയും ടിക് ടോക്കിന് രാജ്യത്ത് വിലക്ക് വന്നിട്ടുണ്ട്. ഈ വിലക്ക് എത്രനാളത്തേക്ക് എന്ന് ഉറപ്പില്ല. ചിലപ്പോള്‍ ഏത് സമയവും തിരികെ വന്നേക്കാം. ചിലപ്പോള്‍ ചൈനീസ് സോഫ്റ്റ് വെയറുകളുടെ കാര്യത്തിൽ ഇന്ത്യ കര്‍ശന നിലപാടുകള്‍ തുടര്‍ന്നേക്കാം.
നിലവില്‍ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഫോണുകളില്‍ അത് ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. അതില്‍ ഇനി എന്തെങ്കിലും വിലക്ക് വരുമോ എന്ന് വ്യക്തമല്ല. എങ്കിലും നിരോധനം വന്നതും രാജ്യത്ത് വളര്‍ന്നുവന്നിരിക്കുന്ന ചൈനാവിരുദ്ധ വികാരവും കൊണ്ട് നിരവധിയാളുകള്‍ ടിക് ടോക്കില്‍ നിന്നും കുടിയൊഴിയാന്‍ ഇടയുണ്ട്.
തലപൊക്കുന്ന ചില ബദലുകള്‍
ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകളിലും സര്‍ക്കാര്‍ തലത്തിലുമെല്ലാം 'വോക്കല്‍ ഫോര്‍ ലോക്കല്‍' ഹാഷ്ടാഗുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത് അതിര്‍ത്തിയിൽ ചൈനയുമായി സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള ആഹ്വാനം ഇതോടെ ശക്തിയാര്‍ജിച്ചു.
അതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ടിക് ടോക്കിന്റെ 'കോപ്പിയടികള്‍' മാത്രമായി കണക്കാക്കപ്പെട്ടിരുന്ന ചില ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ടിക് ടോക്കിനുള്ള ഇന്ത്യന്‍ ബദല്‍ എന്ന നിലയില്‍ മുന്നോട്ട് വന്നിരിക്കുകയാണ്. മിത്രോം, ചിങ്കാരി തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഇന്ത്യന്‍ ആപ്പുകള്‍ എന്ന നിലയില്‍ വലിയ പിന്തുണയും ഈ ആപ്ലിക്കേഷനുകള്‍ക്ക് ലഭിക്കുന്നുണ്ട്.

തീര്‍ച്ചയായും പുതിയൊരു ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ ഇനി ശ്രദ്ധിക്കേണ്ടതുണ്ട്. സ്വകാര്യതയും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ടിക് ടോക്ക് നിരോധിക്കപ്പെട്ടത്. ചൈനയോടുള്ള ദേഷ്യം മാത്രം കണക്കിലെടുത്ത് ഏതെങ്കിലും ഒരു ടിക് ടോക്ക് പകര്‍പ്പിലേക്ക് എടുത്തു ചാടരുത്. ആലോചിച്ച് ചെയ്യേണ്ട കാര്യമാണത്.
സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ടിക് ടോക്ക് നിരോധിക്കുമ്പോൾ അടിസ്ഥാനപരമായ സ്വകാര്യത, ഉപയോക്താക്കളുടെ വിവരങ്ങളുടെ ശേഖരണ ഉപയോഗം, അത് സംബന്ധിച്ച കൃത്യമായി നിർവചിക്കുന്ന വ്യവസ്ഥകള്‍, നിബന്ധനകള്‍ എന്നിവയെല്ലാം ഉറപ്പുനല്‍കുന്ന ആപ്ലിക്കേഷനുകള്‍ പകരം തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. നിലവിലുള്ള ഇന്ത്യന്‍ ടിക് ടോക്ക് ബദലുകളെ ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എത്രത്തോളം ആശ്രയിക്കാന്‍ പറ്റുമെന്ന് ഉറപ്പുപറയാനാവില്ല. അതിനാല്‍ അല്‍പ്പം കാത്തിരിക്കുക തന്നെ വേണം.
യൂട്യൂബിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും കുടിയേറ്റം
ടിക് ടോക്കില്‍ ജനപ്രീതി നേടിയവര്‍ യൂട്യൂബിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും അവരുടെ ആരാധകരെ സ്വാഗതം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. മുകളിലേക്ക് സ്വൈപ്പ് ചെയ്ത് വീഡിയോ കാണുന്ന ടിക് ടോക്കിലേയും യൂട്യൂബിലേയും ശൈലികള്‍ ടിക് ടോക്ക് സെലിബ്രിറ്റികള്‍ക്ക് വെല്ലുവിളിയാണ്.