ബൈമോഡൽ ന്യൂക്ലിയർ പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ചുള്ള വാഹനം ചിത്രകാരന്റെ ഭാവനയിൽ | Photo: NASA
മനുഷ്യവംശത്തിന്റെ അതിജീവനത്തിന് മനുഷ്യര്‍ ഗ്രഹാന്തര ജീവികളായി മാറേണ്ടിയിരിക്കുന്നുവെന്ന് മാസങ്ങള്‍ക്ക് മുമ്പ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്ക് അഭിപ്രായപ്പെടുകയുണ്ടായി. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യ സഞ്ചാരം സാധ്യമാക്കുന്നതിന് ഒരു സ്പേസ് ഷിപ്പ് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ്.
ഈ വാഹനം യാഥാര്‍ത്ഥ്യമായാല്‍ പോലും ചൊവ്വയിലേക്കുള്ള യാത്ര മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നിലവില്‍ ഉപയോഗിച്ചുവരുന്ന വാഹനങ്ങളില്‍ മണിക്കൂറില്‍ 39600 കിമീ വേഗതയില്‍ യാത്ര ചെയ്താല്‍ ഏഴ് മാസമെടുത്താലാണ് ചൊവ്വയിലെത്തുക.. എന്നാല്‍ ഭൗതിക ശാസ്ത്രജ്ഞരുടെ പുതിയ പദ്ധതി അനുസരിച്ച് ചൊവ്വയിലേക്കുള്ള യാത്ര മാസങ്ങളില്‍ നിന്ന് ചുരുക്കം ചില ദിവസങ്ങളായി പരിമിതപ്പെടുത്താന്‍ സാധിച്ചേക്കും.
ന്യൂക്ലിയര്‍ തെര്‍മല്‍ ആന്റ് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപല്‍ഷന്‍ (എന്‍ടിപി/എന്‍ഇപി)എന്നാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ പേര്. ഇതുവഴി ചൊവ്വയിലേക്ക് വെറും 45 ദിവസം കൊണ്ട് യാത്ര ചെയ്യാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എന്താണ് ബൈമോഡല്‍ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍?
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാസ ബൈ മോഡല്‍ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിരുന്നു. ന്യൂക്ലിയര്‍ തെര്‍മല്‍ , ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപല്‍ഷന്‍ (എന്‍ടിപി/എന്‍ഇപി) എന്നിങ്ങനെ രണ്ട് രീതികളാണിതിലുള്ളത്. നാസ ഇനവേറ്റീവ് അഡ്വാന്‍സ്ഡ് കണ്‍സപ്റ്റ്സ് പദ്ധതിയ്ക്ക് കീഴില്‍ ഈ സാങ്കേതിക വിദ്യയുടെ ഒന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നാസ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുള്‍പ്പടെ 14 പദ്ധതികളാണ് നാസ തിരഞ്ഞെടുത്തിട്ടുള്ളത്.
വേവ് റോട്ടര്‍ ടോപ്പിങ് സൈക്കിള്‍ സംവിധാനം ഉപയോഗിച്ചുള്ള ഈ ബൈമോഡല്‍ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലൂടെ ചൊവ്വയിലേക്കുള്ള യാത്ര 45 ദിവസമായി ചുരുക്കാന്‍ സാധിക്കും. ഫ്ളോറിഡ സര്‍വകലാശാലയില്‍ ഹൈപ്പര്‍സോണിക്സ് പ്രോഗ്രാം ഏരിയയുടെ മേധാവിയായ പ്രൊഫ. റയാന് ഗോസ് ആണ് ഈ പദ്ധതി അവതരിപ്പിച്ചത്.
ബൈ മോഡല്‍ ന്യൂക്ലിയര്‍ സംവിധാനത്തിലെ ആദ്യ രീതിയായ ന്യൂക്ലിയര്‍ തെര്‍മല്‍ പ്രൊപല്‍ഷന്‍ സംവിധാനത്തില്‍ ഒരു ന്യൂക്ലിയര്‍ റിയാക്ടര്‍ ഉപയോഗിച്ച് ദ്രവ ഹൈഡ്രജന്‍ ഇന്ധനത്തെ ചൂടാക്കി അയണൈസ് ചെയ്ത ഹൈഡ്രജന്‍ ഗ്യാസ് ആക്കി മാറ്റും. ഇത് കടത്തിവിട്ടാണ് റോക്കറ്റിന് ഉയരാന്‍ വേണ്ട ത്രസ്റ്റ് സൃഷ്ടിക്കുന്നത്. അതേസമയം എന്‍ഇപിയില്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് റോക്കറ്റിന്റെ ത്രസ്റ്റ് സൃഷ്ടിക്കുന്നത്.
ഇന്ധനക്ഷമത ഉള്‍പ്പടെ നിലവിലുള്ള കെമിക്കല്‍ പ്രൊപ്പല്‍ഷന്‍ സംവിധാനത്തേക്കാള്‍ ഒരു പാട് നേട്ടങ്ങള്‍ മുകളില്‍ പറഞ്ഞ രീതികള്‍ക്കുണ്ട്. എങ്കിലും ഈ സംവിധാനങ്ങളുടെ പരിമിതികളും നാസ പരിഗണിക്കുന്നുണ്ട്. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി 12500 ഡോളര്‍ നാസ നല്‍കും.
Content Highlights: nuclear powerd rockets, mars travel, mars rocket, nasa
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..