-
തിരുവനന്തപുരം: അവധി ദിവസങ്ങളില്‍ മാത്രം തങ്ങളോടൊപ്പം വീട്ടില്‍ കാണുന്ന അച്ഛനെയും അമ്മയെയും എപ്പോഴും കാണാന്‍ കഴിയുന്ന സന്തോഷത്തിലാണ് ടെക്കികളുടെ മക്കള്‍. പക്ഷേ, പരിഭവം തീരുന്നില്ല, കഥ വായിക്കാനും കൂടെ കളിക്കാനും വരാതെ കംപ്യൂട്ടറിനു മുന്നിലാണെന്നാണ് പരാതി. ജോലിചെയ്യുകയാണെന്ന് പറഞ്ഞാല്‍ ഓഫീസിലല്ലേ ജോലിയെന്ന മറുചോദ്യവും. വര്‍ക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലിചെയ്യുന്ന ഓരോ രക്ഷിതാവിനും ജോലിക്കിടയില്‍ കുട്ടികളെ നോക്കുന്നത് വെല്ലുവിളി തന്നെയാണ്.
'വീട്ടില്‍ ഓഫീസിന്റേതായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയാറില്ല. ഓഫീസ് മേധാവികളുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങ് നടക്കുമ്പോള്‍ കുട്ടികള്‍ ഇടയില്‍ കയറാറുണ്ട്. ജോലിസമയം വര്‍ധിച്ചു- ഇതൊക്കെയാണ് വര്‍ക്ക് ഫ്രം ഹോമിലുണ്ടായ പ്രധാന മാറ്റങ്ങളെന്ന് ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥനായ രാജീവ് കൃഷ്ണന് പറയുന്നു.
'ക്ലയന്റുമായുള്ള സംസാരത്തിനിടെ എത്തിനോക്കും. ഒപ്പം കളിക്കാന്‍ വിളിക്കും. പലപ്പോഴും ശ്രദ്ധ പൂര്‍ണമായി ജോലിയില്‍ കേന്ദ്രീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്'- ടെക്കിയായ അരുണിമ പറയുന്നു. വിചാരിക്കുന്ന വേഗത്തില്‍ പലപ്പോഴും ജോലി തീരാറില്ല. ഇടയ്ക്കൊക്കെ വര്‍ക്ക് ഫ്രം ഹോം ചെയ്തിരുന്നെങ്കിലും ആദ്യമായാണ് ഇത്രയും ദിവസം അടുപ്പിച്ച് വീട്ടിലിരിക്കുന്നത്. ചൂടും നെറ്റ്വര്‍ക്കുകളുടെ വേഗതക്കുറവും എല്ലാം ജോലിയെ ബാധിക്കുന്നുണ്ടെന്നും അരുണിമ പറയുന്നു.
നെറ്റ്വര്‍ക്കിന്റെ വേഗത കുറവാണ് വര്‍ക്ക് ഫ്രം ഹോമില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അമൃത പറയുന്നു. ഓഫീസില്‍ ഇടയ്ക്ക് വിശ്രമസമയം ലഭിക്കും. എന്നാല്‍, വീട്ടിലിരുന്ന് ജോലിചെയ്യുമ്പോള്‍ ഇതു ബാധകമല്ല. ഒരുപാട് പേര്ക്കിടയില് ഇരുന്ന് ജോലിചെയ്യേണ്ടെന്ന ആശ്വാസവും വര്‍ക്ക് ഫ്രം ഹോം നല്‍കുന്നുണ്ട്- അമൃത പറയുന്നു.
ജോലി വീട്ടിലിരുന്നായതോടെ ജോലിസമയം കൂടിയെന്നതാണ് പ്രധാന മാറ്റമെന്ന് ടെക്കികള്‍. എട്ടു മണിക്കൂര്‍ ജോലി ഇപ്പോള്‍ പത്തു മണിക്കൂര്ചെയ്താലും തീരാറില്ല. ഒരു ടീമായി ചെയ്യുന്ന ജോലികളുടെ വേഗതയും കുറയുന്നു.
തീരുമാനങ്ങളിലേക്കെത്താന്‍ കൂടെയുള്ളവരെ ഫോണില്‍ ബന്ധപ്പെടണമെന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓഫീസില്‍ അടുത്തിരിക്കുന്നവരോടു ചോദിക്കുമ്പോള്‍ വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും തീരുമാനങ്ങളിലെത്താനും കഴിയുമായിരുന്നെന്നും ഇവര്‍ പറയുന്നു.
Content Highlights: 8 hours normal duty time is not enough for work from home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..