David Guetta | Photo: Gettyimages
സംഗീതത്തിന്റെ ഭാവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെന്ന് ലോകത്തെ മുന്‍നിര ഡി.ജെകളില്‍ ഒരാളായ ഡേവിഡ് ഗ്വേറ്റ. അടുത്തിടെ തയ്യാറാക്കിയ ഒരു പാട്ടില്‍ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് അമേരിക്കന്‍ റാപ്പ് താരമായ എമിനെമിന്റെ രീതിയില്‍ ശബ്ദം സൃഷ്ടിച്ച് ഉപയോഗിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൈറ്റുകള്‍ ഉപയോഗിച്ചാണ് ഡേവിഡ് പുതിയ പാട്ടുണ്ടാക്കിയത്. അതില്‍ ഒരു സൈറ്റ് ഉപയോഗിച്ച് വരികള്‍ എഴുതുകയും രണ്ടാമത്തെ വെബ്‌സൈറ്റുപയോഗിച്ച് എമിനെമിന്റെ രീതിയില്‍ ശബ്ദമാക്കി മാറ്റുകയും ചെയ്തു. ഇത് പക്ഷെ വിൽപ്പനയ്ക്ക് വെക്കുകയില്ല. ഭാവിയില്‍ സംഗീതം ഉണ്ടാക്കുന്നതിനായി സംഗീതജ്ഞര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാരണം എല്ലാ പുതിയ സംഗീത രീതികളും ജന്മമെടുക്കുന്നത് പുതിയ സാങ്കേതിക വിദ്യകളില്‍ നിന്നാണ്.
"സംഗീതത്തിന്റെ ഭാവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലാണെന്ന് എനിക്കുറപ്പാണ്. അതില്‍ യാതൊരു സംശയവും വേണ്ട. പക്ഷെ അത് ഒരു ഉപകരണം എന്ന രീതിയിലായിരിക്കും." അദ്ദേഹം ബിബിസിയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. അതേസമയം, കലാകാരന്റെ അഭിരുചിയെ പകരം വെക്കാന്‍ ഒന്നിനുമാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്‍ അയാളുടെ അഭിരുചിയും വികാരവും പ്രകടിപ്പിക്കുന്നതിനായി എല്ലാ ആധുനിക ഉപകരണങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് സംഗീത രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഉപകരണങ്ങളോടാണ് അദ്ദേഹം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനേയും ഉപമിക്കുന്നത്. 'ഇലക്ട്രിക് ഗിറ്റാര്‍ ഇല്ലായിരുന്നുവെങ്കില്‍ 'റോക്ക് എന്‍ റോള്‍' ഉണ്ടാവുമായിരുന്നില്ല. റോളണ്ട് ടിബി-303 (ബേസ് സിന്തസൈസര്‍), റോളണ്ട് ടിആര്‍-909 എന്നിവ ഇല്ലായിരുന്നുവെങ്കില്‍ 'ആസിഡ് ഹൗസ് ' (1980 കളില്‍ ഡി.ജെകള്‍ സൃഷ്ടിച്ച ഒരു സംഗീതരീതി). സാംപ്ലര്‍ ഇല്ലാതെ ഹിപ്പ് ഹോപ്പും ഉണ്ടാവുമായിരുന്നില്ല.' ഡോവിഡ് പറയുന്നു.
പുതിയ സംഗീതരീതികളെ നിര്‍വചിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാവുമെന്നും പുതിയ സംഗീതരീതികള്‍ എപ്പോഴും ജന്മമെടുക്കുന്നത് പുതിയ സാങ്കേതികവിദ്യയില്‍ നിന്നാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: future of music is in AI says David Guetta
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..