ഇലോൺ മസ്‌ക്, ബെർണാഡ് അർണോൾട്ട് | photo: getty images
ലോകത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന ഖ്യാതി ഇലോണ്‍ മസ്‌കിന് നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍. ടെസ്‌ലയുടെ ഓഹരിമൂല്യത്തിലുണ്ടായ ഇടിവാണ് ഇലോണ്‍ മസ്‌കിന് തിരിച്ചടിയായത്. ടെസ്‌ലയുടെ ഓഹരികളില്‍ നാല് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷന്‍ രംഗത്തെ പ്രമുഖരായ എല്‍.വി.എം.എച്ചിന്റെ ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ് ഇപ്പോഴത്തെ ഏറ്റവും സമ്പന്നന്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 176.8 ബില്യണ്‍ ഡോളർ ആണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. ഒന്നാമതുള്ള ബെര്‍ണാഡുമായി 11.8 ബില്യണിന്റെ വ്യത്യാസമാണ് മസ്‌കിനുള്ളത്. 188.2 ബില്യണ്‍ ആണ് ബെര്‍ണാഡ് അര്‍ണോള്‍ട്ടിന്റെ ആസ്തി.
ഇലോണ്‍ മസ്‌കിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ടെസ്‌ലയിലെ നിക്ഷേപം പിന്‍വലിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ട്വിറ്ററിന്റെ മേധാവിയായി സ്ഥാനം ഏറ്റെടുത്ത ശേഷം മസ്‌കിന് മറ്റ് ബിസിനസുകളിലെ താത്പര്യം കുറഞ്ഞുവെന്നും ട്വിറ്ററില്‍ മാത്രമാണ് ശ്രദ്ധയെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. 44 ബില്യൺ ഡോളര്‍ ചെലവഴിച്ചാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്.
അതേസമയം, ബെര്‍ണാഡ് അര്‍ണോള്‍ട്ടിന്റെ ആസ്തിയില്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഏഴുപതോളം കമ്പനികളാണ് ബെര്‍ണാഡ് അര്‍ണോള്‍ട്ടും കുടുംബവും സ്വന്തമാക്കിയിട്ടുള്ളത്. മാര്‍ക്ക് ജേക്കബ്‌സ്, ലോറോ പിയാന ഉള്‍പ്പടെയുള്ള പ്രമുഖ ഫാഷന്‍ കമ്പനികള്‍ ഇതിലുള്‍പ്പെടും.
കഴിഞ്ഞാഴ്ചയും അര്‍ണോള്‍ട്ട് മസ്‌കിനെ മറികടന്ന് സമ്പന്നന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയെങ്കിലും നേരിയ വ്യത്യാസമേ ആസ്തിയില്‍ ഉണ്ടായിരുന്നുള്ളു. കുറഞ്ഞ സമയത്തിനുള്ളില്‍ മസ്‌ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മിലുള്ള ആസ്തിയില്‍ സാരമായ വ്യത്യാസമുണ്ട്. ഇക്കാരണം കൊണ്ടുതന്നെ കുറച്ചുനാള്‍ അര്‍ണോള്‍ട്ടിന്റെ ഒന്നാം സ്ഥാനത്തിന് മസ്‌കിന്റെ വെല്ലുവിളിയുണ്ടാകാന്‍ സാധ്യതയില്ല.
Content Highlights: Elon Musk is no longer the world s richest man
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..