ഐടി മന്ത്രി ധർമേന്ദ്ര പ്രധാനും ടെലികോം മന്ത്രി അശ്വിനി വൈഷ്ണവും ഭരോസ് സ്മാർട്ഫോൺ ഉപയോഗിച്ചുനോക്കുന്നു | Photo: Screengrab from ANI video
ന്യൂഡൽഹി: മദ്രാസ് ഐഐടി തദ്ദേശീയമായി വികസിപ്പിച്ച് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഭരോസ് (BharOS) കേന്ദ്ര ഐടി മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ ധർമേന്ദ്ര പ്രധാന് പരീക്ഷിച്ചു. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ പങ്കെടുത്തു. ഭരോസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഐടി മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
എട്ട് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അദ്ദേഹത്തെ കളിയാക്കി. എന്നാൽ ഇന്ന് എല്ലാവരും ആ ലക്ഷ്യം അംഗീകരിക്കുകയാണ്, ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ഈ യാത്രയിൽ വെല്ലുവിളികളുണ്ടാവും. ഈ സംവിധാനം വിജയിക്കാൻ ആഗ്രഹിക്കാത്ത നിരവധിയാളുകൾ ചുറ്റിലും വെല്ലുവിളി സൃഷ്ടിക്കാനുണ്ടാവും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഭരോസ് (BharOS)
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഊന്നൽ കൊടുക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ദിവസങ്ങൾക്ക് മുമ്പ് മദ്രാസ് ഐഐടി ഭരോസ് അവതരിപ്പിച്ചത്. നിലവിൽ വിപണിയിലുള്ള സ്മാര്‍ട്ഫോണുകളിൽ ഉപയോഗത്തിലുള്ള ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓഎസിനും ആപ്പിളിന്റെ ഐഒഎസിനും പകരമായി സ്മാർട്ഫോണുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ആണിത്.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെയാണ് ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായ ഭരോസ് വികസിപ്പിക്കപ്പെട്ടത്. പ്രധാനമായും സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പൊതുമേഖല സംവിധാനങ്ങളിലും ഉപയോഗിക്കുന്നതിനുവേണ്ടിയാണിത് തയ്യാറാക്കിയത്. വിദേശ നിർമിത ഓപ്പറേറ്റിങ് സിസ്റ്റവും സ്മാർട്ഫോണുകളും ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്ക് പ്രചാരം നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
നിലവിൽ ഭരോസിന്റെ സേവനങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാവില്ല. പകരം അതീവ സ്വകാര്യതയും സുരക്ഷയും ആവശ്യമായി വരുന്ന സ്ഥാപനങ്ങൾക്കും അതീവ രഹസ്യാത്മകതയുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നവരും നിയന്ത്രിത ആപ്പുകൾ വഴി രഹസ്യ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നവരുമായ ഉപഭോക്താക്കൾക്കുമാണ് ഭരോസിന്റെ സേവനം ലഭിക്കുക. ഈ ഉപഭോക്താക്കൾക്ക് സ്വകാര്യ 5ജി നെറ്റ് വർക്കിൽ പ്രൈവറ്റ് ക്ലൗഡ് സർവീസ് ആക്സസ് ഉണ്ടായിരിക്കണം.
ജാൻഡ് കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഭരോസ് വികസിപ്പിച്ചത്. മദ്രാസ് ഐഐടിയുടെ പ്രവർത്തക് ടെക്നോളജീസ് ഫൗണ്ടേഷന് കീഴിൽ തുടക്കമിട്ട സ്ഥാപനമാണിത്. നാഷണൽ മിഷന് ഓൺ ഇൻറർ ഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസ് (NMICPS) ദൗത്യത്തിന് കീഴിൽ കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയമാണ് മദ്രാസ് ഐഐടി പ്രവർത്തക് ടെക്നോളജീസ് ഫൗണ്ടേഷന് സാമ്പത്തിക പിന്തുണ നൽകുന്നത്.
Content Highlights: BharOS Made-In-India Operating System Tested by ministers
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..