പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സി.യെ സമനിലയില്‍ കുരുക്കി ഒഡിഷ എഫ്.സി. ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി.
ജംഷേദ്പുരിനായി സൂപ്പര്‍ താരം വാല്‍സ്‌കിസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഒഡിഷയ്ക്കായി ഡീഗോ മൗറീഷിയോയും ഇരട്ട ഗോളുകള്‍ സ്വന്തമാക്കി. പകരക്കാരനായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മൗറീഷിയോ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
അവസാന പതിനഞ്ചുമിനിറ്റില്‍ 10 താരങ്ങളുമായി ചുരുങ്ങിയ ജംഷേദ്പുരിനെ ഒഡിഷ വെള്ളം കുടിപ്പിച്ചു. ഈ സമയത്താണ് ഒഡിഷ രണ്ടുഗോളുകളും നേടിയത്. സീസണില്‍ ഇരുടീമുകള്‍ക്കും ഇതുവരെ വിജയം നേടാനായില്ല. ആദ്യ പകുതിയിലാണ് ജംഷേദ്പുര്‍ രണ്ട് ഗോളുകളും നേടിയത്. രണ്ടാം പകുതിയില്‍ ഒഡിഷ രണ്ടുഗോളുകള്‍ നേടി സമനില പിടിച്ചു. ജംഷേദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ രഹ്നേഷ് ചുവപ്പ് കാര്‍ഡ് കണ്ടുപുറത്തായതോടെയാണ് കളിയുടെ ഗതി മാറിയത്.
മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് ജംഷേദ്പുര്‍ എഫ്.സി ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ഒഡിഷയെ കാഴ്ചക്കാരാക്കി ജംഷേദ്പുര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ആറാം മിനിറ്റില്‍ സൂപ്പര്‍ താരം വാല്‍സ്‌കിസിന്റെ കിടിലന്‍ ഹെഡ്ഡര്‍ ഒഡിഷയുടെ പോസ്റ്റിലുരുമ്മി കടന്നുപോയി.
തൊട്ടുപിന്നാലെ പതിനൊന്നാം മിനിട്ടില്‍ ജംഷേദ്പുരിന് അനുകൂലമായി ഒരു പെനാല്‍ട്ടി പിറന്നു. കിട്ടിയ അവസരം സൂപ്പര്‍താരം വാല്‍സ്‌കിസ് മുതലാക്കി. അനായാസേന പന്ത് വലയിലെത്തിച്ച് വാല്‍സ്‌കിസ് ജംഷേദ്പുരിനെ മുന്നിലെത്തിച്ചു. താരം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്‌കോര്‍ ചെയ്തു.
ഗോള്‍ വഴങ്ങിയതോടെ ഒഡിഷ ഉണര്‍ന്നുകളിച്ചു. പക്ഷേ ഒറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ടീമിന് സാധിച്ചില്ല. എന്നാല്‍ 27-ാം മിനിട്ടില്‍ ജംഷേദ്പുര്‍ വീണ്ടും ഒരു ഗോള്‍ കൂടി സ്‌കോര്‍ ചെയ്തു. ഒഡിഷ പ്രതിരോധപ്പിഴവില്‍ നിന്നും ലഭിച്ച അവസരം മികച്ച ഒരു ഷോട്ടിലൂടെ വലയിലെത്തിച്ച വാല്‍സ്‌കിസ് വീണ്ടും ജംഷേദ്പുരിനായി സ്‌കോര്‍ ചെയ്തു. താരം ഈ സീസണില്‍ നേടുന്ന മൂന്നാം ഗോളാണിത്.
ആദ്യ 30 മിനിട്ടിനുള്ളില്‍ തന്നെ രണ്ടു ഗോളുകള്‍ വഴങ്ങിയതോടെ ഒഡിഷ ശരിക്കും വിയര്‍ത്തു. സൂപ്പര്‍താരം മാഴ്‌സലീന്യോയുടെ നിറംമങ്ങിയ കളിയും ഒഡിഷയെ തളര്‍ത്തി.
രണ്ടാം പകുതിയില്‍ ഒഡിഷ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. ഒഡിഷയുടെ മധ്യനിരയും പ്രതിരോധ നിരയും ഭേദപ്പെട്ട കളി കാഴ്ചവെച്ചിട്ടും മുന്നേറ്റ നിരയ്ക്ക് തിളങ്ങാനായില്ല.ജംഷേദ്പുര്‍ പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് രണ്ടാം പകുതിയില്‍ കാഴ്ചവെച്ചത്. ഒഡിഷയുടെ ഒന്‍വുവിന്റെ ഒരു തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക് ജംഷേദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ രഹ്നേഷ് മികച്ച ഒരു ഡൈവിലൂടെ രക്ഷപ്പെടുത്തി. അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും അത് ഗോളാക്കാന്‍ ഒഡിഷ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.
72-ാം മിനിട്ടില്‍ ബോക്‌സിന് പുറത്തേക്കിറങ്ങി സേവ് ചെയ്തതിന് ജംഷേദ്പുരിന്റെ ഗോള്‍കീപ്പര്‍ ടി.പി.രഹ്നേഷിന് റഫറി റെഡ്കാര്‍ഡ് വിധിച്ചു. രഹ്നേഷ് മടങ്ങിയതോടെ ജംഷേദ്പുര്‍ പത്തുപേരായി ചുരുങ്ങി.
രഹ്നേഷിന്റെ ഫൗളിന് ലഭിച്ച ഫ്രീകിക്ക് ഒഡിഷയുടെ ഡീഗോ മൗറീഷിയോ എടുത്തെങ്കിലും അത് പോസ്റ്റ് തട്ടി മടങ്ങി. വീണ്ടും ബോള്‍ പിടിച്ചെടുത്ത മൗറീഷിയോ അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-1 എന്ന നിലയിലെത്തി. അവസാന പത്തുമിനിറ്റുകളില്‍ ജംഷേദ്പുര്‍ 10 പേരെ വെച്ചാണ് കളിച്ചത്. ഇത് മുതലെടുത്ത ഒഡിഷ ഇന്‍ജുറി ടൈമില്‍ ഗോള്‍ നേടി സമനില നേടി. മൗറീഷ്യോയുടെ ഒരു കിടിലന്‍ ഷോട്ടിലൂടെയാണ് ഒഡിഷ സമനില നേടിയത്. പകരക്കാരനായി ഇറങ്ങിയ താരം രണ്ടു ഗോളുകളാണ് ഈ മത്സരത്തില്‍ നേടിയത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Jamshedpur FC will play with Odisha FC in ISL