പ്രഫസർ ഇ.ജെ.ജേക്കബ്
കായിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയവരില്‍ ഒരാളായ, കായിക വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന വിദഗ്ദ്ധരിലെ കാരണവരായ പ്രൊഫ. ഇ.ജെ.ജേക്കബിന് ഞായറാഴ്ച നവതി. കളി നന്നാവണമെങ്കില്‍, കളിക്കാര്‍ വളരണമെങ്കില്‍ കളിക്കളം വേണമെന്ന് വിശ്വസിക്കുകയും ജോലി ചെയ്തിടങ്ങളിലെല്ലാം കളിക്കളം ഒരുക്കുകയും ചെയ്ത ചരിത്രമാണ് ഇ.ജെ. ജേക്കബിന്റേത്. കാലിക്കറ്റ് സര്‍വകലാശാലാ കായിക വകുപ്പിന്റെ സ്ഥാപക ഡയറക്ടര്‍ ഒടുവില്‍ അപമാനിതനായാണ് പടിയിറങ്ങിയത്. ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞപ്പോള്‍ കാലമേറെ കഴിഞ്ഞു. സാമ്പത്തിക നഷ്ടം അതിലേറെ. പക്ഷേ , ജേക്കബ് സാര്‍ ഇന്നും കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓണററി വിസിറ്റിങ് പ്രൊഫസറായി തലയുയര്‍ത്തി കടന്നുചെല്ലുന്നു.
കോട്ടയം പുതുപ്പള്ളി ഇലയ്ക്കാട്ടുകടുപ്പില്‍ ജേക്കബ് ജേക്കബ് എന്ന ഇ.ജെ.ജേക്കബ് കേരള സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് കായിക വിദ്യാഭ്യാസത്തിലേക്കു തിരിഞ്ഞത്. അമേരിക്കയിലെ പ്രശസ്തമായ ജോര്‍ജ് വില്യംസ് കോളജില്‍ നിന്ന് കായിക വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ജര്‍മനിയിലെ സര്‍ ബ്രൂക്കന്‍ സര്‍വകലാശാലയില്‍ നിന്ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ സ്‌പെഷലൈസേഷന്‍ പി.ജിയും സ്വന്തമാക്കി. അതും കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തയച്ചത്. പിന്നീട് ഇംഗ്ലണ്ടിലെ ലാബറോ കോളജില്‍ നിന്ന് അഡ്വാന്‍സ്ഡ് അത്‌ലറ്റിക് കോഴ്‌സ് പൂര്‍ത്തിയാക്കി. പിന്നീട് യു.എസ്. ഒളിമ്പിക് അത്‌ലറ്റിക് കോച്ച് ബ്രൂട്ടസ് ഹാമിള്‍ട്ടന്റെ കീഴില്‍ അത്‌ലറ്റിക്‌സിലും യു.എസ്. ഒളിമ്പിക് വോളിബോള്‍ കോച്ച് ജിം കോള്‍മാന്റെ കീഴില്‍ വോളിബോളിലും ഇന്ത്യയുടെ ക്രിക്കറ്റ് ഹെഡ് കോച്ച് എ.ജി. റാം സിങ്ങിന്റെ മേല്‍നോട്ടത്തില്‍ ക്രിക്കറ്റിലും പ്രത്യേക പരിശീലനം നേടി.
കോതമംഗലം എം.എ. കോളജില്‍ 1955 ല്‍ കായികാധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം തുടങ്ങിയത്. ചുമതലയേല്‍ക്കുമ്പോള്‍ അവിടെ കളിസ്ഥലമില്ല. സേവനവാരത്തില്‍ അടുത്തുള്ള സ്‌കൂളുകളിലെ കുട്ടികളെക്കൂടി വിളിച്ച് ഗ്രൗണ്ട് നിര്‍മിച്ചു. പിന്നീട് മണ്ണുത്തി ഗവ. വെറ്ററിനറി കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, വെള്ളായണി അഗ്രികള്‍ച്ചര്‍ കോളജ്, തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്തു. അവിടങ്ങളിലെല്ലാം കളിസ്ഥലങ്ങളൊരുക്കി. കേരള സര്‍വകലാശാലയില്‍ രണ്ടു വര്‍ഷം കായിക വകുപ്പ് അസി. ഡയറക്ടറായും .1969 മുതല്‍ 1990 വരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
ഇന്ത്യയില്‍ എല്ലാ സര്‍വകലാശാലകളിലും കായിക വകുപ്പ് മേധാവികള്‍ 60 വയസ് വരെ ജോലി നോക്കുമ്പോള്‍ കാലിക്കറ്റ് ജേക്കബ് സാറിനെ 55 ല്‍ പടിയിറക്കി. ബാക്കി എഴുതാതിരിക്കുകയാണ് ഭേദം. തേഞ്ഞിപ്പലത്തെ മനോഹരമായ സ്റ്റേഡിയവും ഇന്‍ഡോര്‍ സ്റ്റേഡിയവുമൊക്കെ ജേക്കബ് സാറിന്റെ സംഭാവനയാണ്. ഇന്ത്യയില്‍ ആദ്യമായി സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ നടത്തിയ കാലിക്കറ്റ് സര്‍വകലാശാലയാണ് ആദ്യമായി താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചത്. അന്നതിനെ സെനറ്റില്‍ ഡോ. സുകുമാര്‍ അഴീക്കോട് എതിര്‍ത്തെങ്കിലും പ്രഫ. ജേക്കബ് ലക്ഷ്യം നേടി. കോളജുകളിലെ ഫിസിക്കല്‍ ഇന്‍സ്ട്രട്രക്ടര്‍മാര്‍ക്ക് ലക്ചറര്‍, പ്രഫസര്‍ പദവി നല്‍കാന്‍ ,വിദ്യാഭ്യാസ മന്ത്രി പ്രഫ. ജോസഫ് മുണ്ടശ്ശേരിക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചതും ഇ.ജെ.ജേക്കബ് തന്നെ.
എണ്ണിയാല്‍ തീരാത്ത നേട്ടങ്ങളും കായിക വിദ്യാഭ്യാസ രംഗത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വൈദഗ്ദ്ധ്യവുമുള്ള പ്രഫ. ഇ.ജെ.ജേക്കബിന്റെ സേവനം വേണ്ടതുപോലെ പ്രയോജനപ്പെടുത്തുവാന്‍ കഴിയാതെ പോയത് കായിക കേരളത്തിന്റെ നഷ്ടം. ഹൃദയം നിറഞ്ഞ നവതി ആശംസകള്‍ സര്‍.
Content Highlights: ej jacob, prof ej jacob, ej jacob 90th birthday, sports director, sports coach, sports news
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..