ഫെഡറിക്കോ വാൽവെർദെയും അലക്‌സ് ബെനയും മത്സരത്തിനിടെ | Photo: AP
മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡ്-വിയ്യാറയല്‍ മത്സരശേഷം വിയ്യാറയല്‍ താരം അലക്‌സ് ബെനയുടെ മുഖത്തടിച്ച് റയലിന്റെ യുറഗ്വായ് താരം ഫെഡറിക്കോ വാല്‍വെര്‍ദെ. മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് റയല്‍ പരാജയപ്പെട്ടിരുന്നു. മത്സര ശേഷം ട്വിറ്ററിലൂടെ ബെന തന്നെയാണ് മുഖത്തടിച്ച സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
മത്സര ശേഷം ടീം ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നിടത്ത് കാത്തുനിന്നാണ് വാല്‍വെര്‍ദെ, ബെനയുടെ മുഖത്തടിച്ചതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ ജനിച്ച തന്റെ മകനെ കുറിച്ച് മോശമായി സംസാരിച്ചതിനാണ് വാല്‍വെര്‍ദെ, ബെനയെ മര്‍ദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും വാല്‍വെര്‍ദെയ്‌ക്കെതിരേ പരാതി നൽകേണ്ടെന്നാണ് വിയ്യാറയലിന്റെ തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരു ടീമുകളും തമ്മില്‍ ജനുവരിയില്‍ നടന്ന കോപ്പ ഡെല്‍ റേ മത്സരത്തിനിടെ ബെന, വാല്‍വെര്‍ദെയുടെ കുട്ടിക്കെതിരേ പറഞ്ഞ കാര്യമാണ് പ്രകോപനത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ട്. വാല്‍വെര്‍ദെയുടെ ഭാര്യ മിന ബോണിനോ ഗര്‍ഭിണിയായിരുന്ന സമയമായിരുന്നു അത്. അന്ന് നടന്ന മത്സരത്തിനിടെ 'നീ കരയുമെന്നും, നിന്റെ കുഞ്ഞ് ജനിക്കാന്‍ പോകുന്നില്ലെ'ന്നും ബെന, വാല്‍വെര്‍ദെയോട് പറഞ്ഞുവെന്നാണ് സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടയിലും ബെന കുഞ്ഞിനെ കുറിച്ച് മോശമായി സംസാരിച്ചതോടെ വാല്‍വെര്‍ദെ പ്രതികരിക്കുകയായിരുന്നു.
Content Highlights: Villarreal player allegedly hit by real madrid s Valverde
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..