ഓസീസ്, ഇംഗ്ലീഷ് താരങ്ങളുടെ ആഘോഷത്തിനിടെ പോലീസെത്തിയപ്പോൾ | Photo: twitter/Matt de Groot
ഹൊബാര്‍ട്ട്: ആഷസ് പരമ്പരയ്ക്കു പിന്നാലെ ടീം ഹോട്ടലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളും ഇംഗ്ലീഷ് താരങ്ങളും ഒരുമിച്ചുള്ള ആഘോഷം പരിധിവിട്ടു. ഹോട്ടല്‍ അധികൃതര്‍ പരാതിപ്പെട്ടതോടെ സ്ഥലത്ത് പോലീസുമെത്തി.
ഓസ്‌ട്രേലിയന്‍ താരങ്ങളായ ട്രാവിസ് ഹെഡ്, അലക്‌സ് കാരി, നഥാന്‍ ലിയോണ്‍, ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് പുലര്‍ച്ചെ വരെ ആഘോഷം നീട്ടിയത്. ഇതില്‍ ലിയോണും കാരിയും ടെസ്റ്റ് ജഴ്‌സിയിലാണ് ആഘോഷം നടത്തിയത്.
ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതോടെ മറ്റു താമസക്കാര്‍ പരാതിയുമായെത്തി. ഇതോടെ ഹോട്ടല്‍ അധികൃതര്‍ പോലീസിന്റെ സഹായം തേടി. തുടര്‍ന്ന് പോലീസെത്തി ആഘോഷം നിര്‍ത്തിവെപ്പിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇംഗ്ലണ്ടിന്റെ സഹപരിശീലകന്‍ ഗ്രഹാം തോര്‍പ്പാണ് ഈ വീഡിയോ പകര്‍ത്തിയത്. പോലീസ് എത്തുമ്പോള്‍ സമീപത്തെ ക്ലോക്കില്‍ സമയം രാവിലെ 6.30 ആണ്. ഇതു നിര്‍ത്തി റൂമുകളിലേക്ക് മടങ്ങാന്‍ പോലീസ് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.
'എന്തൊരു ശബ്ദമാണ്. നിങ്ങളോട് നിര്‍ത്താന്‍ പറഞ്ഞതല്ലേ? കേള്‍ക്കാത്തതുകൊണ്ടാണ് ഞങ്ങള്‍ ഇടപെടേണ്ടി വന്നത്'- ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കളിക്കാരാട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ആഷസ് പരമ്പരയില്‍ 4-0 ന് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു. ഒരു മത്സരം സമനിലയിലുമായി.
Content Highlights: Joe Root, James Anderson, Nathan Lyon and others kicked out of post-Ashes party by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..