സ്വർണം നേടിയ ജിൻസൺ ജോൺസൺ | ഫോട്ടോ: ബി.കെ.രാജേഷ്, മാതൃഭൂമി
റാഞ്ചി: ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ കേരളത്തിന് ആശ്വസിക്കാന്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും. ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണവും മുഹമ്മദ് അജ്മലും മുഹമ്മദ് അനീസ് യഹ്യയും വെള്ളിയും മുഹമ്മദ് അനസും പുരുഷന്മാരുടെ ഡെക്കാത്തലണില്‍ എസ് ഗോകുൽ വെങ്കലവും നേടി.
പുരുഷന്മാരുടെ 1,500 മീറ്റര്‍ ഓട്ടത്തിലാണ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും നിലവിലെ ദേശീയ റെക്കോഡുകാരനുമായ ജിന്‍സണ്‍ സ്വര്‍ണം നേടിയത്. 3:44.43 മിനിറ്റിലായിരുന്നു ഫിനിഷ്. 1500 മീറ്ററില്‍ ആദ്യ അഞ്ചു പേരും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.
പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ മുഹമ്മദ് അജ്മലിനും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തമിഴ്‌നാടിന്റെ രാജേഷ് രമേഷ് മികച്ച പ്രകടനത്തോടെ സ്വര്‍ണം നേടിയപ്പോള്‍ 45.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജ്മല്‍ വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതയും സ്വന്തമാക്കിയത്. മുഹമ്മദ് അനസ് യഹ്യ വെങ്കലം നേടി. അനസിന്റെ സഹോദരന്‍ മുഹമ്മദ് അനീസ് യഹ്യയുടെ വകയാണ് കേരളത്തിന്റെ മറ്റൊരു വെള്ളി. പുരുഷന്മാരുടെ ലോങ്ജമ്പിലായിരുന്നു അനീസിന്റെ വെള്ളി നേട്ടം.
എന്നാല്‍, ജിന്‍സന്റെ നേട്ടം വനിതാ വിഭാഗത്തില്‍ ആവര്‍ത്തിക്കാന്‍ മറ്റൊരു ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ പി.യു. ചിത്രയ്ക്ക് കഴിഞ്ഞില്ല. 4:30.00 മിനിറ്റില്‍ നാലാമതാണ് ചിത്ര ഓടിയെത്തിയത്. അടിമുടി സസ്‌പെന്‍സ് സൃഷ്ടിച്ച പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ മെയ്‌മോന്‍ പൗലോസിന് അഞ്ചാമത് മാത്രമാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ ജിസ്‌ന മാത്യുവും വിസ്മയ വി.കെയും നിരാശപ്പെടുത്തി. ജിസ്‌ന അഞ്ചാമും വിസ്മയ ഏഴാമതുമായാണ് ഫിനീഷ് ചെയ്തത്. മഹാരാഷ്ട്രയുടെ ഐശ്വര്യയ്ക്കാണ് സ്വര്‍ണം.
ഒഡിഷയുടെ സ്രാബനി നന്ദയാണ് ഏറ്റവും വേഗതയേറിയ വനിത. വനിതകളുടെ 100 മീറ്ററില്‍ 11.57 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ദേശീയ റെക്കോഡിന്റെ ഉടമ തേജീന്ദര്‍ പാല്‍ സിങ് തൂര്‍ സ്വര്‍ണവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതയും നിലനിര്‍ത്തി. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോഡിന്റെ ഉടമ അന്നു റാണി സ്വര്‍ണത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടി. പുരുഷന്മാരുടെ 100 മീറ്ററിലെ ഫലപ്രഖ്യാപനം ഫോട്ടോഫിനിഷിലെ പ്രശ്നം കാരണം തീരുമാനമായിട്ടില്ല. അമിയകുമാര്‍ മാലിക്കാണ് ഒന്നാമതെത്തിയത്.
Content Highlights: jinson johnson wins gold in federation cup 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..