-
കറാച്ചി: 2004-ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യക്കെതിരായ ഏകദിനം അന്ന് പാക് ക്യാപ്റ്റനായിരുന്ന ഇൻസമാമുൽ ഹഖ് ഒരിക്കലും മറക്കില്ല. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബി.സി.സി.ഐ സംഘടിപ്പിച്ച ഏകദിനമായിരുന്നു അത്. അന്ന് ഇന്ത്യ വിജയിക്കുമെന്ന് ഉറപ്പിച്ച സംഘാടകർ ട്രോഫിയിൽ വിജയികളുടെ സ്ഥാനത്ത് ഇന്ത്യ എന്നെഴുതിയിരുന്നതായി ഇൻസമാം വെളിപ്പെടുത്തുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മികച്ച സ്കോർ നേടിയതോടെ ആയിരുന്നു ഇത്. എന്നാൽ സൽമാൻ ബട്ട് മികച്ച പ്രകടനം പുറത്തെടുത്തതോടെ മത്സരത്തിൽ പാകിസ്താൻ വിജയിച്ചു. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബി.സി.സി.ഐയ്ക്കു സംഭവിച്ച അമളിയെ കുറിച്ച് ഇൻസമാം വിവരിച്ചത്.
2004 നവംബർ 13ന് നടന്ന ഈ മത്സരത്തിന് കൊഴുപ്പേകാൻ ഇരുരാജ്യങ്ങളിലേയും രാഷ്ട്രീയനേതാക്കളേയും മുൻ ക്യാപ്റ്റൻമാരേയും ബി.സി.സി.ഐ ക്ഷണിച്ചിരുന്നു. ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ള മുൻ ക്യാപ്റ്റൻമാരും പാകിസ്താനിൽ നിന്ന് കളി കാണാനെത്തിയിരുന്നു.
ഇപ്പോഴത്തെ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയാണ് മത്സരത്തിൽ ടോസ് നേടിയത്. ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. 53 റൺസ് നേടിയ ഓപ്പണർ വീരേന്ദർ സെവാഗ്, 43 റൺസ് അടിച്ച വി.വി.എസ് ലക്ഷ്മൺ, 48 റൺസ് നേടിയ സൗരവ് ഗാംഗുലി എന്നിവർക്കൊപ്പം അവസാന ഓവറുകളിൽ തകർത്തടിച്ച യുവരാജ് സിങ്ങിന്റെ അർധ സെഞ്ചുറി കൂടി ചേർന്നതോടെ ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 292 റൺസ് നേടി. 62 പന്തിൽ 78 റൺസായിരുന്നു യുവരാജ് നേടിയത്.
കൊൽക്കത്തയിൽ അത്രയും വലിയ സ്കോർ ഒരു ടീമും അതുവരെ പിന്തുടർന്ന് വിജയിച്ചിരുന്നില്ല. ഇതോടെ ഇന്ത്യ ജയിക്കുമെന്ന് ഉറപ്പിച്ച സംഘാടകർ കൂടിയായ ബി.സി.സി.ഐ ഇന്നിങ്സിന്റെ ഇടവേളയിൽ ട്രോഫിയിൽ ഇന്ത്യ എന്നെഴുതി ചേർത്തു. ഉച്ചഭക്ഷണസമയത്തു തന്നെ അവർ ആഘോഷം തുടങ്ങി.
എന്നാൽ ഓപ്പണർ സൽമാൻ ബട്ടിന്റെ സെഞ്ചുറി മികവിൽ പാകിസ്താൻ തിരിച്ചടിച്ചു. 130 പന്തിൽ 13 ഫോറിന്റെ സഹായത്തോടെ 108 റൺസ് നേടി സൽമാൻ ബട്ട് പുറത്താകാതെ നിന്നു. ഷുഐബ് മാലിക്കും ഇൻസമാമുൽ ഹഖും അർധ സെഞ്ചുറി നേടിയതോടെ പാകിസ്താൻ അനായാസം വിജയത്തിലെത്തി. ഒരു ഓവർ ശേഷിക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ പാകിസ്താൻ ലക്ഷ്യത്തിലെത്തി.
Content Highlights: Inzamam Ul Haq narrates how Pakistan overcame the odds in BCCIs Platinum Jubilee match
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..