ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ | Photo: Reuters
ന്യൂഡല്‍ഹി: റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്.ഐ.) നടത്തിപ്പിനായി രണ്ടംഗ അഡ്-ഹോക്ക് കമ്മിറ്റി രൂപവത്കരിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ.). ഐ.ഒ.എ. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗം ഭൂപേന്ദര്‍ സിങ് ബജ്‌വ, കായികതാരം സുമ ശിരൂര്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
ഡബ്ല്യു.എഫ്.ഐ ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ട് തിരഞ്ഞെടുപ്പിന്റെ ന്യായവും സുതാര്യവുമായ നടത്തിപ്പിനായി അഡ്-ഹോക്ക് കമ്മിറ്റിയിലേക്ക് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെയും ഉള്‍പ്പെടുത്തും. റസ്ലിങ് ഫെഡറേഷന്റെ നടത്തിപ്പിന്റെ എല്ലാ ഉത്തരവാദിത്വവും അഡ്-ഹോക്ക് കമ്മിറ്റിയ്ക്കായിരിക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി താരങ്ങളെ തിരഞ്ഞെടുക്കുന്നതും പങ്കെടുപ്പിക്കുന്നതുമെല്ലാം അഡ്-ഹോക്ക് കമ്മിറ്റിയുടെ പരിധിയില്‍ വരും.
2023 മേയ് ഏഴിന് തിരഞ്ഞെടുപ്പ് നടത്താനാണ് ഡബ്ല്യു.എഫ്.ഐ. ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ ഇക്കാര്യം കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം അസാധുവാക്കി. തിരഞ്ഞെടുപ്പിന്റെ പുതിയ തീയ്യതി അഡ്-ഹോക്ക് കമ്മിറ്റി അറിയിക്കും.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ഐ.ഒ.എ. എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ അടിയന്തര യോഗത്തിനൊടുവിലാണ് കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. ഐ.ഒ.എ. ഭരണഘടനയില്‍ മാറ്റം വരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ഹാജരായ അംഗങ്ങള്‍ വിശദമായ ചര്‍ച്ച നടത്തി.
' ഗുസ്തി താരങ്ങളുടെ പരാതി സ്വീകരിക്കാനായി 2023 ജനുവരിയില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാകായിക താരങ്ങളിലൊരാളായ മേരി കോം അധ്യക്ഷയായ ഒരു സമിതി ഐ.ഒ.എ. രൂപവത്കരിച്ചിരുന്നു. പരാതിക്കാരുടെയും എതിര്‍കക്ഷിയുടെയും വിവിധ ഹിയറിങ്ങുകള്‍ നടത്തി. എന്നാല്‍ കമ്മിറ്റിയെയോ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെയോ സമീപിക്കാതെ പൊതുസ്ഥലത്ത് ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തിന്റെ കായികമേഖലയുടെ വികസനത്തിനായി കായിക താരങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുന്ന അസോസിയേഷനാണിത്. ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ താല്‍പര്യം
സംരക്ഷിക്കുകയും ഈ വര്‍ഷം വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും മറ്റ് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. ഇതാണ് ഐ.ഒ.എയുടെ പരമപ്രധാനമായ ലക്ഷ്യം.'- പി.ടി.ഉഷ വ്യക്തമാക്കി.
ദേശീയ ഗെയിംസില്‍ 43 കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനായി ഗോവ കൈവരിച്ച പുരോഗതിയില്‍ ഐ.ഒ.എ പ്രസിഡന്റ് സംതൃപ്തി രേഖപ്പെടുത്തി. ഐ.ഒ.എ ജോയന്റ് സെക്രട്ടറിയും ആക്ടിങ് സി.ഇ.ഒയുമായ കല്യാണ്‍ ചൗബെ ഏപ്രില്‍ 26 ന് ദേശീയ ഗെയിംസിന് മുന്നോടിയായി ഗോവന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 37-ാമത് ദേശീയ ഗെയിംസ് ആ വര്‍ഷം അവസാനമാണ് നടക്കുന്നത്.
ഹാന്‍ഡ്ബോള്‍, തായ്ക്വോണ്ടോ അസോസിയേഷനിലെ ഭരണ വീഴ്ചകളില്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ശ്രദ്ധയും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. കൃത്രിമം കാണിക്കുന്ന വ്യക്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും കായികതാരങ്ങളുടെ വികസനം ഉറപ്പാക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
Content Highlights: Indian Olympic Association formed a two-member Ad-Hoc Committee for wrestling federation for india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..