-
ന്യൂഡൽഹി: കളിക്കളത്തിൽ പൊതുവേ അതിരുവിട്ട് പെരുമാറാത്ത താരമാണ് ഗൗതം ഗംഭീർ. എതിരാളികളുമായി വാക്കുതർക്കത്തിലേർപ്പെട്ട വിരളമായ സംഭവങ്ങളേ ഗംഭീറിന്റെ ക്രിക്കറ്റ് കരിയറിയിലുണ്ടായിട്ടുള്ളു. 2007-ൽ കാൺപുരിൽ പാക് താരം ഷാഹിദ് അഫ്രീദിയുമായി ഗംഭീർ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു.
2008-ൽ ഡൽഹിയിൽ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സണുമായും ഗംഭീർ ഉരസി. ഐ.പി.എല്ലിലും ഗംഭീറിന് ദേഷ്യം നിയന്ത്രിക്കാനാവാത്ത സംഭവമുണ്ടായി. 2013-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരും കളിക്കുമ്പോൾ ബെംഗളൂരു ക്യാപ്റ്റൻ കോലിയുമായിട്ടാണ് ഗംഭീർ കൊമ്പുകോർത്തത്.
സ്റ്റാർ സ്പോർട്സിലെ ചാറ്റ് ഷോ ആയ ക്രിക്കറ്റ് കണക്റ്റഡിൽ ഗംഭീർ സ്ലെഡ്ജിങ്ങിനെ കുറിച്ചുള്ള ചോദ്യം നേരിട്ടു. ഏറ്റവും കൂടുതൽ ആസ്വദിച്ച സ്ലെഡ്ജിങ് ഏതെന്നായിരുന്നു ഗംഭീറിനോട് അവതാരകന്റെ ചോദ്യം. 2008-ൽ ഓസ്ട്രേലിയക്കെതിരേ നടന്ന ടെസ്റ്റിൽ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങുമായി ഏറ്റുമുട്ടിയതായിരുന്നു ഏറ്റവും ആസ്വാദ്യകരം എന്ന് ഗംഭീർ മറുപടി നൽകി.
'ആ സംഭവം 2008-ലായിരുന്നു. അന്ന് അനിൽ കുംബ്ലെ ആയിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ. ആ പരമ്പരയിൽ ഞാൻ ഇരട്ട സെഞ്ചുറി നേടി. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ ഞാൻ ബാറ്റു ചെയ്യുന്നതിനിടെ അദ്ദേഹം എന്റെ ആത്മവിശ്വാസമില്ലാതാക്കാൻ നോക്കി. എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്നു പറഞ്ഞു. ഇന്ത്യയിൽ നിങ്ങൾക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും സത്യസന്ധമായി പറഞ്ഞാൽ നിങ്ങൾ ഇവിടെ ഒരു മുയൽക്കുഞ്ഞിനെപ്പോലെയാണെന്നും ഞാൻ മറുപടി നൽകി. ഇന്ത്യയിൽ അദ്ദേഹത്തിന്റെ റെക്കോഡ് അങ്ങനെയായിരുന്നു.' ഗംഭീർ പറയുന്നു.
ഇന്ത്യയിൽ 14 ടെസ്റ്റുകൾ കളിച്ച പോണ്ടിങ്ങിന് 26.48 ബാറ്റിങ് ശരാശരിയിൽ 662 റൺസ് മാത്രമാണ് അക്കൗണ്ടിലുള്ളത്. ഇതിൽ ഒരു സെഞ്ചുറിയും ഉൾപ്പെടുന്നു. 46 ഏകദിനങ്ങളിൽ നിന്ന് 39.15 ശരാശരിയിൽ അഞ്ചു സെഞ്ചുറിയടക്കം 1736 റൺസും പോണ്ടിങ്ങിന്റെ അക്കൗണ്ടിലുണ്ട്.
content highlights: Gautam Gambhir Ricky Ponting Sledging Cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..