ഷാജി പ്രഭാകരൻ
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ സെക്രട്ടറി ജനറലായി മലയാളിയായ ഷാജി പ്രഭാകരനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കല്യാണ്‍ ചൗബെയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. മാവേലിക്കര സ്വദേശിയായ ഷാജി ഇപ്പോള്‍ ഡല്‍ഹി ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റാണ്. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് അമ്പതുകാരനായ ഷാജി. പി.പി. ലക്ഷ്മണന്‍ നേരത്തേ ഫെഡറേഷന്റെ സെക്രട്ടറിയായിട്ടുണ്ട്.
ഫെഡറേഷന്റെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി ഐ.എം. വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഷബീര്‍ അലിയാണ് ഉപദേശകസമിതി ചെയര്‍മാന്‍. ബൈചുങ് ബൂട്ടിയക്കെതിരേ വന്‍മാര്‍ജിനില്‍ (33-1) വിജയംനേടിയാണ് ചൗബെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയിലും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനിലും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനിലും ഷാജി പ്രഭാകരന്‍ പല ചുമതലകളും വഹിച്ചിട്ടുണ്ട്. ഫുട്ബോളിലെ മികച്ച ഭരണകര്‍ത്താവായാണ് അറിയപ്പെടുന്നത്. ഫിഫയുടെ സൗത്ത് സെന്‍ട്രല്‍ ഏഷ്യ ഡെവലപ്‌മെന്റ് ഓഫീസറായി പ്രവര്‍ത്തിച്ചു.
തലപ്പത്തെത്തിച്ചത് ഭരണനൈപുണ്യം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണെങ്കിലും ഷാജി പ്രഭാകരന് കേരളബന്ധം കുറവാണ്. ഷാജിയുടെ കുട്ടിക്കാലത്തുതന്നെ കുടുംബം ബംഗാളിലേക്ക് ചേക്കേറി. അവിടെയാണ് പഠിച്ചതും വളര്‍ന്നതും. റെയില്‍വേയില്‍ കാറ്ററിങ് കരാറുകാരനായിരുന്നു അച്ഛന്‍. ബംഗാളാണ് ഷാജിയില്‍ ഇത്രയധികം ഫുട്‌ബോള്‍ താത്പര്യം വളര്‍ത്തിയതും.
എട്ടാം വയസ്സില്‍ ഫുട്ബോള്‍ കളിച്ചുതുടങ്ങി. 15-ാം വയസ്സില്‍ ബംഗാളിലെ ഒരു ടീഗാര്‍ഡന്‍ ടീമില്‍ അംഗമായി. സിലിഗുഡിയില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫുട്‌ബോള്‍ താരമായിരുന്നു. ജയ്പാല്‍ഗുഡി ജില്ലാ ഫുട്‌ബോള്‍ ലീഗിലെ രിജസ്‌ട്രേഡ് താരമായി. ഗ്വാളിയറില്‍ പഠിക്കുമ്പോള്‍ ജിവാജി സര്‍വകലാശാലയ്ക്കുവേണ്ടി കളിച്ചു. ഗ്വാളിയര്‍ ജില്ലാ ടീമിലും കളിച്ചു.
പില്‍ക്കാലത്ത്, കളിക്കാരന്റെ കുപ്പായമഴിച്ചുവെച്ച് ഷാജി ഫുട്ബോള്‍ മാനേജ്മെന്റിലേക്ക് തിരിയുകയായിരുന്നു. ഫുട്ബോള്‍ മാനേജ്മെന്റിലും ഭരണനൈപുണ്യത്തിലും ഇന്ത്യയില്‍ ഷാജിയെ കവച്ചുവെക്കുന്നവര്‍ കുറയും. ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കുപിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുണ്ട്. 1994-ല്‍ ഗ്വാളിയറിലെ ലക്ഷ്മിഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനില്‍നിന്ന് ബിരുദമെടുത്തു. ഇതേ സ്ഥാപനത്തില്‍നിന്ന് 2000-ല്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഡോക്ടറേറ്റ് നേടി. സ്‌പോര്‍ട്‌സ് ബിസിനസ് മാനേജ്‌മെന്റില്‍ അമേരിക്കയില്‍നിന്ന് എം.ബി.എ. നേടിയിട്ടുണ്ട്.
ചെന്നൈ ബിസിനസ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് എം.ബി.എ.യും സ്വന്തമാക്കി. യുവേഫ ക്ലബ്ബ് കോച്ചിങ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള ഷാജിക്ക് ഗ്രാസ് റൂട്ട് ഡെവലപ്മെന്റിലും യുവേഫ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
2017-ലാണ് ഫുട്ബോള്‍ ഡല്‍ഹിയുടെ പ്രസിഡന്റാകുന്നത്. ഐ ലീഗ് ടീമായ ഡല്‍ഹി യുണൈറ്റഡ് ക്ലബ്ബിന്റെ ഡയറക്ടറായിരുന്നു. ചണ്ഡീഗഢ് ഫുട്ബോള്‍ അക്കാദമിയുടെ മാനേജരായി നാലുവര്‍ഷം പ്രവര്‍ത്തിച്ചു. ഈ അക്കാദമിയില്‍നിന്ന് അഞ്ചു താരങ്ങള്‍ ഇന്ത്യന്‍ അണ്ടര്‍ 14 ടീമില്‍ കളിച്ചു. പിന്നീട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനില്‍ യൂത്ത് ഡെവലപ്മെന്റ് ഡയറക്ടറായിച്ചേര്‍ന്നു. ദേശീയ, യൂത്ത് ടീമുകളുടെ വിഷന്‍ ഡയറക്ടറായി നിയമിക്കപ്പെട്ട ഷാജി എ.എഫ്.സി.യുടെ വിഷന്‍ ഇന്ത്യ പദ്ധതിയുടെ തലവനായി. പിന്നീടാണ് ഫിഫയില്‍ പ്രവര്‍ത്തിക്കുന്നത്.
Content Highlights: shaji prabhakaran, aiff, aiff secretary, all india football federation, football, sports news, sport
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..