കെ.എം ഹസൻ ഫുട്ബോൾ അക്കാദമി പ്രിമിയർ ലീഗ് ചാമ്പ്യൻ മാർക്കുള്ള ഉപഹാരം സഹൽ അബ്ദുൽ സമദ് സമ്മാനിക്കുന്നു.
കാസര്‍കോട്: വളര്‍ന്നുവരുന്ന കുരുന്നുഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് കാല്‍പ്പന്തുകളിയുടെ മായിക ലോകത്തിലേക്കുള്ള വാതില്‍ തുറന്നുകൊടുത്ത് ഇന്ത്യന്‍ താരം സഹല്‍ അബ്ദുള്‍ സമദ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും മിന്നും താരമായ സഹല്‍ അബ്ദുള്‍ സമദ് കാസര്‍കോട് തളങ്കരയില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.ഹസ്സന്‍ സ്മാരക ഫുട്‌ബോള്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുമായാണ് സമയം ചെലവിട്ടത്. അപ്രതീക്ഷിതമായി സൂപ്പര്‍ താരം ഗ്രൗണ്ടിലെത്തിയപ്പോള്‍ കുട്ടിത്താരങ്ങളെല്ലാം ആദ്യമൊന്ന് ഞെട്ടി പിന്നാലെ ആവേശത്തില്‍ കളിക്കാന്‍ തുടങ്ങി.
കാസര്‍കോട് തളങ്കര പള്ളിക്കാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.എം ഹസന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തോളമായി തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവന്ന ഫുട്ബോള്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങില്‍ പങ്കെടുക്കാനാണ് സഹല്‍ കാസര്‍കോടെത്തിയത്. നായന്മാര്‍മൂല ഹില്‍ടോപ് അരീന ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന ചടങ്ങില്‍ സഹല്‍ കുട്ടികളുമായി ഏറെനേരം സമയം ചെലവഴിച്ചു.

അക്കാദമിയിലെ കുട്ടികള്‍ പരസ്പരം മത്സരിച്ച ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം സഹല്‍ നിര്‍വഹിച്ചു. കെ.എം.ഹസ്സന്‍ ഫുട്‌ബോള്‍ അക്കാദമി പ്രീമിയര്‍ ലീഗ് എന്ന പേരില്‍ നടന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്കും റണ്ണറപ്പുകള്‍ക്കുമുള്ള ട്രോഫികള്‍ സഹല്‍ സമ്മാനിച്ചു. അതിനേക്കാളുപരിയായി കുട്ടികള്‍ക്ക് അദ്ദേഹം നല്‍കിയ അകമഴിഞ്ഞ പിന്തുണ ആരാധകരുടെ മനം കവര്‍ന്നു. കുട്ടികള്‍ നന്നായി കളിക്കുന്നുണ്ടെന്നും കഠിന പ്രയത്‌നവും നിത്യേനയുള്ള പരിശീലനവും ഫുട്‌ബോളില്‍ അത്ഭുതങ്ങള്‍ കാണിച്ചുതരുമെന്നും അതിനായി സര്‍വം മറന്ന് പ്രയത്‌നിക്കണമെന്നും സഹല്‍ കുട്ടിത്താരങ്ങളോട് പറഞ്ഞു.

എങ്ങനെ പരിശീലിക്കണം, പരിശീലനം നടത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം തുടങ്ങിയ കാര്യങ്ങളെല്ലാം സമദ് കുട്ടുകളെ ഓര്‍മിപ്പിച്ചു. സഹലിനൊപ്പം കേരള ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായ പി.ബി.രമേഷും ചടങ്ങില്‍ മുഖ്യാതിഥിയായി എത്തി. കുരുന്നുപ്രതിഭകള്‍ക്കൊപ്പം സമയം ചെലവഴിക്കാനായി എത്തിയ സഹലിനെ കെ.എം.ഹസ്സന്റെ ചെറുമകനും ലോക സ്റ്റുഡന്റ് ഫോര്‍മുല വണ്‍ കാര്‍ റേസിങ് മുന്‍ റണ്ണറപ്പും ഫുട്‌ബോള്‍ അക്കാദമി പാട്രണുമായ ഷംവീല്‍ സ്വീകരിച്ചു. കെ.എം.ഹസ്സന്‍ ഫുട്‌ബോള്‍ അക്കാദമിയ്ക്ക് വേണ്ടി കെ.എം.ഹസ്സന്റെ മകന്‍ കെ.ശിഹാബ് വൈസ്രോയ് സഹലിന് ഉപഹാരം നല്‍കി ആദരിച്ചു.

ഇരുപത് വര്‍ഷത്തോളം കാസര്‍കോട് നഗരാസഭാ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വൈസ് ചെയര്‍മാനുമായിരുന്ന കെ.എം.ഹസ്സനെന്ന മാതൃകാ ജനപ്രതിനിധിയുടെ പേരില്‍ തളങ്കരയില്‍ സ്ഥാപിച്ച കെഎം ഹസ്സന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രം കാസര്‍കോടിന്റെ വികസനപ്രവര്‍ത്തനങ്ങളിലെ നിര്‍ണായക സാന്നിധ്യമാണ്. സാംസ്‌കാരിക കേന്ദ്രത്തിന്റെ കീഴില്‍ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിനൊന്നാണ് ഈ ഫുട്‌ബോള്‍ അക്കാദമി. തികച്ചും സൗജന്യമായാണ് ഇവിടെ കുട്ടികള്‍ക്കുള്ള പരിശീലനം ഫുട്‌ബോള്‍ അക്കാദമി നല്‍കുന്നത്.
തളങ്കരയിലെ 36 വിദ്യാര്‍ത്ഥികള്‍ക്കാണ് നിലവില്‍ അക്കാദമിയിലൂടെ പരിശീലനം നല്‍കുന്നത്. 11 വയസ്സ് പ്രായമുള്ള കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ അക്കാദമിയിലുള്ളത്. നിലവിലുള്ള ബാച്ച് കഴിഞ്ഞ ഒരു വര്‍ഷമായി പരിശീലനം നടത്തിവരുന്നു. ഈ കുട്ടികള്‍ക്ക് 16 വയസ്സ് തികയുന്നതുവരെ പരിശീലനം നല്‍കും. അതിനുശേഷം മാത്രമേ അടുത്ത ബാച്ചിനെ തിരഞ്ഞെടുക്കൂ. ഭാവിയിലേക്കുള്ള ഫുട്‌ബോള്‍ താരങ്ങളെ വളരെ ചെറുപ്പത്തില്‍ തന്നെ ചിട്ടയായ പരിശീലനം നല്‍കി വാര്‍ത്തെടുക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം.

പരിപാടിയോടനുബന്ധിച്ച് ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന അനുമോദന ചടങ്ങ് നഗരസഭാ ചെയര്‍മാനും കെഎം ഹസ്സന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രത്തിന്റെ ചെയര്‍മാനുമായ വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.എം ഹനീഫക്ക് സ്വീകരണം നല്‍കി. കോച്ച് നവാസിനേയും ചടങ്ങില്‍ ആദരിച്ചു. ടി.എ ഷാഫി സ്വാഗതം പറഞ്ഞു. സന്തോഷ് ട്രോഫി കേരള ടീം കോച്ച് പി.ബി രമേഷ്, ടൈറ്റാനിയം മുന്‍താരം അഷ്റഫ് എം.ടി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സന്തോഷ് ട്രോഫി ടീം മാനേജര്‍ റഫീഖ് പടന്ന, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വീരമണി, കെ.എം ഹനീഫ് പ്രസംഗിച്ചു. സുനൈസ് അബ്ദുല്ല നന്ദി പറഞ്ഞു.
Content Highlights: sahal abdul samad inaugrates km hassan memorial football academy premier league 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..