-
ലണ്ടൻ: ബാഴ്സലോണയുമായുള്ള നീണ്ട വർഷങ്ങളുടെ ബന്ധം ഉപേക്ഷിച്ച് സൂപ്പർതാരം ലയണൽ മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറുമോ? ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബാഴ്സലോണയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മെസ്സി ആഗ്രഹം പ്രകടിപ്പിച്ചതായും ഈ അവസരത്തിൽ മെസ്സിയെ തട്ടകത്തിലെത്തിക്കാൻ സിറ്റി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്യുന്നു.
ബാഴ്സലോണയിൽ മെസ്സിയുടെ പ്രിയപ്പെട്ട പരിശീലകനായിരുന്ന പെപ് ഗ്വാർഡിയോളയാണ് സിറ്റിയുടെ ഇപ്പോഴത്തെ പരിശീലകനെന്നത് അർജന്റീന താരത്തെ ആകർഷിക്കുന്ന ഘടകമാണ്. മെസ്സിയെ ക്ലബ്ബിലെത്തിക്കാൻ എത്ര തുക മുടക്കാനും തയ്യാറാണെന്ന് സിറ്റി വ്യക്തമാക്കികഴിഞ്ഞു.
യൂറോപ്പിലെ ക്ലബ്ബുകൾ വരവിനേക്കാൾ കൂടുതൽ പണം ചിലവഴിക്കുന്നത് തടയാൻ യുവേഫ നടപ്പാക്കിയ ഫിനാൻഷ്യൽ ഫെയർ പ്ലേയ്ക്കുള്ളിൽനിന്ന് മെസ്സിയെ എങ്ങനെ ടീമിലെത്തിക്കാം എന്നാണ് സിറ്റിയുടെ ആലോചന. ബാഴ്സ മെസ്സിയെ വിൽക്കാൻ തയ്യാറായാൽ അതിന് വേണ്ടിവരുന്ന ചിലവുകൾ കണക്കുകൂട്ടുകയാണ് സിറ്റി.
സിറ്റിയെക്കൂടാതെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയാണ് മെസ്സിയിൽ കണ്ണുവെച്ചിട്ടുള്ള മറ്റൊരു ടീം. മെസ്സി ബാഴ്സ വിട്ടാൽ സ്വീകരിക്കാൻ തയ്യാറാണെന്ന് പി.എസ്.ജി പരിശീലകൻ തോമസ് ടൂഹൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇറ്റാലിയൻ ക്ലബ്ബ് ഇന്റർമിലാനും മെസ്സിയെ ടീമിലെത്തിക്കാനുള്ള സാധ്യതകൾ പരിശോധിച്ചിട്ടുണ്ടാകുമെന്ന് വ്യക്തമാക്കി ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് മാസ്സിമോ മൊറാട്ടി രംഗത്തെത്തിയിരുന്നു.
അതേസമയം മെസ്സിയെ വിൽക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബാഴ്സലോണ. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെതിരെ കനത്ത തോൽവി വഴങ്ങി പുറത്തായതോടെയാണ് മെസ്സി ക്ലബ്ബിനൊപ്പം തുടരാനാകില്ലെന്ന തീരുമാനത്തിലെത്തിയത്. പുതിയ പരിശീലകൻ റൊണാൾഡ് കോമാൻ മെസ്സിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ക്ലബ്ബ് വിടാനുള്ള താത്‌പര്യം മെസ്സി അറിയിച്ചതായാണ് റിപ്പോർട്ട്.
Content Highlights: Manchester City, Lionel Messi
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..