സഹതാരങ്ങൾക്കൊപ്പം ഗോൾ ആഘോഷിക്കുന്ന നിജോ ഗിൽബർട്ട് (7)
കോഴിക്കോട്: വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തില്‍ കേരളം സന്തോഷ് ട്രോഫി ഉയര്‍ത്തിയപ്പോള്‍ വിജയശില്പിയെന്ന് വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു നിജോ ഗില്ബര്ട്ടെന്ന വിങ്ങര്‍. ഇത്തവണ സന്തോഷ് ട്രോഫി നിലനിര്‍ത്താന്‍ കോഴിക്കോട്ട് കളി തുടങ്ങിയപ്പോഴും നിജോ അതേ ഫോമില്‍ കളി തുടരുന്നു. അന്ന് അഞ്ച് ഗോളടിച്ചപ്പോള്‍ ഇത്തവണ നാല് കളികളില്ത്തന്നെ അത്രയും ഗോളിലെത്തി. ഒപ്പം ടീമിന്റെ ടോപ് സ്കോററും. ഇനി മിസോറവുമായുള്ള നിര്‍ണായകമത്സരത്തിന് ഒരുങ്ങുകയാണ് താരം.
രണ്ടുവര്‍ഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിനടുത്തെത്തിയതാണ് നിജോ. എന്നാല്‍, സാങ്കേതികപ്രശ്നങ്ങളാല്‍ അത് നടന്നില്ല. അതെന്തായാലും കേരള ഫുട്ബോളിന് ഭാഗ്യമായെന്ന് പറയാം. സന്തോഷ് ട്രോഫിയില്‍ രണ്ട് സീസണുകളിലായി കളം നിറയാന്‍ നിജോയെ കിട്ടി. ഗോളടിക്കൊപ്പം ഗോളടിപ്പിക്കുന്നതിലും പുറത്തെടുക്കുന്ന വിരുത് ഇത്തവണ ടീമിന്റെ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നിജോ 11-ാം വയസ്സിലാണ് പന്ത് തട്ടിത്തുടങ്ങുന്നത്. നാടായ പൂവാറിലെ എസ്.ബി. എഫ്.എ. അക്കാദമിയിലാണ് പരിശീലനം തുടങ്ങിയത്. പിന്നീട് കേരള യൂണിവേഴ്സിറ്റിക്കും എസ്.ബി.ഐ. ക്കും കളിച്ചശേഷമാണ് ഇപ്പോഴത്തെ ടീമായ കെ.എസ്.ഇ.ബി.യില്‍ എത്തുന്നത്.
രണ്ടുവര്‍ഷം ടീമിനായി അതിഥിതാരമായി കളിച്ചു. ഇപ്പോള്‍ സ്ഥിരം നിയമനം ലഭിച്ചു. പൂവാറിലെ ഗില്‍ബര്‍ട്ട് - തങ്കം ദമ്പതിമാരുടെ മകനാണ് 23-കാരനായ നിജോ.
കഴിഞ്ഞവര്‍ഷത്തെ മിന്നുംതാരത്തെ ഇത്തവണത്തെ ടീമില്‍ നിലനിര്‍ത്താന്‍ കേരള പരിശീലകന് പി.ബി. രമേഷിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കെ.എസ്.ഇ.ബി.യുടെ പരിശീലകന് കൂടിയായ രമേഷിന് നിജോയുടെ മികവ് നന്നായറിയാം.
വലതുവിങ്ങില്‍ കളിക്കുന്ന നിജോയുടെ ഇടതുവിങ്ങിലെ കൂട്ടാളി വിഘ്നേഷും കെ.എസ്.ഇ.ബി. താരമാണ്. ഒരുമിച്ചുകളിക്കുന്നത് സന്തോഷ് ട്രോഫിയില്‍ ഗുണം ചെയ്യുന്നുണ്ടെന്നാണ് താരത്തിന്റെ പക്ഷം.
കളിക്കളത്തില്‍ ഏഴാം നമ്പറുകാരനാണ് നിജോ. കളിക്കുന്നത് വിങ്ങറായും. പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോയുടെ അതേ നമ്പറും പൊസിഷനും. എന്നാല്‍, ആരാധന അര്‍ജന്റീനയുടെ പത്താം നമ്പറുകാരന് ലയണല്‍ മെസ്സിയോടാണ്. മെസ്സി ലോകകപ്പ് ഉയര്‍ത്തിയ കാലത്ത് സന്തോഷ് ട്രോഫി ഉയര്‍ത്തി ഇരട്ടിമധുരമാക്കാമെന്ന പ്രതീക്ഷയിലാണ് നിജോയും കൂട്ടുകാരും.
Content Highlights: kerala football team, santhosh trophy 2023, nijo gilbert, football, santosh trophy, kerala football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..