ഇവാൻ വുകോമനോവിച്ച് | ഫോട്ടോ: മാതൃഭൂമി
പനാജി: ബെംഗളൂരു എഫ്.സിയ്‌ക്കെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ എക്‌സ്ട്രാ ടൈമിലെ ഗോളിനെച്ചൊല്ലി ടീമിനെ പിന്‍വലിച്ചതില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്(AIFF) വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. അപ്പോഴത്തെ സാഹചര്യങ്ങള്‍ കാരണം പെട്ടെന്നെടുത്ത തീരമാനമായിരുന്നുവെന്നും കഴിഞ്ഞ സീസണിലും റഫറിയായ ക്രിസ്റ്റല്‍ ജോണ്‍ സമാനമായ പിഴവ് വരുത്തിയെന്നും വുകോമനോവിച്ച് വ്യക്തമാക്കി.ബ്ലാസ്‌റ്റേഴ്‌സിനെതിരായ റഫറിയുടെ ഇത്തരം തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് ഇത്തവണ ടീമിനെ പിന്‍വലിച്ചതെന്നായിരുന്നു വുകോമനോവിച്ചിന്റെ വിശദീകരണം.
കഴിഞ്ഞ സീസണില്‍ ഹെദരാബാദ് എഫ്.സിയ്‌ക്കെതിരെയുള്ള ഫെനലില്‍ റഫറി ക്രിസ്റ്റല്‍ ജോണ്‍ ടീമിനെതിരെ വിവാദപരമായ നീക്കം നടത്തിയിരുന്നു. അന്ന് ടീമംഗങ്ങള്‍ പ്രതിഷേധിച്ചെങ്കിലും അന്തിമ തീരുമാനം ടീമിനനുകൂലമായിരുന്നില്ല. അത് ടീമംഗങ്ങളേയും ആരാധകരേയും ഒരു പോലെ നിരാശപ്പെടുത്തി. ഇത്തവണയും റഫറിയുടെ ഭാഗത്തു നിന്ന് സമാനമായ പിഴവ് ആവര്‍ത്തിച്ചപ്പോള്‍ തനിക്ക് പ്രതികരിക്കാതിരിക്കാനായില്ലെന്നായിരുന്നു വുകോമനോവിച്ചിന്റെ മറുപടിയെന്ന് ഐ.എസ്.എല്‍ വക്താക്കളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അരമിനിറ്റോളം നീണ്ട ബ്രേക്കിനു ശേഷം ക്വിക്ക് ഫ്രീ കിക്കെടുക്കാനാകില്ലെന്നും സുനില്‍ ഛേത്രിയുടെ ഗോള്‍ അനുവദിച്ചു കൊണ്ടുള്ള റഫറിയുടെ തീരുമാനം മത്സരത്തിന്റെ ആവേശം കെടുത്തുന്നതും ഫുട്‌ബോള്‍ നിയമത്തിനെതിരുമായിരുന്നു. ഇത്തരത്തിലൊരു പിഴവുണ്ടായപ്പോള്‍ ഒരു പരിശീലകനെന്ന നിലയില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കേണ്ടി വന്നു. മത്സരത്തില്‍ നിന്നു പിന്‍വാങ്ങണമെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ടീമിന്റെ പരാതി അധികൃതര്‍ പരിഗണിച്ചില്ലെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍ വുകോമനോവിച്ചിനെ നേരില്‍ കണ്ട് കാരണം വ്യക്തമാക്കാന്‍ തങ്ങള്‍ ശ്രമിച്ചുവെന്നാണ് റഫറിയും മാച്ച് കമ്മീഷണറും നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മത്സരവുമായി ബന്ധപ്പെട്ട് പരിശീലകന് പരാതികളുണ്ടെങ്കില്‍ താനുമായി സംസാരിക്കമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജര്‍ മനീഷ് അനൂപ്കുമാര്‍ കൊച്ചാറിനെ താന്‍ അറിയിച്ചുവെന്നും എന്നാല്‍ കോച്ചും ടീമംഗങ്ങളും ഇത് നിരസിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങിയതായുമാണ് റഫറി റിപ്പോര്‍ട്ടില്‍ അറിയിച്ചത്. മത്സരം ബഹിഷ്‌കരിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വുകോമനോവിച്ചിനെ ധരിപ്പിക്കാന്‍ ടീം മാനേജര്‍ വഴി ശ്രമിച്ചുവെന്നും എന്നാല്‍ അവര്‍ ഡ്രസിങ് റൂമില്‍ തന്നെ തുടര്‍ന്നുവെന്നും മാച്ച് കമ്മീഷണര്‍ അമിത് ധരാപും റിപ്പോര്‍ട്ടില്‍ ആരോപിച്ചു.
20 സെക്കന്റില്‍ കൂടുതലുള്ള ഇടവേളയ്ക്കു ശേഷം ക്വിക്ക് ഫ്രീ കിക്ക് എടുക്കാനാകില്ലെന്ന മുന്‍ റഫറിമാരുടെ റിപ്പോര്‍ട്ടുകള്‍ വുകോമനോവിച്ച് താന്‍ നല്‍കിയ വിശദീകരണത്തില്‍ ചേര്‍ത്തിട്ടുണ്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ ഡയറക്ടര്‍ ഗൗതം കൗര്‍ ടീമിനനുകൂലമായ നിലപാടായിരുന്നു എടുത്തത്. അതും വുകോമനോവിച്ച് വിശദീകരണക്കത്തില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം.
Content Highlights: kerala blasters, bengaluru fc, isl, playoff match, ivan vukomanovic, explanation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..