ഫയൽ ചിത്രം | Photo: AFP
2010 ഫെബ്രുവരി 24. ഗ്വാളിയോറിലെ ക്യാപ്റ്റന്‍ രൂപ്‌സിങ് സ്റ്റേഡിയത്തിലെ പതിനെട്ടായിരത്തോളം കാണികളെയും ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുമ്പിലെ കോടിക്കണക്കിന് ആരാധകരെയും സാക്ഷിയാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കിയ ദിനം. പത്തുവര്‍ഷം പിന്നിടുമ്പോള്‍ ഏകദിനത്തില്‍ ഏഴ് ഇരട്ടസെഞ്ചുകള്‍കൂടി പിറന്നെങ്കിലും ആദ്യത്തേതിന്റെ മാറ്റ് മറ്റൊന്നുതന്നെയെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയും. കാരണം അതിനായി കാത്തിരിക്കേണ്ടി വന്നത് ആദ്യ ഏകദിനത്തിനുശേഷം 39 വര്‍ഷവും 2961 മത്സരങ്ങളുമായിരുന്നു!
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം. പതിവുശൈലിയില്‍ ബാറ്റിങ് ആരംഭിച്ച സച്ചിന്‍ 100 പിന്നിട്ടതോടെ അക്രമണോത്സുക രീതിയിലേക്ക് മാറി. 90 പന്തില്‍ നിന്ന് 100 തികച്ച സച്ചിന് 200 തികയ്ക്കാന്‍ പിന്നീട് 57 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. അന്നുവരെ ക്രിക്കറ്റ് ലോകത്ത് മറ്റൊരാള്‍ക്കും എത്തിപ്പിടിക്കാനാവാത്ത റണ്‍മല നടന്നുകയറുമ്പോള്‍ മറുഭാഗത്ത് സച്ചിനെ അഭിനന്ദിക്കാന്‍ അന്നത്തെ ക്യാപ്റ്റന്‍ എം.എസ് ധോനിയുമുണ്ടായിരുന്നു.

ഡെയ്ല്‍ സ്‌റ്റെയ്‌നും വെയ്ന്‍ പാര്‍നലും ജാക് കാലിസുമുള്‍പ്പെട്ട കരുത്തുറ്റ ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയ്‌ക്കെതിരേ ശക്തമായ ബാറ്റിങ് പ്രകടനം പുറത്തെടുത്തപ്പോള്‍ 46-ാം ഓവറില്‍ സച്ചിന്‍ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയായി. പാകിസ്താന്റെ സയീദ് അന്‍വറും സിംബാബ്‌വെയുടെ ചാള്‍സ് കവന്റിയും സ്വന്തമാക്കി വെച്ചിരുന്ന 194 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയാക്കി. ക്രീസില്‍ നിലയുറപ്പിച്ച് വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറഞ്ഞ ധോനി സച്ചിന് സ്‌ട്രൈക്ക് കൈമോറുമോ എന്നതായിരുന്നു പിന്നീട് ആരാധകരുടെ ആശങ്ക.
ആകാംക്ഷയ്‌ക്കൊടുവില്‍ ഇന്നിങ്‌സിന്റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ ഇരട്ടസെഞ്ചുറി തികയ്ക്കുമ്പോള്‍ ആ ബാറ്റില്‍ നിന്നും 25 ഫോറും മൂന്നു സിക്‌സറുകളും പിറന്നിരുന്നു. സ്റ്റേഡിയത്തിലെ കാണികളുടെ 'സച്ചിന്‍... സച്ചിന്‍' ആരവങ്ങള്‍ക്കും രവി ശാസ്ത്രിയുടെ കമന്ററിക്കും മുകളിലായിരുന്നു നാട്ടുമ്പുറത്തെ വീടുകളില്‍ ടെലിവിഷന്‍ സെറ്റുകള്‍ക്കു മുന്നിലിരുന്നു മത്സരം കണ്ടുകൊണ്ടിരുന്ന ക്രിക്കറ്റ് ആരാധകരുടെ ആവേശം.
റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണെന്ന് അന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്നെ പറഞ്ഞു. ആ വാക്കുകളെ അന്വര്‍ഥമാക്കുംവിധം സച്ചിന്റെ ബാറ്റില്‍നിന്ന് പിറന്ന ഇരട്ടസെഞ്ചുറി റെക്കോഡ് മറികടക്കുന്ന ഏഴ് പ്രകടനങ്ങള്‍ക്ക് കഴിഞ്ഞ പതിറ്റാണ്ടില്‍ ക്രിക്കറ്റ് ലോകം സാക്ഷിയായി. ഇതില്‍ നാലെണ്ണം സ്‌കോര്‍ ചെയ്തത് ഇന്ത്യന്‍ താരങ്ങളും. സച്ചിന്‍ ഇരട്ടശതകം നേടിയതിന്റെ തൊട്ടടുത്ത വര്‍ഷം ഇന്‍ഡോറില്‍ വെസ്റ്റിന്‍ഡീസിനെതിരെ വിരേന്ദര്‍ സെവാഗ് നേടിയ 219 റണ്‍സായിരുന്നു ആദ്യത്തെ റെക്കോഡ് ബ്രേക്കിങ് പ്രകടനം. പിന്നീട് മൂന്ന് ഇരട്ടസെഞ്ചുറികള്‍ കണ്ടെത്തിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഇനിയും മുന്നോട്ടുള്ള പ്രയാണത്തിലാണ്.
ഏകദിനത്തിലെ ഇരട്ടസെഞ്ചുറികള്‍
- 2010 - സച്ചിന്‍ തെണ്ടുല്‍ക്കര്‍ - 200* ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ
- 2011 - വിരേന്ദര്‍ സെവാഗ് - 219 വെസ്റ്റ് ഇന്‍ഡീസിനെതിരെ
- 2013 - രോഹിത് ശര്‍മ - 209 ഓസ്‌ട്രേലിയയ്‌ക്കെതിരെ
- 2014 - രോഹിത് ശര്‍മ - 264 ശ്രീലങ്കയ്‌ക്കെതിരെ
- 2015 - ക്രിസ്‌ഗെയ്ല്‍ - 215 സിംബാബ്വെയ്‌ക്കെതിരെ
- 2015 - മാര്‍ട്ടിന്‍ ഗുപ്ടില്‍ - 237* വെസ്റ്റ് ഇന്‍ഡീസിനെതിരെ
- 2017 - രോഹിത് ശര്‍മ - 208* ശ്രീലങ്കയ്‌ക്കെതിരെ
- 2018 - ഫഖര്‍ സമാന്‍ - 210* സിംബാബ്വെയ്‌ക്കെതിരെ

Content Highlights: Sachin Tendulkar's First-Ever Double Ton in Men's ODI Completes a Decade
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..