മിഠായിത്തെരുവിലെ ലക്കി ഹോട്ടലില്‍ നിന്ന് സ്വാദുള്ള കോഴിക്കോടന്‍ കോഴി ബിരിയാണി കഴിക്കുന്ന സയ്യിദ് കിര്‍മാനി. കൃഷ്ണ മഹാരാജ് ഹല്‍വ സ്റ്റോറില്‍ നിന്ന് ചുവന്ന ഹല്‍വ തൂക്കിവാങ്ങുന്ന ചന്ദ്രശേഖര്‍. മാനാഞ്ചിറയുടെ മതിലില്‍ അലസമായി ചാരിനില്ക്കുന്ന ഗുണ്ടപ്പ വിശ്വനാഥ്, സങ്കല്‍പ്പിക്കാനാകുമോ ഇവരെയൊക്കെ ഈ റോളുകളില്‍?
ഭഗവത് സുബ്രഹ്മണ്യം ചന്ദ്രശേഖര്‍, ഇരാപ്പള്ളി അനന്തറാവു ശ്രീനിവാസ് പ്രസന്ന, ഗുണ്ടപ്പ രംഗനാഥ് വിശ്വനാഥ്, ബൃജേഷ് പട്ടേല്‍, റോജര്‍ മൈക്കല്‍ ഹംഫ്രി ബിന്നി, സയ്യിദ് മുജ്തബ ഹുസ്സൈന്‍ കിര്‍മാനി, ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വര്‍ഷങ്ങളോളം ജ്വലിച്ചു നിന്നവര്‍. ചിലരൊക്കെ ഇതിഹാസതാരങ്ങളായി വാഴ്ത്തപ്പെടുന്നവര്‍.
പക്ഷേ 42 വര്‍ഷം മുന്‍പ് കര്‍ണ്ണാടകക്ക് വേണ്ടി കോഴിക്കോട്ട് രഞ്ജി ട്രോഫി കളിക്കാനെത്തിയപ്പോള്‍, ഇവരാരുടേയും തലയ്ക്കു ചുറ്റും താരപരിവേഷത്തിന്റെ പൊന്‍വളയമുണ്ടായിരുന്നില്ല. മിഠായിത്തെരുവിലെ തിരക്കിനിടയിലൂടെ അധികമാരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ നടന്നുപോകാന്‍ കഴിഞ്ഞു അവര്‍ക്ക്. ചെല്ലുന്നിടത്തെല്ലാം ആള്‍ക്കൂട്ടമില്ല; ഒപ്പം നിന്ന് പടമെടുക്കാനുള്ള ബഹളമില്ല, ഓട്ടോഗ്രാഫ് വേട്ടക്കാരുടെ ശല്യമില്ല. അന്തരീക്ഷം ശാന്തം, സുന്ദരം. ഇടക്കൊരിക്കല്‍ ഡേവിസണ്‍ തിയേറ്ററില്‍ ചെന്ന് സിനിമ കാണുക വരെ ചെയ്തു ബൃജേഷ് പട്ടേലും ബിന്നിയും.

''ഇന്നത്തെ താരമൂല്യമില്ലല്ലോ അന്ന് ക്രിക്കറ്റ് കളിക്കാര്‍ക്ക്'' - ആ കാലം ഓര്‍മ്മപ്പെടുത്തിയപ്പോള്‍ കിര്‍മാനി പറഞ്ഞു. ''ടെലിവിഷന്‍ പോലുമില്ലാത്ത കാലം. പത്രങ്ങളില്‍ വരുന്ന മങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടങ്ങള്‍ ആരുടെ ഓര്‍മ്മയില്‍ നില്ക്കാന്? പിന്നെ കേരളത്തില്‍ ക്രിക്കറ്റ് അത്ര ജനകീയ വിനോദവുമല്ല. ഫുട്ബാളിനാണ് അന്ന് ഇവിടെ ആരാധകര്‍ ഏറെ.'' എങ്കിലും മാതൃഭൂമി പത്രത്തിലും സ്പോര്‍ട്സ് വീക്കിലും കണ്ണൂരിലെ ഫുട്ബാള്‍ ഫ്രണ്ട് മാസികയിലും വരുന്ന ക്രിക്കറ്റ് താരങ്ങളുടെ പടങ്ങള്‍ സൂക്ഷ്മതയോടെ വെട്ടിയെടുത്ത് നോട്ട് ബുക്കില്‍ ഒട്ടിച്ചുവെച്ചിരുന്ന അന്നത്തെ സ്കൂള്‍ വിദ്യാര്‍ഥിക്ക് ഏത് ആള്‍ക്കൂട്ടത്തിനിടയിലും തിരിച്ചറിയാനാകുമായിരുന്നു തന്റെ ആരാധനാപാത്രങ്ങളെ, ലെഗ് സ്പിന്‍ മാന്ത്രികനായ ചന്ദ്രശേഖറിനെ പ്രത്യേകിച്ചും. അന്നും ഇന്നും എന്നും ചന്ദ്ര തന്നെ അവന്റെ ക്രിക്കറ്റ് ദൈവം. ''അത്ഭുതം തോന്നുന്നില്ല എനിക്ക്.''- കിര്‍മാനി പറഞ്ഞു. ''താങ്കള്‍ സംഗീതപ്രേമി കൂടി ആയതു കൊണ്ടാകാം. മുകേഷിന്റെ പാട്ടുകളുടെ താളത്തിനനുസരിച്ച് സ്വന്തം ഹൃദ്സ്പന്ദനം വരെ ക്രമീകരിച്ച ആളാണ് ചന്ദ്ര എന്ന് ഞങ്ങള്‍ തമാശയായി പറയുമായിരുന്നു. ഇന്നും വീല്‍ ചെയറില്‍ ഇരുന്ന് അതേ പാട്ടുകള്‍ കേള്‍ക്കുന്നു പാവം ചന്ദ്ര.''
രഞ്ജി ട്രോഫിയില്‍ അപൂര്‍വമായി മാത്രം കേരളം ജയിച്ചിരുന്ന കാലമാണ് അതെന്നോര്‍ക്കുക. 1977-ല്‍ കോഴിക്കോട്ടെ ശുഷ്കമായ പ്രേക്ഷകവൃന്ദത്തിന് മുന്നില്‍ നടന്ന ആ ദക്ഷിണ മേഖലാ ലീഗ് മത്സരത്തില്‍ ജെ.കെ മഹേന്ദ്ര നയിച്ച കേരളം, ഗുണ്ടപ്പ വിശ്വനാഥിന്റെ കര്‍ണ്ണാടകയോട് 202 റണ്‍സിന് തോറ്റു.
പട്ടേലിന്റെയും (93) കിര്‍മാനിയുടെയും (62) ബാറ്റിങ് മികവില്‍ ഒന്നാമിന്നിങ്സില്‍ കര്‍ണ്ണാടക നേടിയത് 277 റണ്‍സ്. അഞ്ചു വിക്കറ്റെടുത്ത പി.ടി ഗോഡ്വിൻ ആയിരുന്നു കേരളത്തിന്റെ മികച്ച ബൗളര്‍. തൊട്ടുപിന്നാലെ നാലു വിക്കറ്റ് വീതംവീഴ്ത്തി സ്പിന്‍ ദ്വയം ചന്ദ്രയും പ്രസന്നയും കൂടി കേരളത്തിന്റെ ഇന്നിംഗ്സ് 155 റണ്‍സിന് ചുരുട്ടിക്കെട്ടുന്നു. രണ്ടാമിന്നിങ്സിലും കണ്ടു സന്ദര്‍ശകരുടെ ബാറ്റിങ് മേധാവിത്തം, നാലു വിക്കറ്റിന് 205 ഡിക്ലേര്‍ഡ്. (വിശ്വനാഥ് 62, പട്ടേല്‍ 55). ക്ലൈമാക്സില്‍ ആതിഥേയരെ കശക്കിയെറിഞ്ഞു കര്‍ണാടക. കേരളം 125 ഓള് ഔട്ട്. ബിന്നിക്കും പ്രസന്നക്കും മൂന്നു വിക്കറ്റ് വീതം.

ആ കാലഘട്ടത്തില്‍ നിന്ന് വളരെ വളരെ മുന്നോട്ടു പോയിരിക്കുന്നു ഇന്ന് കേരളം, രഞ്ജിയുടെ സെമി ഫൈനലോളം. ''സന്തോഷമുണ്ട്. ഈ പുതിയ യുഗപ്പിറവിയില്‍.''- ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും വലിയ എന്റര്‍ടെയ്നര്‍മാരില്‍ ഒരാളായ സയ്യിദ് കിര്‍മാനി പറഞ്ഞു. ''ഒരു പാട് മനുഷ്യര്‍ ഒഴുക്കിയ വിയര്‍പ്പുണ്ടാകും ഈ വളര്‍ച്ചക്ക് പിന്നില്‍. അവരെയും ഓര്‍ക്കുക. ഞങ്ങളെപ്പോലുള്ള പഴയ പടക്കുതിരകള്‍ അടുത്തെത്തുമ്പോള്‍ മൊബൈല്‍ ഫോണില്‍ നിന്ന് ഒരു നിമിഷം തലയുയര്‍ത്തി നോക്കി ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാന്‍ മറക്കാതിരിക്കുക. വിജയങ്ങളില്‍ അഹങ്കരിക്കാതിരിക്കുകയും പരാജയങ്ങളില്‍ തളരാതിരിക്കുകയും ചെയ്യുമ്പോഴാണ് നിങ്ങള്‍ ഒരു യഥാര്‍ഥ സ്പോര്‍ട്സ്മാന്‍ ആയി മാറുക. അതിന് ദൈവം അനുഗ്രഹിക്കട്ടെ..''
Content Highlights: ravi menon on syed kirmani memories