പിവി പ്രിയ | Photo: Facebbok/ PV Priya
കൃഷ്ണമേനോൻ കോളേജിൽ പഠിക്കുമ്പോൾ രാവിലെ നേരത്തേ എത്തും. തൊട്ടടുത്തുള്ള ജയിൽ മൈതാനത്ത് പരിശീലനത്തിനിറങ്ങും. അന്ന് പെൺകുട്ടികൾക്കായുള്ള ടൂർണമെന്റുകളും ഫുട്‌ബോൾ പരിശീലനവുമെല്ലാം വളരെ കുറവായിരുന്നു. എന്നാൽ, ഇന്നതുമാറി. ഇനി വരാനിരിക്കുന്നത് വനിതാ ഫുട്‌ബോളിന്റെ നല്ല കാലമാണ്. ഇതാണ് പുതിയ ചുമതല ഏറ്റെടുത്ത അണ്ടർ-17 ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന്റെ മുഖ്യപരിശീലക പി.വി.പ്രിയയുടെ പ്രതീക്ഷ. 13 വർഷത്തോളമായി സഹപരിശീലകയുടെയും മുഖ്യപരിശീലകയുടെയും വേഷത്തിൽ ഇന്ത്യൻ വനിതാഫുട്‌ബോൾ ടീമിനൊപ്പം പ്രിയ മൈതാനത്തുണ്ട്.
2010-ൽ സബ്ജൂനിയർ വനിതാ ഫുട്‌ബോൾ ടീമിന്റെ അസി. കോച്ചായാണ് തുടക്കം. പിന്നീട് ഹെഡ് കോച്ച് ആയി. 2013, 2015 വർഷത്തിൽ അണ്ടർ-19 അസി. കോച്ചും 2016-ൽ അണ്ടർ-19 ഹെഡ് കോച്ചുമായിരുന്നു. 2021-ൽ സീനിയർ ടീമിന്റെ സഹ കോച്ചായി. ആദ്യമായാണ് അണ്ടർ-17 ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കുന്നത്. യു.ഇ.എഫ്.എ. ചാമ്പ്യൻഷിപ്പിനും ഏഷ്യാകപ്പിനുമുള്ള ഇന്ത്യൻ ടീമിനെയാണ് പ്രിയ പരിശീലിപ്പിക്കുന്നത്.
ഇന്ത്യയിൽനിന്ന് ആദ്യമായി ഏഷ്യൻ ക്ലബ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ടീം ഗോകുലം കേരള എഫ്.സി.യുടെ ഹെഡ്‌കോച്ച് ആയിരുന്നു. അണ്ടർ-14 സൗത്ത് സെൻട്രൽ ഏഷ്യൻ വനിതാ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന്റെയും മുഖ്യ പരിശീലകയായിരുന്നു.
അച്ഛന്റെ കൈപിടിച്ച് ഫുട്‌ബോളിലേക്ക്
ചെറുപ്പം മുതൽ സ്പോർട്‌സിനോട് താത്‌പര്യമുണ്ടായിരുന്നു. അച്ഛനൊപ്പമാണ് ആദ്യമായി ഫുട്‌ബോൾ സെലക്‌ഷൻ ട്രയൽസിൽ പങ്കെടുത്തത്. ഹാൻഡ്‌ബോൾ കളിക്കാറുണ്ടെങ്കിലും അന്ന് ഫുട്‌ബോൾ കാര്യമായൊന്നും അറിയില്ലായിരുന്നു. എന്നാൽ, സെലക്‌ഷൻ കിട്ടി പരിശീലന ക്യാമ്പിൽ ചേർന്നു. ആ വർഷം ബിഹാറിൽ നടന്ന ജൂനിയർ നാഷണൽ മത്സരത്തിൽ പങ്കെടുത്തു. വിമുക്തഭടനായ അച്ഛൻ പി.വി.പ്രഭാകരൻ ഗോവൻ ഫുട്‌ബോൾ ടീമിലെ മുൻ ഡിഫൻഡറായിരുന്നു. എം.ആർ.സി. കൃഷ്ണൻ ആയിരുന്നു പരിശീലകൻ. പിന്നീട് ഫുട്‌ബോളിനോടുള്ള താത്‌പര്യം കാരണം മുടങ്ങാതെ വർക്ക് ഔട്ട് ചെയ്തും ക്യാമ്പുകളിൽ പങ്കെടുത്തുമാണ് പരിശീലനം തുടർന്നത്. 1998-ൽ സീനിയർ കേരള ടീമിൽ ഇടം നേടി. 2009-ൽ കേരള ടീം ക്യാപ്റ്റനായി. 14 തവണ കേരള സീനിയർ ടീമിനായി കളിച്ചു. പിന്നീടാണ് വിദ്യാഭ്യാസവകുപ്പിൽ ജോലി കിട്ടിയത്. വർക്കിങ് അറേഞ്ച്‌മെന്റിൽ കണ്ണൂർ സ്പോർട്‌സ് ഡിവിഷനിലെ ഫുട്‌ബോൾ കോച്ചായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ ചുമതല.
പഠനത്തിലും മുന്നിൽ
ഫിസിക്കൽ എജ്യുക്കേഷനിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പി.ജി. കഴിഞ്ഞശേഷം കണ്ണൂർ സർവകലാശാലയിൽ നിന്ന് എം.ഫിൽ പൂർത്തിയാക്കി. പിന്നീട്, നേതാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സിൽനിന്ന് ഫുട്‌ബോൾ കോച്ചിങ്ങിൽ ഡിപ്ലോമ നേടി. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ കോച്ചിങ്ങിനായുള്ള എ-ലെവൽ ലൈസൻസ് നേടിയ കേരളത്തിലെ ഏക വനിതാകോച്ചും ഇന്ത്യയിലെ നാലാമത്തെ വനിതാകോച്ചുമാണ് പ്രിയ.
വേണം, പെൺകുട്ടികൾക്കായി ഫുട്‌ബോൾ ടീം
താഴെത്തട്ടിൽനിന്ന് തന്നെ മാറ്റമുണ്ടായാൽ വനിതാടീമിന് ഏറെ മുന്നോട്ടുപോകാനാവും. മിക്ക കോളേജുകളിലും പുരുഷ ഫുട്‌ബോൾ ടീമുണ്ട്. എന്നാൽ, വനിതാ ടീം ഇല്ല. സ്കൂളുകളിൽനിന്ന് തുടങ്ങണം. സ്കൂളുകളിലും കോളേജുകളിലും പെൺകുട്ടികൾക്കായുള്ള ഫുട്‌ബോൾ ടീം ഉണ്ടാക്കണം. ക്ലബ്ബുകളും ഇതിനായി മുന്നോട്ടുവരണം.
ഏകീകൃത പരിശീലനത്തിലൂടെ മുന്നോട്ട്
നന്നായി കളിക്കുന്ന കുട്ടികളാണ് അണ്ടർ-17 ഇന്ത്യൻ വനിതാഫുട്‌ബോൾ ടീം അംഗങ്ങൾ. എന്നാൽ, കോവിഡ് കാലം പരിശീലനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. തുടർപരിശീലനത്തിലൂടെ മാത്രമേ മികച്ച പ്രകടനത്തിലേക്ക് എത്താനാവൂ. നിലവിൽ ടൂർണമെന്റ് കഴിഞ്ഞാൽ പരിശീലനം നിർത്തുന്ന രീതി മാറണം. ഏകീകൃതരീതിയിലുള്ള പരിശീലനത്തിലൂടെ ഇത് മറികടക്കാനാകും. പുരുഷടീമിന് ലഭിക്കുന്ന പിന്തുണ വനിതാടീമിന് ലഭിക്കുന്നില്ലെന്നത് യാഥാർഥ്യമാണ്. നിലവിലുള്ളത് മികച്ച ഇന്ത്യൻ വനിതാ-പുരുഷ ഫുട്‌ബോൾ ടീം ആണ്. മറ്റു രാജ്യങ്ങൾക്കും ക്ലബ്ബുകൾക്കും നൽകുന്ന പിന്തുണ നമ്മുടെ ടീമുകൾക്ക് നൽകാനും കായികപ്രേമികൾ തയ്യാറാകണം. ഇതിലൂടെ ഫുട്‌ബോളിൽ മാറ്റം കൊണ്ടുവരാനാകും.
Content Highlights: Priya PV is an Indian football coach and former player
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..