അഞ്ജു ബോബി ജോർജ്
ബെംഗളൂരു: അത്ലറ്റിക്സില് അന്താരാഷ്ട്ര തലത്തില്‍ പരമോന്നത പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അഞ്ജു ബോബി ജോര്‍ജ്. വേള്‍ഡ് അത്ലറ്റിക്സിന്റെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി അഞ്ജു. ബുധനാഴ്ച രാത്രിയായിരുന്നു പ്രഖ്യാപനം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജമ്പില്‍ വെങ്കലംനേടി ചരിത്രം സൃഷ്ടിച്ച മലയാളി താരത്തിന്റെ മറ്റൊരു നേട്ടം. പുരസ്കാരനേട്ടത്തിനുശേഷം ബെംഗളൂരുവിലെ അഞ്ജു ബോബി സ്പോര്‍ട്സ് അക്കാദമിയില്‍വെച്ച് മാതൃഭൂമിയുമായി സംസാരിക്കുന്നു.
പുരസ്കാരങ്ങളുടെ നേട്ടത്തില്‍ ഒരെണ്ണംകൂടി, അതും അത്ലറ്റിക്സിലെ പരമോന്നത പുരസ്കാരം. എന്തുതോന്നുന്നു?
നമ്മുടെ പരിശ്രമത്തെ ലോകം അംഗീകരിക്കുന്നതില്‍ സന്തോഷം. അത്ലറ്റിക്സില് സജീവമായിരുന്നകാലത്തെ നേട്ടങ്ങള്‍ക്ക് മാത്രമല്ല, അതുകഴിഞ്ഞ് നമ്മള് എന്താണ് സമൂഹത്തിന് തിരിച്ചുകൊടുക്കുന്നത് എന്നതുകൂടി പരിഗണിക്കപ്പെടുന്നത് മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊര്‍ജം നല്കുന്നു.
വേള്‍ഡ് അത്ലറ്റിക്സ് പുരസ്കാരം 'അഞ്ജു ബോബി സ്പോര്‍ട്സ് അക്കാദമി'ക്ക് എത്രമാത്രം പ്രയോജനംചെയ്യും?
ഈ പുരസ്കാരനേട്ടം അക്കാദമിയിലേക്കുമാത്രം പരിമിതപ്പെടുത്താന്‍ താത്പര്യപ്പെടുന്നില്ല. ഇന്ത്യന്‍ അത്ലറ്റിക്സിന്റെ നേട്ടമാണ്. ലോകം പതുക്കെ ഇന്ത്യന്‍ അത്ലറ്റിക്സിലേക്ക് നോക്കിത്തുടങ്ങിയിരിക്കുന്നു. നമ്മള് അത്ലറ്റിക്സില് പതുക്കെ ഉയരുന്നതിന്റെ സൂചനയാണിത്. അത്ലറ്റിക്സില് 200-ലേറെ രാജ്യങ്ങള്‍ മത്സരിക്കുന്നതിനാല്‍ പുരസ്കാരത്തിന് അത്രയും മൂല്യമുണ്ട്.
എന്തൊക്കെ കാര്യങ്ങള്‍ പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ടാകും?
വനിതാ ശക്തീകരണം, ലിംഗസമത്വം, പരിശീലന അക്കാദമി, കായികരംഗത്ത് നല്‍കിവരുന്ന സംഭാവനകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിക്കപ്പെട്ടു. 2016 മുതല്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്.
'അഞ്ജു ബോബി സ്പോര്‍ട്സ് അക്കാദമി'യെക്കുറിച്ച്?
ഞാനും ബോബിയും കായികരംഗത്തുനിന്ന് എന്തൊക്കെ നേടിയോ അതൊക്കെ അടുത്തതലമുറയ്ക്ക് കൈമാറുകയാണ്. ഇപ്പോള്‍ 13 താരങ്ങള്‍ അക്കാദമിയില്‍ പരിശീലിക്കുന്നു. സായിയുടെ സഹായത്തോടെയാണ് പരിശീലനം. സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ട്രാക്കിനാവശ്യമായ സാമഗ്രികളെല്ലാം എത്തിച്ചിട്ടുണ്ട്. മഴമാറിയാലുടന്‍ നിര്‍മാണം അവസാനഘട്ടത്തിലേക്ക് കടക്കും.
ഇന്ത്യന്‍ കായികമേഖലയെ പുരസ്കാരം എങ്ങനെ സ്വാധീനിക്കും
2003-ല്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍നേടി 18 വര്‍ഷം കഴിഞ്ഞശേഷമാണ് നീരജ് ചോപ്രയിലൂടെ ഒളിമ്പിക് സ്വര്‍ണവും ഷൈലി സിങ്ങിലൂടെ ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും ലഭിക്കുന്നത്. വളര്‍ച്ചയുടെ പാതയിലുള്ള ഇന്ത്യന്‍ കായികമേഖലയ്ക്ക് പുരസ്കാരം വലിയ പ്രചോദനമാകും.
Content Highlights: interview with world athletics women of the year award winner anju bobby george
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..