Image Courtesy: Getty Images
'ഈ ടീം ലോകകപ്പിലെ കറുത്ത കുതിരകളാകും', 1983-ലെ ലോകകപ്പിനു മുമ്പ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കിം ഹ്യൂഗ്സ് പറഞ്ഞ ഈ വാക്കുകളെ അന്നത്തെ കടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ പോലും നല്ല അസ്സല് ചിരിയോടെയാണ് സ്വീകരിച്ചത്. അതിനു മുമ്പ് നടന്ന രണ്ട് ലോകകപ്പിലുമായി വെറും ഒരു ജയവും ആകെ മൊത്തം 40 ഏകദിനങ്ങളുടെ പരിചയവും മാത്രമുള്ള ഒരു ടീം ഇംഗ്ലണ്ട് പോലൊരു സ്ഥലത്ത് ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ മറികടന്ന് കിരീടവുമായി മടങ്ങിയെത്തുമെന്ന് പറഞ്ഞാല്‍ ചിരിക്കാതെ പിന്നെങ്ങനെ?
എന്നാല്‍ 1983 ജൂണ്‍ 25-ന് ലോര്‍ഡ്സില്‍ നടന്ന ലോകകപ്പ് ഫൈനല്‍ അവസാനിച്ചപ്പോള്‍ കിം ഹ്യൂഗ്സ് നിറഞ്ഞു ചിരിച്ചു, ഇന്ത്യന്‍ ആരാധകര്‍ മതിമറന്നു ചിരിച്ചു, ക്രിക്കറ്റ് ലോകം മൂക്കത്ത് വിരല്‍ വെച്ചു. അതെ വിവ് റിച്ചാര്‍ഡ്സും ക്ലൈവ് ലോയ്ഡും ഗോര്‍ഡണ്‍ ഗ്രീനിഡ്ജും ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്സും മൈക്കള്‍ ഹോള്‍ഡിങ്ങും അണിനിരന്ന കരീബിയന്‍ കരുത്തിനെ മറികടന്ന് കപിലിന്റെ ചെകുത്താന്മാര് ലോര്‍ഡ്സിലെ ചരിത്ര ഗാലറിയില്‍ കപ്പുയര്‍ത്തി. ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിന് വ്യാഴാഴ്ച 37 വയസ് തികയുകയാണ്. അന്നുവരെ കളിച്ച 52 ഏകദിനങ്ങളില്‍ 38 എണ്ണത്തിലും വിജയിച്ച വിന്‍ഡീസ് കരുത്തിനെയാണ് ക്രിക്കറ്റിന്റെ മെക്കയില്‍ ഇന്ത്യ മറികടന്നത്.
ഇന്ത്യയില്‍ ക്രിക്കറ്റിനെ ജീവവായുവായി കാണുന്നവര്‍ക്ക് മറക്കാനാകാത്ത ദിവസമാണ് 1983 ജൂണ്‍ 25. ക്രിക്കറ്റില്‍ പകരംവെയ്ക്കാനില്ലാത്ത കരുത്തിന് ഉടമകളായിരുന്ന വെസ്റ്റിന്‍ഡീസിനു മുന്നില്‍ ഇന്ത്യ തല ഉയര്‍ത്തിപ്പിടിച്ച ദിവസം. ഇന്ത്യന്‍ ക്രിക്കറ്റിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനം. അന്ന് കപിലും സംഘവും തുറന്നു കൊടുത്ത വഴിയിലൂടെയാണ് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ന്നത്.
1975, 1979 ലോകകപ്പുകളിലെ ആധികാരിക വിജയങ്ങള്‍ക്കു ശേഷം ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് വിന്‍ഡീസ് ഇംഗ്ലണ്ടിലെത്തിയത്. അന്നും ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ ക്ലൈവ് ലോയ്ഡ് നയിച്ച കരീബിയന്‍ പട തന്നെയായിരുന്നു. താരതമ്യേന ദുര്‍ബലരായ ഇന്ത്യയെ ആരും കണക്കിലെടുത്തുപോലുമില്ല.

ഫൈനലില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ തന്നെ വരാനിരിക്കുന്നത് അവരുടെ ബൗളിങ് നിരയുടെ കടന്നാക്രമണമായിരിക്കുമെന്ന് ഇന്ത്യന്‍ ടീമും ആരാധകരും ഉറപ്പിച്ചിരുന്നു. പേടിച്ചതുപോലെ തന്നെ സംഭവിച്ചു ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്സും മൈക്കള്‍ ഹോള്‍ഡിങ്ങും ആഞ്ഞടിച്ചപ്പോള്‍ 54.4 ഓവറില്‍ 183 റണ്‍സിന് ഇന്ത്യ കൂടാകം കയറി. കെ. ശ്രീകാന്ത് (38), അമര്‍നാഥ് (26), സന്ദീപ് പാട്ടില്‍ (27) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ബൗളിങ്ങിനെതിരെ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
ഇന്ത്യയുടെ പരാജയം എത്ര നേരത്തെയാകുമെന്നായിരുന്നു അന്ന് കാണികള്‍ കാത്തിരുന്നത്. എന്നാല്‍ ഇന്നിങ്സ് ബ്രേക്കിനിടെ കപില്‍ തന്റെ ചെകുത്താന്മാരെ അടുത്തുവിളിച്ചു, എന്നിട്ട് പറഞ്ഞു ''അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ പരമാവധി ആസ്വദിച്ചുകളിക്കുക. പ്രത്യേകം ഓര്‍ക്കുക, അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുത്താല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെയ്ക്കാന്‍ സാധിക്കുന്ന നേട്ടമാണ് ലഭിക്കാന്‍ പോകുന്നത്.''
ആ വാക്കുകള്‍ ടീമിനെ എത്രമാത്രം പ്രചോദിപ്പിച്ചിരുന്നുവെന്ന് ഇന്ത്യ കളത്തിലിറങ്ങിയപ്പോഴാണ് കണ്ടത്. ഗ്രീനിഡ്ജിനെയും ഹെയ്ന്‍സിനെയും തുടക്കത്തിലെ പുറത്താക്കി സന്ധുവും മദന്‍ലാലും മികച്ച തുടക്കം നല്കി. എന്നാല്‍ വിന്‍ഡീസ് അത് കാര്യമായൊന്നും എടുത്തില്ല. പിന്നീട് ക്രീസിലെത്തിയ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സിന്റെ ശരീരഭാഷയില്‍ തന്നെയുണ്ടായിരുന്നു വിന്‍ഡീസ് ഇന്ത്യയെ എത്ര ലാഘവത്തോടെയാണ് കണ്ടതെന്ന്. വന്നപാടേ റിച്ചാര്‍ഡ്സിന്റെ ബാറ്റില്‍ നിന്ന് ഷോട്ടുകള്‍ ഓരോന്നായി ബൗണ്ടറിയിലെത്തി.
പന്ത് തരൂ, ഞാന്‍ ശരിയാക്കിത്തരാം
ഇന്ത്യന്‍ ബൗളിങ്ങിനെ റിച്ചാര്‍ഡ്സ് കശാപ്പു ചെയ്യുന്ന സമയത്ത് മദന്‍ ലാല്‍ കപിലിനടുത്തെത്തി. '' നിങ്ങളെനിക്ക് പന്തു തരൂ. ഞാന്‍ മുന്‍പ് റിച്ചാര്‍ഡ്സിനെ പുറത്താക്കിയിട്ടുണ്ട്, ഒരിക്കല്‍ക്കൂടി എനിക്ക് അതിന് സാധിക്കും.'' ഒരോവറില്‍ മൂന്ന് ബൗണ്ടറികള്‍ അതിനു മുമ്പ് മദന്‍ ലാല്‍ വഴങ്ങിയിരുന്നു. അദ്ദേഹത്തെ മാറ്റാന്‍ കപില്‍ ആലോചിക്കുമ്പോഴാണ് ഒരു ഓവര്‍ കൂടി ആവശ്യപ്പെട്ട് മദന്‍ ലാല്‍ എത്തുന്നത്. മറ്റ് ബൗളര്‍മാരും റിച്ചാര്‍ഡ്സിന്റെ തല്ലുവാങ്ങിക്കൂട്ടിയതിനാല്‍ കപിലിന് മറ്റു മാര്‍ഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 27 പന്തില്‍ നിന്ന് ഏഴു ഫോറുകളടക്കം 33 റണ്‍സെടുത്തിരുന്ന റിച്ചാര്‍ഡ്സിന് 28-ാം പന്തില്‍ പിഴച്ചു. മദന്‍ ലാലിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിനു ശ്രമിച്ച റിച്ചാര്‍ഡ്സിന്റെ ബാറ്റില്‍ നിന്നും പന്ത് മിഡ്വിക്കറ്റിലേക്ക് ഉയര്‍ന്നുപൊങ്ങി.