Photo: special arrangement
ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടെയും കണ്ണുടക്കിയത് ഒരു 16-കാരന്റെ രസകരമായ പേരിലേക്കായിരുന്നു. ഏദന്‍ ആപ്പിള്‍ ടോം.
പിതാവിന്റെ നിശ്ചയദാര്‍ഢ്യവും കളിയോടുള്ള അടങ്ങാത്ത ആവേശവുമാണ് ഏദനെന്ന കൗമാരക്കാരന് ഫാസ്റ്റ് ബൗളറെ ഇപ്പോള്‍ കേരള രഞ്ജി ടീമിലെത്തിച്ചിരിക്കുന്നത്.
പേരിനൊപ്പമുള്ള ആപ്പിളും കഴിക്കുന്ന ആപ്പിളും ഒരുപോലെ ഇഷ്ടമാണ് ഏദന്‍. കേരളത്തിനായി വിവിധ ക്യാമ്പുകളിലായും അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് ഏദനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇക്കഴിഞ്ഞ കൂച്ച് ബിഹാര്‍ ട്രോഫിയിലാണ് ഏദന്‍ കേരളത്തിനായി അരങ്ങേറ്റം കുറിച്ചത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ അഞ്ചു വിക്കറ്റുമായി തിളങ്ങുകയും ചെയ്തു.
അവിടെ നിന്ന് അധികം വൈകാതെ അവനെ തേടി കെസിഎയില്‍ നിന്നും ഒരു ഫോണ്വിളിയെത്തുന്നു. ആലപ്പുഴയിലെ എസ് ഡി കോളേജില്‍ രഞ്ജി ട്രോഫി ക്യാമ്പ് നടക്കുന്നുണ്ടെന്നും വന്ന് പങ്കെടുക്കാനും. നെറ്റ് ബൗളറായിട്ടാണ് തന്നെ വിളിച്ചതെന്ന് ഏദന്‍ പറയുന്നു. നെറ്റ്സില്‍ നന്നായി പന്തെറിയാനായതും മുന്‍ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളുമായതോടെ ഒടുവില്‍ രഞ്ജി ടീമിന്റെ വാതില്‍ അവനായി തുറന്നു. പരിശീലനത്തിനിടെ ഏദന്‍ സര്‍പ്രൈസ് നല്‍കിയാണ് പരിശീലകന് ടിനു യോഹന്നാന് അടക്കമുള്ളവര്‍ രഞ്ജി ടീമില്‍ ഇടംലഭിച്ച കാര്യം അവനെ അറിയിച്ചത്.

പത്തനംതിട്ട സ്വദേശിയായ ഏദന്‍ ഏഴാം ക്ലാസുവരെ പഠിച്ചതെല്ലാം ഷാര്‍ജയിലാണ്. ഷാര്‍ജ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ ജീവനക്കാരനായിരുന്ന പിതാവ് ആപ്പിള്‍ ടോം ഫിലിപ്പാണ് മകനിലെ പ്രതിഭയെ കണ്ടെത്തുന്നത്. കായിക പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുമാണ് ആപ്പിള്‍ ടോം ഫിലിപ്പിന്റെ വരവ്. കേരള വോളിബോള്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. ജോലിസംബന്ധമായി ഷാര്‍ജയിലേക്ക് മാറിയതോടെ അവിടെ ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു. ഒപ്പം കുഞ്ഞ് ഏദനുമുണ്ടാകും. പിതാവിന്റെ കളികണ്ട് ഒടുവില്‍ ഏദനും ആ വഴിയില്‍ എത്തിപ്പെടുകയായിരുന്നു.
ഏദന്റെ അമ്മ ബെറ്റി എല്‍സി മാത്യു ഷാര്‍ജ എയര്‍പോര്‍ട്ടിലെ ഹെഡ് സൂപ്പര്‍വൈസറാണ്. 7-ാം ക്ലാസില്‍ പഠിക്കുന്ന എസ്തര് മറിയം ടോം ഒന്നാം ക്ലാസില്‍ പഠിക്കുന്ന എലീസ സൂസന് ടോം എന്നീ സഹോദരിമാരും ഏദനുണ്ട്.
ക്രിക്കറ്റിലുള്ള ഏദന്റെ താത്പര്യം കണ്ട് അവനെ എട്ടാം വയസില്‍ മുന്‍ കേരള ടീം അംഗം സോണി ചെറുവത്തൂര്‍ നേതൃത്വം നല്കുന്ന ദുബായിലെ ക്രിക്കറ്റ് സ്പെറോ എന്ന അക്കാദമിയില്‍ കൊണ്ടുചേര്ക്കുന്നത് പിതാവ് ആപ്പിള്‍ ടോമാണ്. അവിടെ നിന്നും ഇവിടെ വരെയുള്ള ഏദന്റെ ഉയര്ച്ചകള്ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് സോണി ചെറുവത്തൂരെന്ന പരിശീലകനാണ്. ഒരു പേസ് ബൗളര്ക്കാവശ്യമായ പരിശീലനവും റണ്ണപ്പും ജമ്പും ശരിയാക്കുന്നതടക്കമുള്ള പ്രാഥമിക കാര്യങ്ങളെല്ലാം പഠിപ്പിച്ചുതന്നത് സോണിസാറാണെന്ന് പറഞ്ഞുവെയ്ക്കുന്നു ഏദന്‍.
ഏഴാം ക്ലാസുവരെ ഷാര്‍ജയിലെ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ പഠിച്ച ഏദന്‍ തിരുവനന്തപുരത്തെത്തുന്നതും സോണിയുടെ വാക്കുകേട്ടാണ്. അവന്റെ ഭാവിക്ക് നല്ലത് നാട്ടിലേക്ക് വരുന്നതാണെന്ന് പറഞ്ഞ സോണിയുടെ വാക്കിലാണ് ഷാര്‍ജ വിമാനത്താവളത്തിലെ ജോലി പോലും രാജിവെച്ച് ആപ്പിള്‍ ടോം ഫിലിപ്പ് മകനുമായി തിരുവനന്തപുരത്തേക്ക് വിമാനം കയറുന്നത്. ക്രിക്കറ്റിലുള്ള മകന്റെ ഫോക്കസ് നഷ്ടമാകാതിരിക്കാനാണ് സ്വന്തം ജോലി പോലും വിട്ടൊഴിഞ്ഞ് അദ്ദേഹം ഏദനൊപ്പം സദാസമയവും ചെലവഴിക്കുന്നത്. നാട്ടിലെത്തി ആദ്യം കാര്‍ത്തിക് രാജന് എന്നയാള്‍ക്കു കീഴിലായിരുന്നു പരിശീലനം. വൈകാതെ സോണി ചെറുവത്തൂരിന്റെ തിരുവന്തപുരം പിടിപി നഗറിലെ ലവ് ഓള് സ്പോർട്സ് അക്കാദമിയില്‍ ചേര്‍ന്നു.
2016-ലാണ് ഏദന്‍ പത്തനംതിട്ടയ്ക്കായി അണ്ടര്‍ 14 കളിക്കുന്നത്. അതിലെ മികച്ച പ്രകടനം സോണല്‍ ടീമിലെത്തിച്ചു. പിന്നീട് ഏദന്‍ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഫാസ്റ്റ് ബൗളിങ് ഏറെ ഇഷ്ടപ്പെടുന്ന ഏദന്റെ ഇഷ്ട താരങ്ങള്‍ ശ്രീശാന്തും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്നുമാണ്. രഞ്ജി ക്യാമ്പില്‍ ശ്രീശാന്തിനൊപ്പം ചെലവിടാന്‍ ലഭിച്ച നിമിഷങ്ങളെ ഭാഗ്യം പോലെ കരുതുന്നു ഏദന്‍. നെറ്റ് ബൗളറെന്ന് കരുതിയെത്തി ഒടുവില്‍ ടീമിലേക്ക് തന്നെ വിളിയെത്തിയതിന്റെ ത്രില്ലിലാണ് താരം.
ഫസ്റ്റ് ഇലവനിലെത്താനായാല് മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാകുമെന്നാണ് ഏദന്റെ വിശ്വാസം. ഇവിടെ നിന്നും തുടങ്ങി രാജ്യത്തിന്റെ നീലക്കുപ്പായം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ഏദന്‍ പറഞ്ഞവസാനിപ്പിക്കുന്നു.
Content Highlights: Edhen Apple Tom, new addition to Kerala Ranji squad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..