ബാഴ്സലോണയിലെ മാർസെറ്റ് അക്കാദമി താരങ്ങൾക്കൊപ്പം മുഹമ്മദ് നെമിൽ
ജൂനിയര്‍ നെയ്മര്‍ എന്നാണ് കോഴിക്കോട്ടുകാരനായ യുവതാരം മുഹമ്മദ് നെമില്‍ ഇന്ത്യന്‍ ഫുട്ബോള്‍ വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. അസാധാരണമായ പന്തടക്കമാണ് നെമിലിനെ നെയ്മറുമായി കളിവിദഗ്ധര്‍ താരതമ്യപ്പെടുത്തുന്നതിന് കാരണം. സ്പാനിഷ് ലീഗില്‍ കളിക്കുന്ന ആദ്യ മലയാളി താരം എന്ന സ്വപ്നവുമായി ബാഴ്‌സലോണയില്‍ കഠിനമായ പരിശീലനത്തിലാണ് നെമില്‍
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ (ഐ.എസ്.എല്‍.) നടത്തിപ്പുകാരായ റിലയന്‍സ് ഫൗണ്ടേഷന്റെ യങ്ങ് ചാംപ്സ് (ആര്‍.എഫ്.വൈ.സി.) അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് നെമിലിന്റെ കളിജീവിതത്തില്‍ വഴിത്തിരിവായത്. തൃശ്ശൂരില്‍ 2013-ല്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് മുംബൈയിലുള്ള റിലയന്‍സ് അക്കാദമിയിലെത്തിയത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പഞ്ചനക്ഷത്ര റേറ്റിങ്ങുള്ള ഇന്ത്യയിലെ ഏക ഫുട്ബോള്‍ അക്കാദമിയാണ് റിലയന്‍സിന്റേത്.
മുംബൈയില്‍ നാലുവര്‍ഷത്തെ പരിശീലനത്തിനുശേഷം റിലയന്‍സ് അക്കാദമി നെമിലിന് സ്‌പെയിനില്‍ പരിശീലനത്തിനുള്ള അവസരവുമൊരുക്കി.

സ്‌പെയിനില്‍ നടന്ന ട്രയല്‍സില്‍ ബാഴ്സലോണയിലെ പ്രശസ്തമായ മാര്‍സെറ്റ് ഫുട്ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍നിന്ന് നെമിലിന് മാത്രമാണ് മാര്‍സെറ്റില്‍ പ്രവേശനം ലഭിച്ചത്. മൂന്നു മാസത്തെ പരിശീലനത്തില്‍ നെമിലിന്റെ പ്രകടനം അക്കാദമി പരിശീലകരില്‍ മതിപ്പുണ്ടാക്കി. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പോടെ ഒരുവര്‍ഷംകൂടി പരിശീലനം തുടരാന്‍ അക്കാദമി അധികൃതര്‍ അവസരമൊരുക്കി. ഇതിനിടയില്‍ ഇന്ത്യന്‍ അണ്ടര്‍-19 ജൂനിയര്‍ ടീമിലേക്കും അറ്റാക്കിങ് മിഡ്ഫീല്‍ഡറായ നെമിലിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ പരിശീലകരുടെ ഉപദേശപ്രകാരം ബാഴ്സലോണയില്‍ തുടരാനാണ് നെമില്‍ തീരുമാനിച്ചത്.
സ്‌പെയിനില്‍ പ്രൊഫഷണല്‍ ക്ലബ്ബുകളില്‍ കളിക്കാനാണ് നെമില്‍ ലക്ഷ്യമിടുന്നത്. പരിശീലനം തുടര്‍ന്നുകൊണ്ടുതന്നെ അതിനായി ക്ലബ്ബുകളുടെ ട്രയല്‍സില്‍ പങ്കെടുക്കുമെന്ന് നെമില്‍ പറഞ്ഞു . സ്‌പെയിനില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കുന്ന ആദ്യമലയാളിതാരം എന്ന അപൂര്‍വബഹുമതിയാണ് നെമിലിനെ കാത്തിരിക്കുന്നത്.
ചേവായൂര്‍ മഠത്തില്‍മുക്ക് ഹില്‍വ്യൂ ഹൗസില്‍ പരേതനായ അബൂബക്കറിന്റെയും നസീറാ ബക്കറിന്റെയും മൂന്നുമക്കളില്‍ ഇളയവനാണ് ഈ പതിനെട്ടുകാരന്‍. സഹോദരന്‍ മുഹമ്മദ് നിഹാലും കളിക്കാരനാണ്.
കോഴിക്കോട് വി.പി. സത്യന്‍ സോക്കര്‍ അക്കാദമിയുടെ 2002 സെപ്റ്റ് ബാച്ചിലാണ്, കളിക്കാരനായിരുന്ന പിതാവിന്റെയും സഹോദരന്റെയുംപാത പിന്തുടര്‍ന്ന് നെമില്‍ ഫുട്ബോളിന്റെ ആദ്യക്ഷരങ്ങള്‍ സ്വായത്തമാക്കിയത്.
ചെറുപ്രായത്തില്‍ത്തന്നെ അപാരമായ പന്തടക്കം നേടിയ നെമിലിനെക്കുറിച്ച് ബി.ബി.സി. ഡോക്യുമെന്ററി ചെയ്തിരുന്നു. ജൂനിയര്‍ നെയ്മര്‍ എന്നായിരുന്നു ഹ്രസ്വചിത്രത്തിന് പേര് നല്‍കിയത്. ഇരുകാലുകള്‍കൊണ്ടും ഒരേ പോലെ കളിക്കാന്‍ കഴിയുന്നതാണ് മലയാളി താരത്തിന്റെ സവിശേഷതയെന്ന് പരിശീലകര്‍ പറയുന്നു.
Content Highlights: calicut's Junior Neymar is awaiting the dream of becoming the first Malayali to play in the Spanish league
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..