Photo: Print
കാര്യവട്ടത്ത് കളിനടക്കുമ്പോള്‍ യുവരാജ് സിങ്ങിന്റെ ട്വീറ്റ് വന്നു. ഏകദിന മത്സരങ്ങള്‍ മരിക്കുകയാണോ? ഈ ആശങ്കയുയര്‍ത്തുന്ന ആദ്യത്തെയാളല്ല യുവരാജ്. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ട് താരം മോയിന്‍ അലിയും ഇതേ അഭിപ്രായം പറഞ്ഞു. ബെന്‍ സ്റ്റോക്സ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന് ഖവാജ, ആദം സാംപ, ഇര്ഫാന് പഠാന് തുടങ്ങി പല കളിക്കാരും ഏകദിന മത്സരങ്ങളുടെ ഭാവിയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കാര്യവട്ടത്തെ കളി കാണാന്‍ ആളുകുറഞ്ഞതിനു കാരണം മന്ത്രിയുടെ പ്രസ്താവനയാണെന്ന ആക്ഷേപമുയരുമ്പോഴും മറുവശംകൂടി പരിഗണിക്കേണ്ടതുണ്ട്. ഏകദിന മത്സരങ്ങള്‍ കാണാന്‍ പഴയതുപോലെ ആളുകള്‍ക്കു താത്പര്യമില്ല.
ഐ.സി.സി.യുടെ ടൂര്‍ണമെന്റുകളിലല്ലാതെ രണ്ടുരാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരകള്‍ക്ക് പ്രസക്തി നഷ്ടമാകുന്നുവെന്നാണ് താരങ്ങള്‍ പരാതിപ്പെട്ടിട്ടുള്ളത്. ജോലിഭാരം കണക്കിലെടുത്ത് സ്റ്റോക്സ് ഏകദിനങ്ങളില്‍നിന്ന് വിരമിക്കുകയും ചെയ്തു. 20 മുതല്‍ 40 വരെയുള്ള ഓവറുകളിലെ വിരസതയാണ് പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നത്. ആദ്യത്തെയും അവസാനത്തെയും പത്തോവറുകള്‍ ഏതാണ്ട് ട്വന്റി-20 മട്ടിലാണ് നടക്കുക. ഫീല്‍ഡ് സ്പ്രെഡ് ചെയ്യുന്ന ഇടയ്ക്കുള്ള ഓവറുകളിലാണ് ടീമുകള്‍ ഇന്നിങ്സ് സ്റ്റെഡിയാക്കുക. തുടക്കത്തില്‍ തകര്‍ന്നുപോകുന്നവര്‍ക്ക് തിരിച്ചുവരാനും മികച്ച തുടക്കം കിട്ടിയവര്‍ക്ക് കണ്‍സോളിഡേറ്റ് ചെയ്യാനുമുള്ള അവസരം. കാണികള്‍ക്കു ബോറടിക്കുന്ന സമയം. കളിയുടെ ഈ പീരിയഡ് കുറയ്ക്കണമെന്നാണ് സാംപ, പഠാന് തുടങ്ങിയ കളിക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. മത്സരം 40 ഓവറായി കുറയ്ക്കണമെന്നാണ് ഇവരുടെ അഭിപ്രായം. ആദ്യകാലത്ത് 60 ഓവറായിരുന്ന മത്സരങ്ങള്‍ പിന്നീട് 50 ആയതുപോലെ.
20-നും 30-നും ഇടയിലുള്ള ഓവറുകള്‍ അധിക ഫ്രീഹിറ്റുകളും ബോണസുകളും നല്കി കളി ആകര്ഷകമാക്കണമെന്നുപോലും സാംപ അഭിപ്രായപ്പെട്ടിട്ടുണ്ട്. ടെസ്റ്റ്, ട്വന്റി-20 എന്നിവ ക്രിക്കറ്റിന്റെ രണ്ട് എക്സ്ട്രീമുകളാണ്. ഇതിനിടയ്ക്കുള്ള മധ്യപാതയാണ് ഏകദിനം. ട്വന്റി-20യുടെ വരവാണ് ഏകദിനങ്ങളോടുള്ള താത്പര്യം കുറച്ചത്. ഇതോടെ അവയുടെ എണ്ണവും കുറഞ്ഞു.
2019 ലോകകപ്പിനുശേഷം ഇന്ത്യ 51 ഏകദിനങ്ങളാണ് കളിച്ചത്. ഏറ്റവും കൂടുതല്‍ വെസ്റ്റിന്‍ഡീസിനെതിരേ-12. ദക്ഷിണാഫ്രിക്ക-9, ശ്രീലങ്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്-ആറുവീതം, ബംഗ്ലാദേശ്, സിംബാബ്വേ-മൂന്നുവീതം എന്നിങ്ങനെയാണ് കണക്ക്. ലോകകപ്പ് വര്‍ഷമായതിനാല്‍ ഈവര്‍ഷം കൂടുതല്‍ മത്സരങ്ങളുണ്ട്.
രണ്ടു തുല്യശക്തികളാകുമ്പോള്‍ മാത്രമേ ദ്വിരാഷ്ട്ര പരമ്പരകള്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയൂവെന്ന് വ്യക്തം. താരനിരപോലും കളിയെ ബാധിക്കാം. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ സെവാഗ്, തെണ്ടുല്‍ക്കര്‍, ഗാംഗുലി, ധോനി, യുവരാജ് എന്നിവരെപ്പോലെയുള്ള വലിയ താരനിരയല്ല ഇപ്പോഴുള്ളത്. പുതിയകാല ഹീറോ സൂര്യകുമാര്‍ യാദവ് കാര്യവട്ടത്ത് കളിക്കുമെന്ന് ഉറപ്പുമില്ലായിരുന്നു. ശ്രീലങ്കന്നിരയിലാകട്ടെ ഒരു സൂപ്പര്‍ താരംപോലുമില്ല. ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ആയിരുന്നെങ്കില്‍ ഒരുപക്ഷേ, ഇതാവില്ലായിരുന്നു സ്ഥിതി.
വല്ലപ്പോഴുമൊരിക്കല്‍ വരുന്നതാണ് അന്താരാഷ്ട്ര മത്സരമെന്ന ധാരണതിരുത്തി തുടരെ രണ്ടു മത്സരങ്ങള്‍ ഒരേസ്ഥലത്തുവന്നതും പുതുമ നഷ്ടപ്പെടുത്തി. 'ഡിമാന്‍ഡ്-സപ്ലൈ' നിയമം കളിക്കും ബാധകമാണ്. മത്സരത്തിനു രണ്ടുമണിക്കൂര്‍മുമ്പ് കയറി പത്തുപതിനൊന്നു മണിക്കൂറോളം സ്റ്റേഡിയത്തില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് കാണികള്‍. രണ്ടാംശനിയും ഞായറും വന്നതോടെ തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രാസൗകര്യം കിട്ടാനുള്ള പ്രയാസം, പരീക്ഷകള്‍ തുടങ്ങിയവയെല്ലാം ജനപങ്കാളിത്തത്തെ ബാധിച്ചിരിക്കാമെന്ന് വിലയിരുത്തലുണ്ട്. ഇതിനൊപ്പമാണ് കൂനിന്മേല് കുരുപോലെ മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവനയുണ്ടായത്. പക്ഷേ, ഈ മത്സരം ചരിത്രത്തിന്റെ ഭാഗമായി. ഇനി എത്രകാലം കഴിഞ്ഞാലും ചരിത്രത്തിന്റെ താളുകളില്‍ ഇടംപിടിക്കുന്ന റെക്കോഡുകള്‍ പിറന്നത് സംഘാടകരായ കെ.സി.എ.യ്ക്കും നേട്ടമായി.
Content Highlights: Are ODIs losing relevance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..