ഇടത്തു നിന്ന്: ഡോണ, റബേക്ക ,ആരോൻ , റൂത്ത്, ഐറിൻ, ആൻ മേരി.
ഇന്ത്യൻ റയിൽവേസിന് തുടരെ ദേശീയ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തതിൽ നിർണായക പങ്കുവഹിച്ച ജീന, ജിജി, ജിയോ സഹോദരിമാരുടെ മക്കളും അതേ പാതയിൽ സഞ്ചരിക്കുന്നുവെന്നു മാത്രമല്ല, അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും രാജ്യത്തിൻ്റെ അതിർത്തി കടക്കുന്നു.
ജീന 1991 മുതൽ 98 വരെ ഇന്ത്യൻ വനിതാ ടീമിലെ സജീവ സാന്നിധ്യമായിരുന്നു. 1997ൽ ഇന്ത്യൻ നായികയും. സഹോദരിമാർ ജിജിയും ജിയോയും ഇന്ത്യൻ സീനിയർ ക്യാമ്പ് വരെയെത്തി. ജീനയുടെ ഭർത്താവ് സഖറിയാ തോമസ് ജൂനിയർ ഇന്ത്യൻ താരമായിരുന്നു. ജിയോയുടെ ഭർത്താവ് ബ്ളസൻ വർഗീസ് കോളജ് തലത്തിൽ ബാസ്ക്കറ്റ്ബോൾ കളിച്ചിരുന്നു. ജിജിയുടെ ഭർത്താവ് ,അധ്യാപകനായ ഷാജി ജോൺ മാത്രമാണ് ബാസ്ക്കറ്റ് ബോളിൽ സജീവമല്ലായിരുന്നത്.
ഇപ്പോൾ, ജീനയുടെയും സഖറിയയുടെയും പുത്രി ആൻ മേരി കൈവരിച്ച നേട്ടം കുടുംബത്തിനാകെ അഭിമാനമായി.
യു.എസിലെ നാഷനൽ കോളീജിയറ്റ് അത്ലറ്റിക് അസോസിയേഷൻ (എ ൻ.സി.എ.എ.) ഡിവിഷൻ വൺ കോളജ് ബാസ്ക്കറ്റ്ബോൾ ടീമിൽ പത്തൊൻപതുകാരി ആൻ മേരി സഖറിയയ്ക്ക് സ്ഥാനം. എൻ.ബി.എ.അക്കാദമി ഇന്ത്യ വിമൻസ് പ്രോഗ്രാമിൻ്റെ ഭാഗമായുള്ള ഡിവിഷൻ വൺ കോളജ് ടീമിൽ സ്ഥാനം നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ആൻ മേരി.കോളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ആൻ കളിക്കുക .
സഞ്ജന രമേശ് (നോർത്ത് അരിസോണ ) , ഹർസിമ്രാൻ കൗർ (സാൻ ദിയാഗോ) എന്നീ പെൺകുട്ടികളും ,ആൺകുട്ടികളുടെ വിഭാഗത്തിൽ അമാൻ സന്ദുവുമാണ് (മൻ മൗത്ത് ഹോക് സ് ) ഡിവിഷൻ വൺ സ്കോളർഷിപ്പ് നേടിയ മറ്റ് ഇന്ത്യക്കാർ.
റിലയൻസ് ഫൗണ്ടേഷൻ്റെ ജൂനിയർ എൻ.ബി.എ. പദ്ധതിയുടെ 2015ലെ കണ്ടെത്തലായ ആൻ 2020 മുതൽ യു.എസിൽ പരിശീലനം നേടുന്നു. കോട്ടയം മൗണ്ട് കാർമലിൽ പഠിച്ച ആൻ അണ്ടർ 18 ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
ആനിൻ്റെ സഹോദരി ഡോണാ എൽസ ഇപ്പോൾ തമിഴ്നാട് സംസ്ഥാന ടീമിൽ കളിക്കുന്നു. ജിജിയുടെ മകൾ ഐറിൻ എൽസ ജോണും ജിയോയുടെ മകൾ റൂത്ത് അന്ന ബ്ളസനും എ.ബി.എ. അക്കാദമിയുടെ ഫ്ളോറിഡ ക്യാംപിൽ ഒരാഴ്ച വീതം പങ്കെടുത്തവരാണ്. ഐറിൻ ജൂനിയർ ഇന്ത്യൻ താരമാണ് .റൂത്ത് സംസ്ഥാന ജൂനിയർ താരവും. 3 X 3 ബാസ്ക്കറ്റ്ബോളിൽ ഇന്ത്യൻ ക്യാംപിൽ എത്തി.
ജിയോയുടെ പുത്രൻ ആരോൻ ബ്ളസൻ വർഗീസ് സംസ്ഥാന ജൂനിയർ ടീമിലും എം.ജി.സർവകലാശാലയ്ക്കും കളിച്ചു. ജൂനിയർ ഇന്ത്യൻ ക്യാംപിൽ എത്തി. പുത്രി റെബേക്കാ അന്നാ ബ്ളസൻ സ്കൂൾസ് നാഷനൽസ് കളിച്ചു.
കണ്ണൂർ ചെറുപുഴ കാവാലം വീട്ടിൽ ജോസിൻ്റെയും മേരിയുടെയും പുത്രിമാരാണ് ജീനയും ജിജിയും ജിയോയും .പാലായിലാണ് കുടുംബത്തിൻ്റെ വേരുകൾ.
ലീലാമ്മ തോമസ് (സന്തോഷ് ) 1982ൽ എഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളി വനിതയായി. ഗീതു അന്ന ജോസ് ( രാഹുൽ ) അകട്ടെ വിദേശത്ത് പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ കളിച്ച് ചരിത്രമെഴുതി. നാളെ ആൻ മേരിയിലൂടെ ഡബ്ളിയു.എൻ.ബി.എയിൽ ഒരു മലയാളി താരം കളിക്കുമോ? കാത്തിരിക്കാം;പ്രതീക്ഷയോടെ.
Content Highlights: ann mary zachariah and her basketball family
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..