
വിനൂപ് മനോഹരനും സിജോമോൻ ജോസഫും | Photo: kca
രാജ്കോട്ട്: വിജയ് ഹസാരേ ട്രോഫിയില്‍ മിന്നുംപ്രകടനം തുടര്‍ന്ന് കേരളം. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഛത്തീസ്ഗഡിനെ അഞ്ചു വിക്കറ്റിനാണ് കേരളം തകര്‍ത്തത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഡ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 34.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. ഗ്രൂപ്പ് ഡിയില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. ഡിസംബര്‍ 14-ന് ഉത്തരാഖണ്ഡിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയ്ക്കെതിരായ കേരളത്തിന്റെ ജയത്തില്‍ ബാറ്റുകൊണ്ട് തിളങ്ങിയ സിജോമോന്‍ ജോസഫ് ഇന്ന് പന്തുകൊണ്ടാണ് മികവ് കാണിച്ചത്. 10 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിജോയാണ് ഛത്തീസ്ഗഡിനെ 189-ല്‍ ഒതുക്കിയത്.
128 പന്തില്‍ 11 ഫോറും ഒരു സിക്സും അടക്കം 98 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍പ്രീത് സിങ്ങിന് മാത്രമാണ് കേരള ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. 32 റണ്‍സെടുത്ത സംജീത് ദേശായിക്ക് മാത്രമാണ് ക്യാപ്റ്റന്‍ പിന്തുണ നല്‍കാനായത്.
കേരളത്തിനായി ബേസില്‍ തമ്പിയും എം.ഡി നിധീഷും രണ്ടു വിക്കറ്റ് വീതമെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം മികച്ച തുടക്കത്തിനു ശേഷം ഇടയ്ക്ക് ഒന്ന് പതറി. രോഹന് കുന്നുമ്മലും അസ്ഹറുദ്ദീനും ചേര്‍ന്ന ഓപ്പണിങ് സഖ്യം 82 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 36 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത രോഹനെ അജയ് മണ്ഡല് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ സുമിത് റുയികര്‍ അസ്ഹറുദ്ദീനെയും ക്യാപ്റ്റന്‍ സഞ്ജു സാംസണെയും പുറത്താക്കിയതോടെ കേരളം ഞെട്ടി. 37 പന്തില്‍ നിന്ന് 45 റണ്‍സെടുത്താണ് അസ്ഹറുദ്ദീന് പുറത്തായത്. സഞ്ജു നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. 16-ാം ഓവറില്‍ സച്ചിന് ബേബിയും (4) മടങ്ങിയതോടെ കേരളം ഞെട്ടി.
എന്നാല്‍ വിനൂപ് മനോഹരനൊപ്പം സിജോമോന്‍ ചേര്‍ന്നതോടെ കേരളം മത്സരത്തിലേക്ക് തിരികെയെത്തി.
72 പന്തില്‍ നിന്ന് 54 റണ്‍സോടെ പുറത്താകാതെ നിന്ന വിനൂപിന്റെ ഇന്നിങ്സാണ് കേരളത്തിന് നിര്‍ണായകമായത്. സിജോമോന്‍ 27 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിഷ്ണു വിനോദ് 26 റണ്‍സോടെ പുറത്താകാതെ നിന്നു.
Content Highlights: vijay hazare trophy 2021-22 kerala beat chhattisgarh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..