സൗരവ് ഗാംഗുലി. Photo: AFP
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലമർന്ന പശ്ചിമ ബംഗാളിൽ ഇപ്പോൾ ഉയരുന്ന ഒരു പ്രധാന ചോദ്യം ഇതാണ്. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിൽ ഇറങ്ങുമോ? കൊൽക്കത്തയുടെ സ്വന്തം ദാദയെ കളത്തിലിറക്കാൻ ഭരണകക്ഷിയായ തൃണൂൽ കോൺഗ്രസും ഭരണം പിടിക്കാൻ സകല അടവും പയറ്റുന്ന ബി.ജെ.പിയും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ട്. ബി.ജെ.പി ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയേക്കുമെന്ന് വരെ ശ്രുതി പരന്നിരുന്നു. എന്നാൽ, ഈ അഭ്യൂഹങ്ങളോടെല്ലാം നാളിതുവരെ പിടികൊടുക്കാതെ നടക്കുകയായിരുന്നു ഗാംഗുലി. ഇപ്പോഴിതാ സംസ്ഥാനത്ത് തിരഞ്ഞടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടയിൽ റിപ്പബ്ലിക് ടിവിയിൽ അർണബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിലും രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാതെ തടതപ്പിയിരിക്കുകയാണ് ദാദ.
'രാഷ്ട്രീയം എങ്ങനെ മോശമാവും. നല്ല ആൾക്കാർ തീർച്ചയായും രാഷ്ട്രീയത്തിൽ പ്രവേശിക്കണം. കാരണം അവരാണ് നമ്മുടെ ജീവിതം എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത്. ധൃതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ആളല്ല ഞാൻ. വേണ്ടത്ര ആലോചിച്ചേ ഞാൻ എന്തും ചെയ്യാറുള്ളൂ'-രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് ഗാംഗുലി മറുപടി നൽകി.
'ജീവിതം നമുക്ക് വേണ്ടി പലതും കരുതിവച്ചിരിക്കും. സാഹചര്യങ്ങളാണ് നമ്മളെ ഓരോന്ന് ആക്കിത്തീർക്കുന്നത്. പഴയതുപോലുള്ള ആക്രമണത്വരയൊന്നും ഇപ്പോഴില്ല. പ്രായം മാറ്റിമറിക്കാത്തതായി എന്തെങ്കിലും ഉണ്ടാവുമോ? എന്ത് ചെയ്താലും അതിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഹൃദയത്തിൽ ഇപ്പോഴും ക്രിക്കറ്റ് തന്നെയാണുള്ളത്. പ്രായത്തിനനുസരിച്ച് നമ്മുടെ താത്പര്യങ്ങൾക്കും നമ്മൾ പരിഗണന നൽകുന്ന കാര്യങ്ങൾക്കും മാറ്റം വരാം. എങ്കിലും ക്രിക്കറ്റ് തന്നെയാണ് എനിക്ക് ഏറ്റവും മുഖ്യം. എന്നാൽ, ക്രിക്കറ്റ് ഭരണം ഒരുപാട് കാലം കൊണ്ടുപോകാമെന്ന് തോന്നുന്നില്ല. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പൂർത്തിയായി നമ്മൾ മുന്നോട്ട് പോകേണ്ടതുണ്ട്. ഇപ്പോൾ ഞാൻ എന്റെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. ഫിറ്റ്നസ് കൈവരിച്ച് തിരിച്ചുവരേണ്ടതുണ്ട്. എന്ത് ഉത്തരവാദിത്വം ഏൽപിച്ചാലും അത് ഭംഗിയായി നിർവഹിക്കണമെന്നുണ്ട്. ക്യാപ്റ്റനാവുന്നതും ബി.സി.സി.ഐ അധ്യക്ഷനാവുന്നതും ടീം അഴിച്ചുപണിയുന്നതുമെല്ലാം അസുലഭാവസരങ്ങളാണ്. മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന അവസരങ്ങൾ. ഇതിനുവേണ്ടി എന്തും ചെയ്യാൻ ഒരുക്കമാണ്.
ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ അധ്യക്ഷനായത് ബി.സി.സി.ഐയിലെത്തിയപ്പോൾ ഗുണം ചെയ്തു. യുവാക്കളുടെ ഒരു നിരയാണ് ഇന്നിവിടെ ഭരിക്കുന്നത്. പ്രായം കൊണ്ട് ഞാനാണ് സീനിയർ. ജയ് ഷായ്ക്ക് മുപ്പതും അരുണിനും നാൽപതും വയസേ ആയിട്ടുള്ളൂ. എനിക്കിനി ഇവിടെ ഒരു ഇരുപത് മാസം കൂടിയുണ്ട്-ഗാംഗുലി പറഞ്ഞു.
ഒരു രേഖ നമുക്ക് തിരുത്താം. ഒരു സിനിമാ സീൻ മാറ്റിയെടുക്കാം. എന്നാൽ, കളിയിൽ അതാവില്ല. അവിടെ രണ്ടാമതൊരു അവസരം ലഭിക്കില്ല. അതാണ് ഒരു കായികമത്സരത്തിന്റെ മഹത്വം. അത്രയും യഥാർഥമാണത്. കായികതാരങ്ങളെ ആളുകൾ ഇത്രമേൽ ആദരിക്കുന്നതിന്റെ കാരണവും അതാണ്.
ക്രിക്കറ്റിനെ പോലെ ദാദാഗിരി എന്ന ടിവി ഷോ കാരണവും ബംഗാളിലെ വിവിധ വിഭാഗം ജനങ്ങളുമായി അടുത്തിടപഴകാൻ കഴിഞ്ഞു.
ഹൃദയാഘാതത്തെ കുറിച്ചും ഗാംഗുലി അഭിമുഖത്തിൽ വാചാലനായി. വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. തലേന്ന് ഏറെക്കാലത്തിനുശേഷം വീട്ടിൽ നിന്ന് നന്നായി ഭക്ഷണം കഴിച്ചിരുന്നു. അതുകൊണ്ട് തന്നെ അസിഡിറ്റിയാവുമോ എന്നായിരുന്നു ശങ്ക. അമ്മയാണ് പരിശാധ നടത്താൻ നിർബന്ധിച്ചത്. ഞങ്ങളുടെ കുടുംബത്തിന് ഹൃദ്രോഗത്തിന്റെ ഒരു പാരമ്പര്യം ഉള്ളതാണ്. ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ഹൃദയവാൾവിലെ ബ്ലോക്കുകൾ കണ്ടെത്തുന്നത്. ഈ നാൽപത്തിയെട്ടാം വയസ്സിൽ എനിക്കെങ്ങനെ വന്നു എന്നായിരുന്നു എന്റെ ആദ്യ ചിന്ത-ഗാംഗുലി പറഞ്ഞു.
tory Courtesy: Republic TV
Content Highlights: Sourav Ganguly About Politics Bengal Election TMC BJP Indian Cricket BCCI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..