അക്ഷയ് ചന്ദ്രൻ | Photo: facebokk/kca
റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സീസണിലെ ആദ്യമത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ഝാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ കേരളം ഒന്നാമിന്നിങ്‌സില്‍ 475 റണ്‍സ് അടിച്ചെടുത്തു. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലാണ് ഝാര്‍ഖണ്ഡ്. കേരളത്തിന്റെ ഒന്നാമിന്ന്ങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 388 റണ്‍സ് കൂടി വേണം.
ആറിന് 276 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനായി ക്രീസിലുണ്ടായിരുന്ന സിജോമോന്‍ ജോസഫും അക്ഷയ് ചന്ദ്രനും മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും ഏഴാം വിക്കറ്റില്‍ 171 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 153 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും സഹിതം 83 റണ്‍സ് അടിച്ചെടുത്ത സിജോമോന്‍ ജോസഫിനെ പുറത്താക്കി ഷഹബാസ് നദീമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ മറുവശത്ത് അക്ഷയ് ചന്ദ്രന്‍ 150 റണ്‍സുമായി ഉറച്ചുനിന്നു. പത്താമനായി ക്രീസ് വിടുമ്പോള്‍ 268 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 150 റണ്‍സ് അക്ഷയ് അടിച്ചെടുത്തിരുന്നു. ബേസില്‍ തമ്പി ഒമ്പത് റണ്‍സിനും വൈശാഖ് ചന്ദ്രന്‍ 10 റണ്‍സിനും പുറത്തായി. ആറ് റണ്‍സോടെ ഫനൂസ് പുറത്താകാതെ നിന്നു.
നേരത്തെ ഒന്നാം ദിനം ഓപ്പണര്‍മാരായ രോഹന്‍ പ്രേം (79), രോഹന്‍ കുന്നുമ്മല്‍ (50), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (71) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് കേരളത്തിന് മികച്ച തുടക്കം നല്‍കിയത്. രോഹന്‍ പ്രേം-രോഹന്‍ കുന്നുമ്മല്‍ ഓപ്പണിങ് സഖ്യം 90 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ സഞ്ജുവും രോഹന്‍ പ്രേമും ചേര്‍ന്ന് 91 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 108 പന്ത് നേരിട്ട സഞ്ജുവിന്റെ ഇന്നിങ്സില്‍ ഏഴു സിക്സും നാലു ഫോറും പിറന്നു. എന്നാല്‍ ഷോണ്‍ റോജര്‍ (1), സച്ചിന്‍ ബേബി (0), ജലജ് സക്സേന (0) എന്നിവര്‍ ഒരു സംഭാവനയുമില്ലാതെ പുറത്തായി.
ഝാര്‍ഖണ്ഡിനായി ഷഹബാദ് നദീം 45 ഓവറില്‍ 167 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. മാനിഷി, ഉത്കാര്‍ഷ് സിങ്ങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഝാര്‍ഖണ്ഡിന് അഞ്ച് റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത ഉത്കാര്‍ഷ് സിങ്ങിനെ ബേസില്‍ തമ്പി പുറത്താക്കി. പിന്നീട് നസീമും കുമാര്‍ സൂരജും ഒത്തുചേര്‍ന്നു. ഇരുവരും രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 28 റണ്‍സെടുത്ത കുമാര്‍ സൂരജിനെ പുറത്താക്കി വൈശാഖ് ചന്ദ്രന്‍ കേരളത്തെ മത്സരത്തില്‍ തിരികെയെത്തിച്ചു. അഞ്ച് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ നസീമും പുറത്തായി. 24 റണ്‍സെടുത്ത നസീമിനെ വൈശാഖ് ചന്ദ്രന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 18 റണ്‍സോടെ വിരാട് സിങ്ങും 13 റണ്‍സുമായി സൗരഭ് തിവാരിയുമാണ് ക്രീസില്‍.
Content Highlights: ranji trophy cricket kerala vs jharkhand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..