
-
മഹേന്ദ്രസിങ് ധോനി ലോക ക്രിക്കറ്റില്‍ താരതമ്യപ്പെടുത്താന്‍ പറ്റാത്ത ഒരേ ഒരു എം.എസ്.ഡി ആവുന്നത് അയാളുടെ ഗെയിമിനോടുള്ള സമീപനം കൊണ്ടാണ്. തീര്‍ത്തും അണ്‍ഓര്‍ത്തോഡോക്സ് ആയ ശൈലിയില്‍ നേടിയ റണ്‍സിന്റെ കൂമ്പാരവും ക്യാപ്റ്റന്‍സിയിലെ അനുപമമായ നേട്ടങ്ങളും ലോവര്‍ ഓര്‍ഡറിലെ അഭൂതപൂര്‍വമായ റണ്‍ ശരാശരിയും തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസ് ടച്ചുമൊക്കെയാവും അയാളെപ്പറ്റി ആളുകള്‍ ഓര്‍ത്തിരിക്കാന്‍ പോവുന്നത്. അതൊക്കെയും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ എണ്ണപ്പെട്ട നേട്ടങ്ങള്‍ തന്നെയാണ്. പക്ഷെ ധോനി വ്യത്യാസപ്പെടുന്നത് അതിലൊക്കെയുപരി അയാള്‍ ക്രിക്കറ്റ് എന്ന കളിയെ വിലയിരുത്തുന്ന ഏറെക്കുറെ വിചിത്രമായ ഒരു രീതി കാരണമാണ്. എവിടെയൊക്കെയോ ഫുട്ബോള്‍ പരിശീലകന് യുര്‍ഗന്‍ ക്ലോപ്പിനെ അനുസ്മരിപ്പിക്കുന്നുണ്ടയാള്‍. അങ്ങേയറ്റം പാഷനോടെ ഒരു മത്സരത്തെ കാണുകയും, അതിനു വേണ്ടി സര്‍വം അര്‍പ്പിക്കുകയും, എന്നാല്‍ ജയമായാലും പരാജയമായാലും അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ അതൊരു ഗെയിം ആയിരുന്നു എന്ന നിലപാടില്‍ അതില്‍ നിന്ന് വിഘടിച്ചു നില്‍ക്കുകയും ചെയ്യാന്‍ ഇരുവര്‍ക്കും കഴിയുന്നുണ്ട്.
നീളന്‍ മുടി കാറ്റില്‍ പറത്തി, പടുകൂറ്റന്‍ സിക്സറുകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച റാഞ്ചിക്കാരന് പയ്യന് എപ്പോഴാണ് അങ്ങിങ്ങായി നരച്ച താടിയും മുടിയുമുള്ള ധോനി പാജിയിലേക്ക് മാറിയത് എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ആദ്യ ടി20 ലോകകപ്പിലെ ക്യാപ്റ്റന്‍ സ്ഥാനം ഉള്ളില്‍ ഉറങ്ങിക്കിടന്ന നായകനെ ഉണര്‍ത്തിയതാണോ അതോ ധോനിയിലെ സ്ട്രീറ്റ് സ്മാര്‍ട്ട് ക്രിക്കറ്റര്‍ തന്നിലര്‍പ്പിതമായ ജോലി ഭംഗിയായി നിര്‍വഹിക്കാന്‍ തക്കവണ്ണം അഡാപ്റ്റ് ചെയ്തതാണോ എന്നറിയില്ല. എന്തായാലും ആ തീരുമാനം അടിമുടി മാറ്റിമറിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിനെയെന്ന പോലെ മഹിയെ കൂടെയാണ്. ഏതൊരു മികച്ച ക്യാപ്റ്റനും ചെയ്തതേ ഒരുപക്ഷേ അയാളും ചെയ്തിരിക്കുകയുള്ളൂ.
പക്ഷെ വ്യത്യസ്തമായ ബൗളിങ് മാറ്റങ്ങളും സ്പിന്നര്‍മാരെ ഇന്നിംഗ്സിന്റെ തുടക്കത്തിലും അതു പോലെ ഡെത്ത് ഓവറുകളിലുമൊക്കെ ഉപയോഗിച്ച രീതിയും ഇരയെ ഇട്ടുകൊടുത്ത് വിക്കറ്റ് നേടുന്ന കൗശലവുമൊക്കെ കൗതുകം പിടിച്ചുപറ്റുന്നതായിരുന്നു. ആദ്യ ടി20 ലോകകപ്പില്‍ താരതമ്യേന യുവനിരയെ കിരീടത്തിലേക്ക് നയിച്ചു എന്നതുപോലെത്തന്നെ ജയിച്ച രീതിയും അയാളെ ഒരു സെപ്പറേറ്റ് ബ്രാന്‍ഡ് ആക്കി. ബൗള്‍ ഔട്ടില്‍ പ്രോപ്പര്‍ ബൗളര്‍മാര്‍ക്ക് പകരം സേവാഗും ഉത്തപ്പയുമൊക്കെ കുറ്റി തെറുപ്പിച്ചത് ക്രിക്കറ്റ് ഉള്ളേടത്തോളം കാലം ഇന്ത്യക്കാര്‍ ഓര്‍ക്കും. നില്‍ക്കക്കള്ളിയില്ലാതെ എടുത്ത തീരുമാണെങ്കില്‍ പോലും ജോഗീന്ദര്‍ ശര്‍മയെ പോലൊരു ബൗളറെ വെച്ച് ലോകകപ്പ് ഫൈനലിന്റെ അവസാന ഓവര്‍ ഡിഫന്‍ഡ് ചെയ്തതൊന്നും ഹീറോയിസം എന്നതില്‍ കുറഞ്ഞ് എങ്ങനെയും വിശദീകരിക്കാന്‍ സാധ്യമല്ല.

സാമ്പ്രദായിക രീതികളോട്, പ്രത്യേകിച്ചു യാതൊരു വിവക്ഷയും വെച്ചു പുലര്‍ത്താതിരുന്ന അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഏതാണ്ട് കീഴ്മേല്‍ മറിച്ചു. ഒരു ചാമ്പ്യന്‍ സൈഡില്‍ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കിയിരുന്നത് ഫീല്‍ഡിങ്ങിലെയും ചേസിംഗിലെയും ഡെത്ത് ഓവര്‍ ബൗളിങ്ങിലെയും ംഗിലെയും അപാകതകളായിരുന്നു പ്രധാനമായും. ചേസിംഗില്‍ യുവി-ധോനി സഖ്യം മുന്നില്‍ നിന്നു നയിച്ചപ്പോള്‍ സഹീര്‍ ഖാനെയും സ്പിന്നര്‍മാരെയുമൊക്കെ വച്ച് ബൗളിംഗ് യൂണിറ്റ് തരക്കേടില്ലാതെ കൊണ്ടുപോയി. ഒരു ടൈറ്റ് ഫീല്‍ഡിങ് യൂണിറ്റ് സൃഷ്ടിക്കുന്നതിന് വേണ്ടി സീനിയര്‍ താരങ്ങളെ പുറത്തിരുന്നതിലും വലിയ സന്ദേഹമൊന്നും കാണിച്ചില്ല. ലോകകപ്പ് ഫൈനലില്‍ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്നോടെ കിരീടം നേടിക്കൊടുത്തുകൊണ്ട് അയാള്‍ ഇതിനെല്ലാം അടിവരയിട്ടു. തോറ്റു എന്നു കരുതിയേടത്ത് നിന്നും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇഷാന്ത് ശര്‍മ്മയുടെ ഒരോവറില്‍ അയാള്‍ ടീമിനെ വിജയ തീരത്തേക്ക് വലിച്ചിട്ടത് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗാമ്പിള്‍ തന്നെയായിരുന്നു. എളുപ്പത്തില്‍ ചേസ് ചെയ്യാവുന്ന സ്കോര്‍ പ്രതിരോധിക്കാന്‍ കൂട്ടത്തില്‍ നന്നായി തല്ല് കൊണ്ട ഇഷാന്ത് ശര്‍മ്മയെ തന്നെ വീണ്ടും ഇട്ടുകൊടുത്ത് അവരുടെ അമിതാത്മാവിശ്വാസത്തെ മുതലെടുക്കാനാണ് ഞാന്‍ ശ്രമിച്ചത് എന്ന് വളരെ ലളിതമായി അയാള്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാതെ നിവൃത്തിയില്ലായിരുന്നു.
ആരാധകരുടെയും ക്രിക്കറ്റ് പണ്ഡിറ്റുകളുടെയുമൊക്കെ മനസ്സിലെ ചോദ്യമായിരുന്നു, വാട്ട് ഈസ് ഗോയിങ് ഓണ്‍ ഇന്‍സൈഡ് ദാറ്റ് ഹെഡ് എന്നത്. സെക്കൻഡിന്റെ അംശങ്ങളിലൊന്നു കൊണ്ട് സ്റ്റംപ് ചെയ്യുന്ന, അമ്പയര്‍ക്ക് മുന്നേ അത് പ്രവചിക്കുന്ന, ധോനി റിവ്യൂ സിസ്റ്റം എന്നൊരു പ്രയോഗം തന്നെയുണ്ടാക്കിയ, എളുപ്പമുള്ള റണ്‍ ചെസുകള് പോലും അവസാന ഓവറുകളില്‍ മാത്രം ഫിനിഷ് ചെയ്യാന്‍ ശ്രമിക്കുന്ന അയാള്‍ എങ്ങനെയാവും തീരുമാനങ്ങള്‍ എടുക്കുക എന്നത് രസകരമായ ഒരു ചോദ്യം തന്നെയാണ്. ഒരു ടിപ്പിക്കല്‍ റണ്‍ ചേസിന് ശേഷം അയാള്‍ തന്നെ ഒരിക്കല്‍ അത് ഏറെക്കുറെ വിശദീകരിക്കുകയുണ്ടായി. ഹൗ മച്ച് ഇസ് റ്റൂ മച്ച് ഫോര്‍ ധോനി എന്നതായിരുന്നു ചോദ്യം. കളി ജയിക്കുമോ തോല്‍ക്കുമോ എന്നതിനേക്കാള്‍ പ്രധാനം ഈ പ്രോസസില്‍ വിശ്വസിക്കുക എന്നതാണ് പ്രധാനം എന്നായിരുന്നു മറുപടി. നമ്മുടെ കണക്കു കൂട്ടല്‍ തെറ്റാകാം ശരിയാകാം, എന്നാല്‍ ആ സംശയത്തോട് കൂടി കളിച്ചാല്‍ ഒരിക്കലും നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയില്ല. തന്റെ പരിചയസമ്പത്ത് ഉപയോഗിച്ച് മറുവശത്തുള്ള ബാറ്റ്സ്മാനെ കൂടി സഹായിക്കുക, പരമാവധി സിംഗിളുകള്‍ ഓടിയെടുക്കുക, ബൗളര്‍ എന്തായിരിക്കും ചെയ്യുക എന്നത് ചിന്തിക്കുക, ഈ കാര്യങ്ങളൊക്കെ പ്രധാനമാണ്. അതൊക്കെയാണ് ഒരു ഫിനിഷറുടെ ജോലി.
അയാളുടെ തീരുമാനങ്ങളും കണക്കുകൂട്ടലുകളും പലതും തെറ്റിയിരിക്കാം. പക്ഷെ അയാളുടെ തന്നെ ഭാഷയില്‍, ജസ്റ്റ് ട്രസ്റ്റ് ദ പ്രോസസ്. ബിക്കോസ് ദാറ്റ്സ് ഓള് വി ക്യാന്‍ ഡൂ. അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ ദിസ് ഇസ് ജസ്റ്റ് ആ ഗെയിം ആഫ്റ്റര്‍ ഓള്..
Content Highlights: MS Dhoni Retirement Indian Cricket Captain Yuvraj Singh World Cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..