കളി കാണാനെത്തിയ പാകിസ്താൻ ആരാധകർ | Photo: twitter| Pakistan Cricket
കറാച്ചി: പാകിസ്താനില്‍ ക്രിക്കറ്റ് കളി കാണാന്‍ ആളില്ലാത്ത അവസ്ഥ. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പാകിസ്താന്-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തില്‍ ആളുകളെത്തുന്നില്ല. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ട്വന്റി-20 മത്സരം കാണാന്‍ 4000 കാണികള്‍ മാത്രമാണെത്തിയത്. 32000 പേര്‍ക്ക് കളി കാണാന്‍ പറ്റുന്ന കറാച്ചിയിലെ സ്റ്റേഡിയം ശൂന്യമായ അവസ്ഥയിലായിരുന്നു.
ഇതോടെ കാണികളോട് സ്റ്റേഡിയത്തില്‍ എത്താന്‍ അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം വസീം അക്രം. 'കഴിഞ്ഞ കുറച്ചു മാസങ്ങളായി പാിക്സ്താന് ടീം മികച്ച പ്രകടനം പുറത്തെടുത്തിട്ടും കറാച്ചിയിലെ സ്റ്റേഡിയം കാലിയായി കാണുന്നതില്‍ ഒരുപാട് സങ്കടമുണ്ട്. ഇതിന്റെ കാരണം എനിക്ക് നിങ്ങളില്‍ നിന്നു തന്നെ അറിയണം. ആരാധകരെല്ലാം എവിടെപ്പോയി? നിങ്ങള്‍ പറയൂ..' വസീം അക്രം ട്വീറ്റ് ചെയ്തു. സാധാരണ ടിക്കറ്റ് പകുതിയാക്കി കുറിച്ചിട്ടെങ്കിലും കാണികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ്.
സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പിസിബി പ്രസിഡന്റ് റമീസ് രാജ പ്രഖ്യാപിച്ചെങ്കിലും അത് യാഥാര്‍ഥ്യമായില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മത്സരം കാണാന്‍ എത്തുന്നവര്‍ സ്റ്റേഡിയത്തില്‍ നിന്ന് വളരെ ദൂരം വാഹനം പാര്‍ക്ക് ചെയ്തശേഷം നടന്നു വരേണ്ട സ്ഥിതിയാണ്. മാത്രമല്ല കനത്ത സുരക്ഷാ ക്രമീകരണങ്ങളും കാണികളെ അകറ്റുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുറച്ചു കാലങ്ങളായി സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇതായിരിക്കാം ഇപ്പോഴും കാണികളുടെ എണ്ണം കുറയാന്‍ കാരണമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.
Content Highlights: Less than 4000 people turn up for Pakistan's 2nd T20I against West Indies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..